Pages

Tuesday, February 8, 2011

'എ ജേര്‍ണി വിത്ത്‌ ഔസേപ്പച്ചന്‍ '

സൌദിക്കും ബഹ്റൈനും ഇടക്കുള്ള കടല്‍ പാലം കടന്ന് ബഹ്റൈനില്‍ നിന്നും ദിവസേനയുള്ള വിദേശ എയര്‍ലൈനുകളെ ആശ്രയിക്കുക...നാട് പിടിക്കുന്നതിന് ദമ്മാമില്‍ ഉള്ളവര്‍ മിക്കവാറും സ്വീകരിക്കുന്ന മാര്‍ഗം...കോസ് വേയിലെ ബ്ലോക്കില്‍ അല്പസമയം കിടന്നാലും വേണ്ടില്ല- കാലം തെറ്റി പെയ്യുന്ന മഴ പോലെ തോന്നുമ്പോള്‍ മാത്രം പറക്കുന്ന എയര്‍ ഇന്ത്യയുടെ വരവും കാത്ത് മാനത്തേക്ക് കണ്ണും നട്ടിരിക്കേണ്ടല്ലോ!! ഇതാകുമ്പോള്‍ പറഞ്ഞ സമയത്ത് പോകും.കൊച്ചീല്‍ ഇറങ്ങേണ്ടവനെ കോഴിക്കോട് കൊണ്ട് ഇറക്കില്ല....കോഴിക്കോട് ഇറങ്ങേണ്ടവനെ തിരുവനന്തപുരത്ത് ഇറക്കി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ചൂണ്ടി കാണിച്ച് പരശുറാം പിടിച്ച് വടക്കോട്ട്‌ പൊക്കോളൂ എന്നും പറയില്ല...

ഇതെല്ലാം മനസ്സില്‍ കണ്ടാണ് രണ്ട് വര്‍ഷം മുമ്പൊരു വെക്കേഷന്‍ കാലം കൊച്ചിക്കുള്ള ടിക്കെറ്റുമെടുത്ത് ഞാന്‍ അവിടെനിന്നുള്ള ബഹ്റൈന്‍ - കൊച്ചി ഫ്ലൈറ്റിന് കയറിയത്. ക്രിസ്തുമസ്സും ന്യൂ ഇയറുമെല്ലാം ഒന്നിച്ചു വരുന്നത് കൊണ്ട് സാമാന്യം നല്ല തിരക്കുള്ള സമയം. ഒരു കയ്യില്‍ ഹാന്‍ഡ്‌ ബാഗും മറു കയ്യില്‍ ബഹ്‌റൈന്‍ ഡ്യൂട്ടി ഫ്രീയിലെ 'കുപ്പികളുമായി' യാത്രക്കാര്‍ ഒന്നൊന്നായി കടന്നു വന്നു കൊണ്ടിരുന്നു. എറ്റവും അവസാനമായി നിലാവത്ത് അഴിച്ചു വിട്ട പിടക്കോഴിയെ പോലെ തന്റെ സീററ് അന്വേഷിച്ച് അതിലെയും ഇതിലേയും ഒക്കെ അലഞ്ഞു നടന്ന ഒരാള്‍ എയര്‍ ഹോസ്റ്റെസിന്റെ അകമ്പടിയോടെ എന്റെ അരികില്‍ വന്നിരുന്നു. വന്നപാടെ തന്റെ കയ്യിലുണ്ടായിരുന്ന 'കുപ്പി സഞ്ചി'കുലുങ്ങാതെ ഭദ്രമായി മുകളില്‍ വെച്ചു. ശേഷം ദയനീയമായി എന്നെ ഒന്ന് നോക്കി. ആ കടാക്ഷം മുമ്പ് പലരില്‍ നിന്നും പലപ്പോഴും എറ്റുവാങ്ങിയിട്ടുള്ളതിനാല്‍ ചോദിക്കാതെ തന്നെ ഞാന്‍ എഴുന്നേറ്റ് ഏതാണ്ട് പത്തു പന്ത്രണ്ടു കിലോ വരുന്ന അദ്ദേഹത്തിന്റെ 'ഹാന്‍ഡ്‌ ബാഗ് ' എടുത്തു കാബിനിലേക്ക് വെച്ചു. എന്റെ കൊച്ചി വരെയുള്ള യാത്രക്ക് ഇണയായി, തുണയായി കിട്ടിയ ആളല്ലേ? സീറ്റ്‌ ബെല്‍റ്റ്‌ പറിച്ചെടുത്ത് വീട്ടില്‍ കൊണ്ട് പോകുമെന്ന് തോന്നിയപ്പോള്‍ ഞാനതും ഇട്ടു കൊടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് അല്പം ആശ്വാസം.ഒരു മിനിട്ട് കണ്ണടച്ചിരുന്നു.  അതിനു ശേഷം എന്റെ നേരെ തിരിഞ്ഞു..

"എന്റെ പേര് ഔസേപ്പ്..കട്ടപ്പനയാ വീട്.  മോന്റടുത്ത് വിസിറ്റിങ്ങിനു വന്നിട്ട് പോകുവാ...മോന്റെ പെരെന്നെതാ"? ആ ഒരൊറ്റ ശ്വാസത്തിലുള്ള തുറന്നു പറച്ചിലില്‍ തന്നെ ഇന്നത്തെ എന്റെ യാത്ര നിദ്രാവിഹീനമാകുമെന്ന് എതാണ്ടുറപ്പായി..

