Pages

Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Tuesday, September 20, 2011

കൊമ്പാ, നിന്റെ സ്ഥാനം ഗ്യാലറിയിലാണ് .

വീട്ടിലെ പട്ടിണി മാറ്റാന്‍ ഗള്‍ഫില്‍ വേലക്കുപോയ മകന്‍ എങ്ങോ അലഞ്ഞുതിരിഞ്ഞു നടന്ന ഫിലിപ്പിനോ യുവതിയെ, വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കാന്‍ 'ശാലിനി മേനോന്‍' എന്ന ശാലീന നാമകരണവും നടത്തി കയ്യുംപിടിച്ചു വീട്ടില്‍കൊണ്ടുവന്നത് പോലെ, പേരില്‍ മാത്രമായൊരു കൊച്ചിയുമായി ഐ പി എല്‍ കളിക്കാന്‍ വന്ന കൊമ്പന്‍മാരെ കണ്ട അന്നുമുതലേ മലയാളിക്കൊരു സംശയമുണ്ടായിരുന്നു, ഇതെവിടം വരെ പോകുമെന്ന്. ഓരോ വര്‍ഷവും ബാങ്ക് ഗ്യാരന്‍റിയായി  അടയ്ക്കേണ്ട 156 കോടി രൂപയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നു എന്ന കാരണത്താല്‍ കൊച്ചി ടസ്കെഴ്സിന് ബി സി സി ഐ കൂച്ചുവിലങ്ങ് ഇട്ടതോടെ ആ സംശയത്തിന് അറുതിവന്നിരിക്കുന്നു.

ടീമിന് വേണ്ടി ആദ്യം രംഗത്ത്‌ വന്ന ശശി തരൂരും , പിന്നെ ലോക ഒളിമ്പിക്‌ അസോസിയേഷനെക്കാളും താരമൂല്യമുള്ള  കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ ടി സി മാത്യുവും ഇത് ടീം മാനേജ്മെന്റിന്റെ മാത്രം പിടിപ്പുകേടാണ് എന്ന് പറയുമ്പോള്‍ പുറമേനിന്ന് കളികാണുന്ന നമുക്ക് അതില്‍ തല പുകയ്ക്കേണ്ട കാര്യമില്ല. എങ്കിലും, വന്ന അന്ന് മുതല്‍ അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തില്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷനെയും, ഇല്ലാത്ത പലിശ കൊടുത്ത് വണ്ടി വാങ്ങാന്‍ ചെല്ലുമ്പോള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങുന്ന ന്യൂ ജെനറേഷന്‍ ബാങ്കുകാരെ പോലെ വില്‍ക്കാത്ത ടിക്കറ്റിന് സീലടിക്കണം എന്നും പറഞ്ഞ്  നമ്മുടെ കൊച്ചി കോര്‍പ്പറേഷനെയും വെള്ളം കുടിപ്പിച്ച ആളുകളാണ് ഇവര്‍. ആ  ഗുജറാത്തികളുടെ ഇന്നത്തെ സ്ഥിതിയില്‍ ഒരു ശരാശരി മലയാളിയുടെ കുനുപ്പും കുന്നായ്മയുമുള്ള എനിക്ക് സന്തോഷമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഈ ടീമില്‍ കണ്ണുംനട്ട് തിരോന്തരത്തും കൊച്ചിയിലും ആരെങ്കിലും വിലക്കോ പാട്ടത്തിനോ ഗ്രൗണ്ടിനു വേണ്ടി സ്ഥലം അന്വേഷിക്കുന്നുണ്ടെങ്കില്‍ ജസ്റ്റ്‌ വെയിറ്റ്.... ഈ മാസം അവസാനം വരുന്ന ബി സി സി ഐ- യുടെ അവസാനതീരുമാനം വരെ ഒന്ന് ക്ഷമിക്കൂ......

അമ്മായി അപ്പന്റെ തല തെറിപ്പിച്ചുകൊണ്ട്‌ (തരൂരിന്റെ മന്ത്രിസ്ഥാനം തന്നെയാണ് ഉദ്ദേശിച്ചത്) വന്നു കയറിയ വീട്ടില്‍ അമ്മായിഅമ്മയ്ക്കും മറ്റും സ്ഥിരം സ്വൈര്യക്കേട്‌ ഉണ്ടാക്കിയിരുന്ന മരുമകളെ സ്ത്രീധനബാക്കിയുടെ ഭാഗമായി ഭര്‍ത്താവ് തന്നെ ചവിട്ടി പുറത്താക്കിയതായി കണ്ടാല്‍ മതി. അല്ലെങ്കില്‍ പിന്നെ, ഭര്‍തൃവീട്ടില്‍ പീഡനം സഹിക്കവയ്യാതെ മരുമകള്‍ വട്ടിപ്പലിശക്ക് പണം കടം  കൊടുക്കുന്ന അണ്ണാച്ചിയുടെ കൂടെ ഒളിച്ചോടി എന്ന് നാട്ടുകാര്‍ പറയുന്നത് പോലെ കൊച്ചിയുടെ കൊമ്പന്‍മാര്‍ അഹമ്മദാബാദില്‍ പോയി കളിക്കുന്നത് ഈ സീസണില്‍ കാണേണ്ടി വരുമായിരുന്നു.