ഞാന്‍ ആളെ ആകമാനം ഒന്ന് നോക്കി.അറുപത്തി അഞ്ചിനും എഴുപതിനുമിടയില്‍ പ്രായം.ദേഹം നിറയെ വാരി വലിച്ചടിച്ചിരിക്കുന്ന സ്പ്രേയും വിമാനത്തില്‍ കയറുന്നതിന് മുമ്പ് വലിച്ചു തള്ളിയ സിഗരറ്റും തമ്മില്‍ കൂടിക്കുഴഞ്ഞ രൂക്ഷഗന്ധം. ഏതാണ്ട് നാല്‍പ്പത്തി രണ്ടോളം ഇഞ്ച് വലിപ്പമുള്ള പാന്റ്സിനിടയിലേക്ക് പൊക്കിളിനും നെഞ്ചിനും ഇടക്ക് വെച്ച് അകത്തേക്ക് കടന്നു പോകുന്ന, നോക്കിയാല്‍ കണ്ണടിച്ച് പോകുന്ന ചുവപ്പും മെറൂണും കലര്‍ന്ന ഷര്‍ട്ട്. കഴുത്തിലെ ഒരു എട്ട് എട്ടര പവന്‍ തൂക്കം വരുന്ന മാല കാറ്റ് കൊള്ളിക്കാനായി പകുതി ഷര്‍ട്ടിന് വെളിയിലേക്ക് ഇട്ടിരിക്കുന്നു. കൂട്ടുപുരികം...തലയില്‍ കൊടുക്കാത്ത രോമം ദൈവം കൈകളിലും ഇരു ചെവികളിലുമായി കൊടുത്ത്‌ രോമ വിതരണം ബാലന്‍സ്  ചെയ്തിരിക്കുന്നു. ഒറ്റവാക്കില്‍
പറഞ്ഞാല്‍ , കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ  ഉല്‍പ്പന്നം!!!

കുറച്ചു നേരം ഞങ്ങള്‍ നാട്ടുകാര്യം പറഞ്ഞിരുന്നു. പത്തറുപത് കൊല്ലം മുമ്പ് തന്‍റെ അച്ഛന്റെ കാലത്ത് പാലായില്‍ നിന്നും സകുടുംബം കട്ടപ്പനക്ക് കുടിയേറിയ കഥ ഔസേപ്പ് ചേട്ടന്‍ പറഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ റബ്ബര്‍ പാല്‍ ഉപേക്ഷിച്ച് ഒട്ടകപ്പാല് തേടി ഗള്‍ഫിലേക്ക് കുടിയേറിയ കഥ ഞാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷിയിടത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ച മ്ലാവിന്റെയും കാട്ടുപന്നിയുടെയും കഥ പുള്ളി പറഞ്ഞപ്പോള്‍, വേലിക്കെട്ടില്ലാത്ത അബ്ഖൈക്ക് - അല്‍ഹസ ഹൈവേയില്‍  വെച്ച് എന്റെ കാറിന് മുമ്പില്‍ ചാടിയ ഒട്ടകത്തിന്റെ കഥ ഞാന്‍ പകരം പറഞ്ഞു കേള്‍പ്പിച്ചു. കുടിയേറ്റ കര്‍ഷകര്‍ക്ക്  പട്ടയം കൊടുക്കാമെന്ന്  പറഞ്ഞ് പലതവണ നെടുങ്കണ്ടത്തിനും ഉടുമ്പന്‍ചോലക്കും വിളിപ്പിച്ച് പറ്റിച്ചു വിട്ട സര്‍ക്കാരുകളോട് ഔസേപ്പേട്ടന്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ , ഫാമിലി വിസാ കൊടുക്കാമെന്ന് പറഞ്ഞ് തൊഴിലാളികളെ  പറ്റിക്കുന്ന കമ്പനികളോടുള്ള രോഷം ഞാനും മുഷ്ടി ചുരുട്ടി പ്രകടിപ്പിച്ചു.  അങ്ങനെ ഒരു തള്ളിന്‌ രണ്ട് ഉന്ത് എന്ന സ്കോറിന് ഞാന്‍ ലീഡ്‌ ചെയ്യുമ്പോള്‍  ‍‍'കഴിക്കാനുള്ള വകയുമായി'  ഉന്തുവണ്ടിയും തള്ളിയെത്തിയ പെങ്കൊച്ചുങ്ങളുടെ പുറകെ ഗോള്‍മുഖം എനിക്കായി തുറന്നിട്ട്‌ തന്ന്  ഔസേപ്പ് ചേട്ടന്‍  പോയി.

സുരപാനത്തിന്റെ ആദ്യ പകുതിയില്‍ മറ്റെല്ലാ മലയാളികളെയും പോലെ തന്നെ ഔസേപ്പച്ചനും ഡീസന്റായിരുന്നു. ഒറ്റവലിക്ക് ഫസ്റ്റ് റൌണ്ട് ഫിനിഷ് ചെയ്ത ശേഷം  ഞാനിതെത്ര കണ്ടിട്ടുള്ള തറവാടിയാണെന്ന മട്ടില്‍ എന്റെ നേരെ തിരിഞ്ഞ്  എന്നെ വീണ്ടും ആ പഴയ കുടിയേറ്റക്കാലത്തേക്ക് കൂട്ടികൊണ്ടുപോയി സാഹസിക കഥകളുടെ കെട്ടഴിച്ചു.

കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ അരവയറുമായി പള്ളിക്കൂടത്തില്‍ പോയിരുന്ന കുട്ടിക്കാലം പറഞ്ഞ് എന്നെ 'സെന്റി അടിപ്പിച്ചു'. സമ്പന്നതയിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ ഏലത്തിന് മരുന്നടിക്കാന്‍ വന്ന തമിഴ് പെണ്ണുങ്ങളെ വളയ്ക്കാന്‍ നോക്കിയ കഥ പറഞ്ഞ് എന്നെ പുള്ളിയുടെ 'ഫോളോവേഴ്സ് ലിസ്റ്റില്‍' ഉള്‍പ്പെടുത്താന്‍ നോക്കി. മണ്ണിനെ സ്നേഹിക്കാത്ത ഞാനുള്‍പ്പടെയുള്ള തലമുറയെ കുറ്റപ്പെടുത്തി. 'മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിച്ചാ അന്ന് കാടു കേറിക്കിടന്നിരുന്ന ആ സ്ഥലമൊക്കെ ഞങ്ങള്‍ പൊന്നാക്കി മാറ്റിയത്". ഉടയോന്‍ മുതല്‍ ലൌഡ് സ്പീക്കര്‍ വരെയുള്ള സിനിമകളില്‍ കേട്ടിട്ടുള്ള ഡയലോഗ് ആയതിനാല്‍  ഇത് രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് കുറേശ്ശെ ബോറടിച്ചു തുടങ്ങി. "ഒരേക്കര്‍ സ്ഥലത്ത് എത്ര മലമ്പാമ്പ് വരെ ഉണ്ടായിരുന്നു?സഹി കെട്ട് ഞാന്‍ ഒരു തവണ ചോദിച്ചു..!! തലതെറിച്ചവനെന്ന് മനസ്സില്‍ പറഞ്ഞു കാണുമെങ്കിലും പിന്നെ കുറെ നേരത്തേക്ക് പുള്ളി മലകയറ്റ പുരാണം ഓഫ് ചെയ്തു വെച്ചു.

ആദ്യത്തെ ഡോസ് വയറ്റിലെത്തി പ്രതിപ്രവര്‍ത്തനം തുടങ്ങിയതോടെ ഔസേപ്പ് ചേട്ടന്റെ ഉള്ളിലെ ഉറങ്ങിക്കിടന്ന  കലാകാരന്‍ ചുവപ്പ് ഷര്‍ട്ടിന് അടിയില്‍നിന്നും വെളിയില്‍ ചാടി. തൊട്ടു നക്കാന്‍ അച്ചാര്‍ കൊടുക്കാത്ത
എയര്‍ ഹോസ്റ്റസിനെ 'നാവും-ഹോട്ടും-പിക്കിള്‍സും' തമ്മിലുള്ള കെമിസ്ട്രി പഠിപ്പിച്ചു. എനിക്ക് വേണ്ടാത്ത എന്റെ 'ക്വോട്ടാ'കൂടി പുള്ളിക്ക് വാങ്ങി കൊടുക്കാന്‍ പറഞ്ഞ് എന്റെ തുടകളില്‍ തോണ്ടാന്‍ തുടങ്ങി. അങ്ങനെ എന്റെ ശുപാര്‍ശയില്‍ കിട്ടിയ, എന്റെ വീതവും അകത്താക്കി അതുകൊണ്ടും മതിയാകാതെ ആ വഴി പോയ എല്ലാ ക്യാബിന്‍ ക്രൂവിനെയും വിളിച്ച് പിഞ്ചു കുട്ടികളെ പോലെ വാശി പിടിച്ചു. അവസാനം, വാശിയുടെ കാര്യത്തില്‍ ആറും അറുപതും ഒരു പോലെയാണെന്ന പഴംചൊല്ല് മനസിലാക്കിയ ഒരു റഷ്യന്‍ സുന്ദരി  'രണ്ടെണ്ണം' കൂടി മനസില്ലാ മനസോടെ ഒഴിച്ച് കൊടുത്തു.

അത് കൂടി  കഴിഞ്ഞതോടെ ഔസേപ്പ് ചേട്ടന്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചു . തോണ്ടലുകള്‍ക്ക് ഇപ്പോള്‍ ജെ സി ബി'യുടെ തുമ്പിക്കൈയുടെ ശക്തി.എന്നില്‍ നിന്നും കടം കൊണ്ട മദ്യത്തിന്റെ വീര്യം എന്റെ നേരെ തന്നെ പ്രയോഗിക്കുന്നു.വല്ലവന്റെയും സെറ്റ് പല്ല് കടം എടുത്ത് വെച്ച് അവനെ തന്നെ ഇളിച്ചു കാണിക്കുന്നത് പോലെ. മദ്യത്തിന്  ക്വോട്ട നിശ്ചയിച്ചിരിക്കുന്ന  എയര്‍ലൈന്‍സിനോടുള്ള അരിശത്തില്‍ കൂട്ട് പുരികങ്ങള്‍ വിറ കൊണ്ടു.  'നമ്മള് ചോദിക്കുന്നത് തരാതിരിക്കാന്‍ ഇതെന്താ ഇവളുമാര് വീട്ടീന്ന് കൊണ്ടുവരുന്നതാണോ?" പറന്നുകൊണ്ടിരിക്കുന്ന ഈ സാധനം എപ്പോള്‍ വേണേലും താഴോട്ട് പോകാം. കടലി വീണാ വെള്ളം കുടിച്ചു ചാകണം. കരയില്‍ വീണാല്‍ തീയില്‍ വെന്തു വെണ്ണീറാകും. അതിനിടക്കുള്ള ഈ സമയം കുടിച്ച് ഉല്ലസിച്ചു പോകുന്നതിനാ ഈ സുന്ദരിമാരെയൊക്കെ പണിക്കെടുതിരിക്കുന്നെ..!!  കട്ടപ്പനക്കും കുമളിക്കും മദ്ധ്യേ പ്രൈവറ്റ് ബസില്‍ തൂങ്ങി നടന്നിരുന്ന, വായുവില്‍ കൂടി തന്റെ രണ്ടാമത്തെ യാത്ര മാത്രം നടത്തുന്ന ആ  കര്‍ഷക ശ്രീയുടെ 'വ്യോമയാന വിജ്ഞാനകോശത്തില്‍' എനിക്ക് നേരിയ അസൂയ തോന്നി. എങ്കിലും കരിനാക്ക് വളച്ചു പറയുന്നതിനൊക്കെ ഒരു അതിരില്ലേ? സപ്തതി അടുത്തെത്തിയിരിക്കുന്ന  പുള്ളിക്കിനി 'മണ്ണടിശാലക്ക്' കുറച്ചു നേരത്തേ പോയാലും കുഴപ്പമില്ലാ. അത് പോലെയാണോ നമ്മുടെ കാര്യം? ഞാന്‍ പിണങ്ങി മുഖം വീര്‍പ്പിച്ചിരുന്നു. കുറെ നേരത്തേക്ക് പിന്നെ സംസാരം ഒന്നുമുണ്ടായില്ല..

ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും... ഔസേപ്പ്‌ ചേട്ടന്‍ എന്നെ തോണ്ടി വിളിച്ചു.. "ഒന്ന് മുള്ളണം." അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം? കൊച്ചു കുട്ടിയൊന്നുമാല്ലല്ലോ എടുത്തു കൊണ്ടു പോയി മൂത്രമൊഴിപ്പിക്കാന്‍‍? ഞാന്‍ വഴി മാറി കൊടുത്തു. അല്ലാതെ പിന്നെ..?