ഈ ടീം കൊച്ചി വിട്ട് പോയതുകൊണ്ട് കേരളത്തിന്റെ കായിഗരംഗത്ത് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോകുന്നില്ല. ആത്യന്തികമായി നോക്കിയാല്‍ ഈ ടീം വന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ കോട്ടവും നേട്ടവും ഉണ്ടായത് ശ്രീമാന്‍ ശശി തരൂരിന് മാത്രമായിരിക്കും. പിന്നെ, കീശയിലെ കാശിന്റെ ബലത്തില്‍ കേരളത്തിന്റെ പിച്ചില്‍ ക്യാപ്സൂള്‍ ക്രിക്കെറ്റിന്റെ വിത്തിറക്കാന്‍ വന്ന ചില പട്ടേലുമാര്‍ക്കും. അതുകൊണ്ട്, കേരളത്തിന് എന്തോ ഭീമമായ നഷ്ടം സംഭവിച്ചു എന്ന മട്ടിലുള്ള ചാനല്‍ ചര്‍ച്ചകളിലേക്കും, കൊമ്പന് മേയാന്‍ സ്പോര്‍ട്സ്‌ പേജ് വിട്ടുകൊടുത്ത പത്രങ്ങളിലേക്കും നമുക്ക് പോകാതിരിക്കാം.  മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമൊക്കെ ഒരു ബൂട്ട് പോലും വാങ്ങാന്‍  സഹായം കിട്ടാതെ  ഇടയ്ക്കു വെച്ച് പന്തുതട്ടുന്നത് നിര്‍ത്തി പോകുന്ന നല്ലനല്ല പ്രതിഭകളുണ്ട്.  കട്ടപ്പനയിലും രാജാക്കാടും, പിന്നെ പാലക്കാട്ടെ പറളിയിലുമെല്ലാം പഴംകഞ്ഞി കുടിച്ചുനിറച്ച അരവയറിന്റെ സമൃദ്ധിയില്‍ സ്കൂള്‍ കായികമേളയില്‍ നേട്ടങ്ങള്‍ കൊയ്യുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട്. കായികരംഗത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ ആ വഴിക്കുകൂടി ആവാം.  

ഓഫ്‌ ടോക് : ആനപ്പന്തി പൊളിച്ചു കളഞ്ഞ്, ശ്രീശാന്ത്‌ ഉള്‍പ്പെടയുള്ള കൊമ്പന്‍മാരെ തടിപിടിക്കാന്‍ കൊണ്ടുപോയാലും, തിരികെ വനത്തില്‍ മേയാന്‍ വിട്ടാലും വേണ്ടില്ല. ഇതിന്റെ പേരില്‍ ഇറക്കുമതി ചെയ്ത ഏതെങ്കിലും ചിയര്‍ ഗേള്‍സ്‌ കൊച്ചിയില്‍ ഉണ്ടെങ്കില്‍ പോകുന്ന പോക്കില്‍ അവരെ കൂടി പാക്ക്‌ ചെയ്തോണം. ‍ പ്ലീസ്‌..........

Monday, August 22, 2011

സ്വാതന്ത്ര്യത്തിന്റെ തിരുമുറിവുകള്‍


Anna Hazare says bring back the Black Money.
Do u know what will happen if 1,456 Lac Crores comes back ?