ആദ്യകാല ബ്രേക്ക്‌ ഡാന്‍സുകാരുടെ  ഭിത്തിയില്‍ പിടിച്ചുള്ള സ്റ്റെപ്‌ പോലെ ഓരോ സീറ്റിലും പിടിച്ചു എണ്ണമെടുത്തുകൊണ്ട്  ടോയ്ലെറ്റ് ലകഷ്യമാക്കി പോയ ഔസേപ്പച്ചന് മുമ്പില്‍, ഭക്ഷണം കഴിഞ്ഞ് ഒന്നൊന്നിനും പോയാല്‍ കൊച്ചി എത്തുന്നതിന് മുമ്പ് ചെറിയ മയക്കമാകാമല്ലോ എന്ന് കരുതിയിരുന്നവരുടെ ഒരു ചെറിയ നിര പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. ആ വരിയുടെ ഏറ്റവും അവസാനമായി നമ്മുടെ കര്‍ഷക ശ്രീമാന്‍ വിങ്ങുന്ന മനസുമായി (മനസല്ല അല്ലെ?) കുറച്ചു നേരം നിലയുറപ്പിച്ചു.. ഒരു മിനിറ്റ്‌ .. രണ്ട് മിനിറ്റ്‌..മൂന്നു മിനിറ്റ്‌ ..ക്യൂവിന്റെ നീളം കുറയുന്നില്ലാ എന്ന് മാത്രമല്ലാ 'ശങ്ക' അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. സ്റ്റോറേജ് ബ്ലാഡറിന്‍റെ ഇലാസ്റ്റിസിറ്റി ഏതാണ്ട് പൂര്‍ണ്ണമായും പിടിവിട്ട് പോയിരുന്ന ഔസേപ്പച്ചന്  അതില്‍ കൂടുതല്‍ ക്ഷമിക്കാന്‍ പറ്റുമായിരുന്നില്ല!! ഉള്ളിലെ ഫുള്ളിന്റെ വീര്യം പുള്ളിയെ വെള്ളിയരഞ്ഞാണാം മാത്രം ഇട്ട് പാലായിലെ വീട്ടുമുറ്റത്ത്‌ ഓടിക്കളിക്കുന്ന നാല് വയസുകാരനിലേക്ക് കൊണ്ടു പോയി. ചവിട്ടിയിരുന്ന കാലിന്റെ അടിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു ചെറിയ ജലാശയം രൂപപ്പെടുകയും പെപ്സി കുടിച്ചതിനു ശേഷമുള്ള 'ആഹാ' എന്ന ശബ്ദം ഔസേപ്പച്ചനില്‍  നിന്നും പുറപ്പെടുകയും ചെയ്തു..പിന്നെ, തനിക്ക് മുമ്പേ 'കാര്യസാധ്യത്തിനായി' വെറുതെ ക്യൂ നിന്ന് സമയം പാഴാക്കുന്ന 'പൊട്ടന്മാരെ' ഒന്ന് നോക്കി തിരിഞ്ഞു നടന്നു.

കളി തോറ്റു കഴിഞ്ഞ് അരയില്‍ ഒരു വെളുത്ത ടവെലും കെട്ടി സാനിയ മിര്‍സാ പോകുന്നത് പോലെ, പുതയ്ക്കാന്‍ കൊടുത്ത ബ്ലാങ്കറ്റ്‌ നനഞ്ഞ പാന്റിസ്നു മുകളില്‍ ഉടുത്ത്  എന്റെ അടുത്ത് വന്നിരുന്ന ഔസേപ്പ് (ഇനി അങ്ങനയെ വിളിക്കൂ..ബഹുമാനം പോയി) പുറകില്‍ കേട്ട 'അയ്യേ ചവിട്ടല്ല് , അവിടെ വെള്ളമുണ്ട്'  എന്നൊക്കെയുള്ള ആള്‍ക്കാരുടെ ബഹളം തരിമ്പും മൈന്‍ഡ് ചെയ്തതേയില്ലാ.. ഞാന്‍ ഒന്ന് പാളി നോക്കി.. കട്ടപ്പന ആയാലും വിമാനം അയാലും ഒന്ന് മൂത്രമൊഴിക്കാന്‍ എനിക്കീ നടപ്പ് വഴി മാത്രം മതി എന്നൊരു പുച്ഛഭാവം ആ മുഖത്തുണ്ടോ? ആവോ!! ഇര എടുത്തത്തിനു ശേഷം വേരിനിടക്ക് കയറുന്ന പെരുമ്പാമ്പിനെ പോലെ, ശരീരം പരമാവധി ചുരുക്കി ആ പുണ്യാഹത്തില്‍ പങ്കാളിയാകാതെ തുറന്ന മൂക്കും അടഞ്ഞു പോകുന്ന കണ്ണുകളുമായി  ഞാനെന്റെ പകുതി സീറ്റിലേക്കൊതുങ്ങി.




57 comments:

Hashiq said...

ഫ്ലൈറ്റില്‍ കയറി 'നാഴി വെള്ളമടിച്ചാല്‍' പിന്നെ നാവിന്റെ ബാലന്‍സ് പോകുന്ന, എയര്‍ ഹോസ്റ്റസ്സുമാരെ സ്വന്തം കെട്ട്യോളെ വിളിക്കുന്നതിനെക്കാള്‍ അധികാരത്തോടെ ചീത്ത വിളിച്ച് മലയാളികളുടെ മാനം കളയുന്ന എല്ലാ കുടിയന്മാര്‍ക്കുമായ് സമര്‍പ്പിക്കുന്നു.മാന്യന്മാരായ മദ്യപാനികള്‍ സദയം ക്ഷമിക്കുക.

രമേശ്‌ അരൂര്‍ said...

കാലത്തെ ഔസേപ്പിന്റെ വെള്ളം കുടിക്കഥ പറഞ്ഞു കൊതിപ്പിച്ചു ..ഇവിടെ സൌദിയിലുള്ളവര്‍
തുള്ളി വെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? ഞാനൊക്കെ വെള്ളം കുടിക്കാതെ കോലം കെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ !!

Unknown said...

അയ്യേ!! എന്റെ ഔസേപ്പേ, 'നാണക്കെടിനു ഉണ്ടായതാണെന്ന്' നാലു കുടിയന്മാരെക്കൊണ്ടു കൂടി, താന്‍ പറയിക്കുമോ?കഷ്ടം!
ഹഷിക്കിന്റെ എഴുത്ത്, എനിക്കു തേന്‍ പിടിക്കുന്നതുപോലെ പിടിച്ചു.
ഇമ്മാതിരി സാധനങ്ങള്‍ ഇനിയും പോന്നോട്ടെ...
അഭിനന്ദനങ്ങള്‍!

ചാണ്ടിച്ചൻ said...

ഹാഷിക്കേ....രാവിലെ തന്നെ നമ്മളെ ഒന്ന് ഉഷാറാക്കിയതിനു പെരുത്ത്‌ നന്ദി....
വളരെ നല്ല എഴുത്ത്....നര്‍മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍....

വാഴക്കോടന്‍ ‍// vazhakodan said...

പേര്‍ഷ്യക്കാരോ..എഴുത്ത് കൊള്ളാം! :)

Rakesh KN / Vandipranthan said...

haahhaha kalakki

Suhail Muhammed said...

ഔസെപ്പു മാപ്പിള കലക്കിയിട്ടുണ്ട് ..................!

Naushu said...

കൊള്ളാട്ടോ.... നന്നായിട്ടുണ്ട്

കൊമ്പന്‍ said...

എന്നാ അലക്കാ ഇത് ചിരിച്ചു മണ്ണ് കപ്പി സുപ്പെര്‍

മൻസൂർ അബ്ദു ചെറുവാടി said...

ഔസേപ്പച്ചായന്റെ വികൃതികള്‍ നന്നായി ചിരിപ്പിച്ചു ട്ടോ.
ബഹ്‌റൈന്‍ വഴി പോകുന്നത് കൊണ്ട് ഇങ്ങിനെ ഒരു മെച്ചം ഉണ്ട്.
വെള്ളം കിട്ടാതെ ക്ഷീണിച്ച രമേഷ് ഭായിയുടെ ഒരു ഫോട്ടോ വേണം.

MOIDEEN ANGADIMUGAR said...

ഒറ്റവാക്കില്‍ പറഞ്ഞാല്‍ , കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ ഉല്‍പ്പന്നം!!

ഹാസ്യം ഇത്രനന്നായി അവതരിപ്പിക്കാനുള്ള ഹാഷിഖിന്റെ കഴിവിനെ അഭിനന്ദിക്കുന്നാതെ വയ്യ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹാഷിക്കേ...നല്ല ഒഴുക്കോടെ വായിച്ചു...


" കുറച്ചു നേരം ഞങ്ങള്‍ നാട്ടുകാര്യം പറഞ്ഞിരുന്നു....തുറന്നിട്ട്‌ തന്ന് ഔസേപ്പ് ചേട്ടന്‍ പോയി."
ഈ ഭാഗം വളരെ രസകരമായിരുന്നു...

ആചാര്യന്‍ said...

കൊള്ളാം എഴുത്ത്...വിമാനത്തില്‍ മദ്യം നിര്‍ത്തലാക്കണം എന്നാണു എന്റെ അഭിപ്രായം എന്ത്യേ?

zephyr zia said...

:) :) :)

Hashiq said...

ഔസേപ്പച്ചനെ ഇഷ്ടപ്പെട്ട എല്ലാവര്ക്കും നന്ദി..ആചാര്യാ, വെള്ളം കിട്ടാതെ രേമേഷേട്ടന്‍ കോലം കേട്ടു എന്ന് പറയുന്നു..അപ്പോള്‍ പിന്നെ എങ്ങനെയാ ഇത് ഫ്ലൈറ്റില്‍ കൂടി നിരോധിക്കുന്നെ?

kARNOr(കാര്‍ന്നോര്) said...

കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ ഉല്‍പ്പന്നം!!!

arun kaipally said...

ഇപ്പോള്‍ ചുള്ളന്‍ കട്ടപ്പനയിലെ ഏതെന്കിലും ഷാപ്പിലിരുന്ന് പറയുന്നുണ്ടാവും ;"മൂത്രം ഒഴിക്കണേല്‍ ഫ്ലൈറ്റിലെ തറയില്‍ ഒഴിക്കണം!".

എന്താ അലക്ക്? കലക്കി കളഞ്ഞു ഗഡ്യേ..

രമേശ്‌ അരൂര്‍ said...

എന്റെയും മോഹന്‍ ലാലിന്റെയും ഫോട്ടോ നാട്ടിലെ ബിവറേജസ് കോര്‍പ്പരേഷന്‍ സ്റ്റാളുകളിലും ത്രിഗുണ മദ്യത്തിന്റെ പരസ്യ ബോര്‍ഡുകളിലും കാണാം ചെറുവാടീ ..
വെള്ളം കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും എന്ന് ഞാന്‍ കണ്ടു പിടിച്ചു ..

jayanEvoor said...

കൊള്ളാം.
ഔസേപ്പച്ചൻ ആളു പുലിയല്ല; ആനയാണ്. ആന!!

അമ്പലപ്പറമ്പിൽ പോലും, ഇങ്ങനെ നിന്നു മുള്ളിക്കളയും...
അല്ല പിന്നെ!

കൂതറHashimܓ said...

ആഹാ‍
നന്നായി പറഞ്ഞിരിക്കുന്നു
ഉപമകള്‍ എല്ലാം ഇഷ്ട്ടായി.. :)

അപ്പോ വെള്ളമടിചാല്‍ ഫ്ലൈറ്റീന്നും മുള്ളാമല്ലേ

നാമൂസ് said...

'ഔസേപ്പച്ചന്‍'ആളൊരു മെരുവാണല്ലേ..?

ശ്രീ said...

ഔസേപ്പച്ചന്‍ ആളൊരു ഒന്നൊന്നര അവതാരം തന്നെ ആണല്ലോ.

രസകരമായ വിവരണം :)

krish | കൃഷ് said...

"ഒരേക്കര്‍ സ്ഥലത്ത് എത്ര മലമ്പാമ്പ് വരെ ഉണ്ടായിരുന്നു?"

:))

ajith said...

ഔസേപ്പ് ചിരിപ്പിച്ചു. നര്‍മ്മം വിതറിയ എഴുത്ത്.

പട്ടേപ്പാടം റാംജി said...

കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ ഉല്‍പ്പന്നം.

ഹാഷിക്‌, വളരെ ഇഷ്ടപ്പെട്ടു.
അവതരണം അത്രയും മനോഹരമായിരിക്കുന്നു. നല്ല ഭംഗിയോടെ ഒരു തടസ്സവുമില്ലാതെ വായിക്കാന്‍ കഴിഞ്ഞത് കൂടുതല്‍ മികച്ച് നിന്നു. യാത്രക്കിടയില്‍ ഇത്തരം പാമ്പുകളുടെ പരാക്രമങ്ങള്‍ അനുഭവിക്കാത്ത്തവര്‍ ചുരുങ്ങും. ഉപമകള്‍ എല്ലാം അസ്സലായിരിക്കുന്നു. ബഹറില്‍ വഴിക്ക്‌ പോകുന്നു എന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്.

lakshmi said...

വേലിക്കെട്ടില്ലാത്ത അബ്ഖൈക്ക് - അല്‍ഹസ ഹൈവേയില്‍ വെച്ച് എന്റെ കാറിന് മുമ്പില്‍ ചാടിയ ഒട്ടകത്തിന്റെ കഥ ഞാന്‍ പകരം പറഞ്ഞു കേള്‍പ്പിച്ചു. ... കിടിലന്‍

A said...

"ആദ്യകാല ബ്രേക്ക്‌ ഡാന്‍സുകാരുടെ ഭിത്തിയില്‍ പിടിച്ചുള്ള സ്റ്റെപ്‌ പോലെ ഓരോ സീറ്റിലും പിടിച്ചു എണ്ണമെടുത്തുകൊണ്ട് ടോയ്ലെറ്റ് ലകഷ്യമാക്കി പോയ ഔസേപ്പച്ചന് മുമ്പില്‍,"
എല്ലാ നിലക്കും പേടിപ്പിക്കുന്ന പോസ്റ്റുകളും വാര്‍ത്തകളും വായിച്ചു ചിരിക്കാന്‍ മറന്നു പോയ ഈ നിമിഷം ഹാഷിക്കിന്റെ ഈ പോസ്റ്റ്‌ മരുഭൂമിയില്‍ പേരും ചൂടില്‍ കുളിരുള്ള മഴ പെയ്ത പോലെ ആസ്വെദിച്ചു. ഇതിലെ നര്‍മ്മം ആഷിക്കിന്റെ തനതു ശൈലിയില്‍ ഏറെ ഏറെ ചിരിപ്പിച്ചു, ചിന്തിപ്പിക്കുകയും ചെയ്തു

മുസ്തഫ പെരുമ്പറമ്പത്ത് said...

നന്നായി എഴുതി...
തലക്കെട്ട് വായിച്ചപ്പോള്‍ ഒരു സംഗീത യാത്ര ആയിരിക്കുമെന്ന്‍ കരുതി.. അതില്‍ പോലും നര്‍മ്മം ഒളിപ്പിക്കാന്‍ കഴിഞ്ഞ താങ്കള്‍ തികച്ചും അഭിന്ദനമര്‍ഹിക്കുന്നു
ഭാവുകങ്ങള്‍....

ente lokam said...

കളി തോറ്റു (എപ്പോഴും അതാണല്ലോ ) കഴിഞ്ഞു
അരയില്‍ ഒരു വെളുത്ത ടവലും
കെട്ടി സാനിയ മിര്‍സ .....
വലിച്ചൂരി വീട്ടില്‍ കൊണ്ടു
പോകുമെന്ന് തോന്നിയപ്പോള്‍ സീറ്റ്‌ ബെല്ടു ഇടാന്‍
സഹായിച്ച hashiq ,..ആരും എഴുതാത്ത
പഞ്ചുകള്‍ ഞാന്‍ എണ്ണി തപ്പുകയാണ്‌
ഇത് മൊത്തം കിടിലന്‍ പഞ്ച് തന്നെ ..ഏതാ ഇപ്പൊ
കുറക്കാന്‍ ....ചെറിയ ഒഴുകിനോടൊപ്പം ചേര്‍ന്നുള്ള
നീന്തല്‍ പോലെ സുഖമായി വായിച്ചു പോയി . ..
അതോടൊപ്പം ഗൌരവം ഏറിയ വിഷയവും ..
അഭിനന്ദനങ്ങള്‍ മാഷേ ...

ente lokam said...
This comment has been removed by the author.
Hashiq said...

ഔസേപ്പച്ചന്റെ കുണ്ടാമണ്ടികള്‍ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എന്റെ വക പെരുത്ത്‌ നന്ദി..

റാംജി ചേട്ടന്‍..നിങ്ങളുടെ റിയാദില്‍ നിന്നുള്ള ആളുകള്‍ ഈ വഴി വളരെ വിരളമായേ തിരഞ്ഞെടുക്കൂ..സ്വന്തം വാഹനമോ സ്നേഹിതരുടെ വാഹനമോ ഉള്ളവര്‍ക്ക് ഇത് വളരെ എളുപ്പമാണ്..airline bus-നെ ആശ്രയിക്കുന്നവര്‍ നാട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കോസ് വെയില്‍ ഇമിഗ്രേഷനും കസ്റ്റംസിനുമായി കിടക്കേണ്ടി വരും.പക്ഷെ ഈ അടുത്ത കാലത്ത് സ്വന്തം വാഹനങ്ങളില്‍ പോകുന്നതിന് 'പ്രോഫഷന്റെ' അടിസ്ഥാനത്തില് ചില ‍restrictions ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബഹറൈനില്‍ താമസിച്ച് ദമ്മാമിലും, അല്‍-ഖോബാറിലും മറ്റും ദിവസേന ജോലിക്ക് വന്നു പോകുന്ന സൗദി വിസയുള്ള നിരവധി ആളുകളുണ്ട്..(സാധാരണക്കാര്‍ അല്ല കേട്ടോ)

Yasmin NK said...

നന്നായി എഴുതിയിരിക്കുന്നു ഹാഷിക്ക്. ഔസെപ്പച്ചനെ വര്‍ണിച്ചത് നന്നായിട്ടുണ്ട്.ആളെ മുന്നില്‍ കാണുന്ന പോലെ. മുന്നത്തെ പോസ്റ്റും ഇതും തമ്മില്‍ നല്ല വ്യത്യാസം ഉണ്ട്. എഴ്ത്തിന്റെ ശൈലി മാറി,ഗുണം കൂടി.
എല്ലാ ആശംസകളും.

Rohith Anchery said...

ഔസേപ്പച്ചന്‍ ഇനി ഫ്ലൈറ്റില്‍ കയറിയാല്‍ പാമ്പേഴ്സ് കെട്ടിയേ വരൂ..
ചിരിച്ചു ..അല്ല, ചിരിപ്പിച്ചു..ഒരുപാട്

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കലക്കി പൊളിച്ചു....!

ഒരു തള്ളിന് രണ്ട് ഉന്ത് കണക്കേ...
കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ ഉല്‍പ്പന്നമായ ഈ ഔസേപ്പച്ചന്റെ ചരിതം ...
അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...കേട്ടൊ ഹഷീക്ക്

Ismail Chemmad said...

ഹാഷിക്‌, വളരെ ഇഷ്ടപ്പെട്ടു.
നര്‍മം കൈകാര്യം ചെയ്യാനുള്ള കഴിവ് സമ്മതിക്കാതെ വയ്യ
നന്നായിട്ടുണ്ട് .

Arun Kumar Pillai said...

HA HA ..super

Unknown said...

നന്നായി ചിരിപ്പിച്ചു...

Elayoden said...

കട്ടപ്പനക്കാരന്‍ പേര് ഔസേപ്പ് ചേട്ടന്‍ കലക്കീട്ടോ. ഫിറ്റ് ആയാല്‍ പിന്നെ ഇങ്ങിനെ വേണം. കാര്യം സാധിക്കാന്‍ എന്തോന്ന് വിമാനം. ഹാഷിക്ക് നന്നായി എഴുതി, ആശംസകള്‍..

അനീസ said...

ഹീ ഹീ ഹീ, മറക്കാനാവാത്ത ഒരു യാത്ര കിട്ടിയല്ലോ , ഇനിയും ഇത് പോലെ കുറേ എണ്ണം കിട്ടട്ടെ എന്ന് ആശംസിക്കുന്നു, ഹാപ്പി ജെര്‍ണീസ്

Hashiq said...

വായ്‌ നിറയെ വര്‍ത്തമാനവും,നനഞ്ഞൊട്ടിയ ശരീരവുമായി യാത്ര ചെയ്യുന്ന ഔസേപ്പച്ചനെ ഇഷ്ടപ്പെട്ട എല്ലാവര്ക്കും നന്ദി..ആദ്യമായി വന്നവര്‍ക്ക് പ്രത്യേകിച്ച്..
ഇനിയുള്ള നിങ്ങളുടെ യാത്രകളിലും ഇങ്ങനെയുള്ളവരെ കാണാന്‍ കഴിയട്ടെ...ചുമ്മാ...

Liju John said...

ഒട്ടും ബോറടിക്കാതെ ഒരു മുഴുനീള ഹാസ്യചിത്രം കണ്ടത് പോലെ..വളരെ നന്നായി..

mayflowers said...

ഔസേപ്പച്ചന്റെ പരാക്രമങ്ങള്‍ രസകരമായി എഴുതി..
ഒരുവേള ആ കഥാപാത്രം നമ്മുടെ മുമ്പില്‍ നിന്നും വഴുതിമാറി നടക്കുന്നത് പോലെ തോന്നിച്ചു..

HAINA said...

ഔസേപ്പ് ചേട്ടന്റെ വിക്ര് തികൾ

Jishad Cronic said...

കലക്കിയിട്ടുണ്ട്....

Suja said...

ഹാഷിക്, നന്നായിട്ടുണ്ട്.
അനുഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് മനോഹരമാക്കുന്ന താങ്കള്‍ക്ക്‌ അഭിനന്ദനങ്ങള്‍ .
വീണ്ടും എഴുതുക

faisu madeena said...

kidilan sambavam ...nannaayittundu ...chirippichu ....thanks ...!

Anonymous said...

ഔസേപ്പ് കഥ വളരെ ഇഷ്ട്ടായി ചിരിപ്പിക്കാനറിയാം . വായനക്കാരെ മുഷിപ്പിക്കാതെ കയ്യിലെടുത്തു. ഫ്ലൈറ്റിൽ കയറിയാൽ സൂട്ടും കോട്ടും ധരിച്ച് എയറു പീടിച്ചിരിക്കുന്നവർ ഇതങ്ങു അകത്തു ചെന്നാൽ കാട്ടി കൂട്ടുന്നതു കണ്ടാൽ .. ചിരി വരും . ഇങ്ങനെയുള്ള അബദ്ധങ്ങളിൽ ചില പാവം സ്ത്രീകളും ചെന്നു ചാടിയതായി കണ്ടിട്ടുണ്ട്. നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ വൈമാനിക യാത്ര അസ്സലായിട്ടോ... അയാൾക്കറിയാം ഇതു തന്നെയാണു മുള്ളാൻ പറ്റിയ സ്ഥലമെന്നു.. ഇനിയും നർമ്മം കൈകാര്യം ചെയ്യുക . നർമ്മത്തിന്റെ മർമ്മത്തിൽ തന്നെ കൊടുക്കാൻ താങ്കൾക്കിനിയും കഴിയട്ടെ.. ആശംസകൾ

Unknown said...

രണ്ട് മൂന്നിട്ത്ത് എന്നെ ഒരു പാട് ചിരിപ്പിച്ചു....!!ആഷിഖിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്... ആശംസകൾ..ഇനിയും പ്രതീക്ഷിക്കുന്നു..

ബെഞ്ചാലി said...

ഹാഷിക്‌, അവതരണം മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍

TPShukooR said...

എനിക്കും 'ക്ഷ' പിടിച്ചു. ഈ വെള്ളമടി വല്ലാത്തൊരു കള്ളുകുടി തന്നെ. തല മുഴുവന്‍ വെള്ളം കൊണ്ട് നിറയും. കുടുങ്ങിപ്പോയാല്‍ കുടുങ്ങിയത് തന്നെ.

രസകരമായ അവതരണം.

വീകെ said...

വളരെ രസകരമായ ഒരു പോസ്റ്റ്....
ഇടക്കിടക്ക് ഇങ്ങനെയുള്ള പോസ്റ്റ് വായിക്കുന്നത് ചെറിയൊരു റിലാക്സ് കിട്ടും....!!

അഭിനന്ദനങ്ങൾ...

[രമേശേട്ടാ... നാട്ടിൽ പോകുമ്പോൾ യാത്ര ബഹറീൻ വഴി ആക്കിയാലോന്നു ചിന്തിക്കാണൊ..?! ആ ഇരിപ്പു കണ്ടിട്ട് അങ്ങനെ തോന്നുന്നു...]

ജയരാജ്‌മുരുക്കുംപുഴ said...

assalayittundu...... aashamsakal.....

Sameer said...

ഇനി മുതല്‍ ഫ്ലൈറ്റില്‍ വെള്ളമടിച്ച് പാമ്പ് ആയവര്‍ക്ക് കൊടുക്കാന്‍ പാമ്പേഴ്സ് കുടി എയര്‍ ഹോസ്റ്റസ് കരുതേണ്ടിയിരിക്കുന്നു .നന്നായിരുന്നു ഹാഷിക്ക് പോസ്റ്റ്‌

Biju Davis said...

ഹാഷിഖ്‌, എനിയ്ക്ക്‌ ഔസേപ്പച്ചനെ ഇഷ്ടപ്പെട്ടു. 'ഒരേക്കർ സ്ഥലത്ത്‌ എത്ര പാമ്പ്‌' അതേറ്റു, അല്ലേ?
നർമ്മം നല്ല പോലെ വഴങ്ങുന്നുണ്ട്‌, സർ!

nathen said...

kollaam , kurachu neendu poyi ennathu mathram paryaam.. Narmam nannay vazhangum ennu kaanichu thannu.. kooduthal postukal pratheekshikkunnu. ella bhavukangalum

Jefu Jailaf said...

ട്ടപ്പന ആയാലും വിമാനം അയാലും ഒന്ന് മൂത്രമൊഴിക്കാന്‍ എനിക്കീ നടപ്പ് വഴി മാത്രം മതി :):)
നല്ല കിണ്ണന്‍ സാധനം... അഭിനന്ദനങ്ങള്‍ ആഷിഖ് ഭായ്

മണ്ടൂസന്‍ said...

പറഞ്ഞ് പലതവണ നെടുങ്കണ്ടത്തിനും ഉടുമ്പന്‍ചോലക്കും വിളിപ്പിച്ച് പറ്റിച്ചു വിട്ട സര്‍ക്കാരുകളോട് ഔസേപ്പേട്ടന്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ , ഫാമിലി വിസാ കൊടുക്കാമെന്ന് പറഞ്ഞ് തൊഴിലാളികളെ പറ്റിക്കുന്ന കമ്പനികളോടുള്ള രോഷം ഞാനും മുഷ്ടി ചുരുട്ടി പ്രകടിപ്പിച്ചു. അങ്ങനെ ഒരു തള്ളിന്‌ രണ്ട് ഉന്ത് എന്ന സ്കോറിന് ഞാന്‍ ലീഡ്‌ ചെയ്യുമ്പോള്‍ ‍‍'കഴിക്കാനുള്ള വകയുമായി' ഉന്തുവണ്ടിയും തള്ളിയെത്തിയ പെങ്കൊച്ചുങ്ങളുടെ പുറകെ ഗോള്‍മുഖം എനിക്കായി തുറന്നിട്ട്‌ തന്ന് ഔസേപ്പ് ചേട്ടന്‍ പോയി.


ഹെന്റിക്കാ ഞാനാദ്യമായാ ഇവിടെ. ങ്ങടെ എഴുത്തിനൊരു സജീവേട്ടൻ ടച്ച് ഫീൽ ചെയ്യുന്നുണ്ട്. രസായിരിക്കുന്നുണ്ട് ട്ടോ.
എനിക്കിതിലെ ഏറ്റവുമധികം പിടിച്ച വിവരണം അതൊന്നുമല്ല,അതടീൽ ഇടുന്നു. എല്ലാം ഇഷ്ടമായെങ്കിലും, ഈ ഭാഗം വല്ലാതെയിഷ്ടമായി.

ഉള്ളിലെ ഫുള്ളിന്റെ വീര്യം പുള്ളിയെ വെള്ളിയരഞ്ഞാണാം മാത്രം ഇട്ട് പാലായിലെ വീട്ടുമുറ്റത്ത്‌ ഓടിക്കളിക്കുന്ന നാല് വയസുകാരനിലേക്ക് കൊണ്ടു പോയി. ചവിട്ടിയിരുന്ന കാലിന്റെ അടിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു ചെറിയ ജലാശയം രൂപപ്പെടുകയും പെപ്സി കുടിച്ചതിനു ശേഷമുള്ള 'ആഹാ' എന്ന ശബ്ദം ഔസേപ്പച്ചനില്‍ നിന്നും പുറപ്പെടുകയും ചെയ്തു..പിന്നെ, തനിക്ക് മുമ്പേ 'കാര്യസാധ്യത്തിനായി' വെറുതെ ക്യൂ നിന്ന് സമയം പാഴാക്കുന്ന 'പൊട്ടന്മാരെ' ഒന്ന് നോക്കി തിരിഞ്ഞു നടന്നു.

ആശംസകൾ.

Post a Comment

hashiq.ah@gmail.com