ജനലോക്‌പാല്‍ ബില്ലിന് വേണ്ടിയുള്ള  അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കണമെന്നും പറഞ്ഞ് മേല്പറഞ്ഞ തലക്കെട്ടില്‍  ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഈമെയില്‍ ആണ് ഈ പോസ്റ്റിന് ആധാരം. കുറച്ചധികം വിശദീകരണങ്ങളുമായി വന്ന ആ ഇമെയിലിലെ എനിക്ക് താല്പര്യം തോന്നിയ ഏതാനും വരികളും എന്റെ നാടന്‍ബുദ്ധിയില്‍ തോന്നിയ ഭയങ്കരമായ ചില ആശയങ്ങളും  താഴെ;
1. India Financially No.1
സന്തോഷം പകരുന്ന വാര്‍ത്തയാണ്. സ്വന്തം രാജ്യം സാമ്പത്തികമായി ഏറ്റവും മുമ്പില്‍ എത്തുന്നതില്‍ സന്തോഷിച്ചില്ലെങ്കില്‍ നാളെ ചരിത്രം എന്നെ ഒരു പക്ഷെ രാജ്യദ്രോഹി എന്ന് വിളിച്ചേക്കും.
2. Each district will get 60000 crores & each village will get 100 Crores
ഈ തുക കൃത്യമായി വീതം വെയ്ക്കരുത്. ബീഹാറിനും ഉത്തര്‍പ്രദേശിനും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍ഗണന കൊടുക്കണം.
3. No need to pay taxes for next 20 yrs.
ഇത് ഞാന്‍ ആദ്യം വിശ്വസിച്ചില്ല. പക്ഷെ, ഈ മെയില്‍ കഴിയുന്നത്ര ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യണമെന്നും അത് വഴി അഴിമതിക്കെതിരായ സമരത്തില്‍ പങ്കാളിയാകണമെന്നും പറഞ്ഞ് എനിക്ക് അയച്ചു തന്ന ആള്‍ ഈ നികുതിയുടെ കാര്യത്തില്‍ വളരെയധികം താല്പര്യമുള്ളയാളാണ്. നികുതി എന്ന് കേള്‍ക്കുന്നത്തെ വെറുപ്പായ അദ്ദേഹം സ്വര്‍ണ്ണ കടകളില്‍ കയറിയാല്‍ ബില്ലില്ലാതെ മാത്രമേ സ്വര്‍ണം വാങ്ങൂ. സ്ഥലം വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാനായി വിലയില്‍ കുറച്ചു കാണിക്കും.  കെട്ടിടങ്ങള്‍ പണിത് വില്‍ക്കുന്ന ആളായതിനാല്‍ കെട്ടിട നികുതി കുറയ്ക്കുന്നതിനായി മുനിസിപ്പാലിറ്റിയില്‍ ഫൈനല്‍ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ ഉള്ള സൌകര്യങ്ങള്‍ കുറച്ചു കാണിക്കാന്‍ ശ്രമിക്കും. അങ്ങനെ ടാക്സ്‌ വിഷയത്തില്‍ ഒരു ഗവേഷണം തന്നെ നടത്തുന്ന അയാളുടെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യം എനിക്കില്ല.... ഞാനും വിശ്വസിക്കുന്നു. ഈ പറഞ്ഞ തുകയത്രയും തിരികെ ഇന്ത്യയിലേക്ക് വന്നാല്‍ നികുതി അടക്കേണ്ടി വരില്ല.
4. Petrol 25 Rs, Diesel 15 Rs, Milk 8 Rs.
എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയ കാര്യം. എന്റെ നല്ല ഓര്‍മയിലെങ്ങും പെട്രോളിയം ഉല്പന്നങ്ങള്‍ ഇത്രയും താഴ്ന്ന വിലക്ക് കിട്ടിയതായി വിവരമില്ല. പാലിന്റെ കാര്യത്തില്‍ ഉണ്ടെന്നു തോന്നുന്നു. ഇന്ധനവില ഈ നിലവാരത്തിലേക്ക് പോയാല്‍ നമ്മുടെ ആവശ്യം കഴിഞ്ഞു വല്ലതും മിച്ചം വരികയാണേല്‍ ബാക്കി വരുന്നത് കയറ്റി അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കുറഞ്ഞപക്ഷം ഇന്ധനവില നമ്മുടേതിന് മുകളില്‍ നില്‍ക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എങ്കിലും.
5. No need to pay electricity bill. .
വൈദ്യുതിചാര്‍ജ്‌ ഇന്നോ നാളെയോ  ചിലപ്പോള്‍ കൂട്ടിയേക്കും ഇനി ഒരുപക്ഷേ കൂട്ടുകയേ ഇല്ല എന്നും പറഞ്ഞു നടക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ചമ്മിയ മുഖം ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. ആദ്യം ഇതും വിശ്വസിക്കാന്‍ പ്രയാസം തോന്നി. പക്ഷെ, ഞാന്‍ മുമ്പ് പറഞ്ഞ ആള്‍ക്ക് ടാക്സ്‌ കാര്യത്തില്‍ എന്ന പോലെ വൈദ്യുതി ബില്ലിന്റെ കാര്യത്തിലുമുള്ള അമിത ഉത്കണ്ഠ ഇതും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വൈദ്യുതി പോസ്റ്റില്‍ നിന്നും നേരിട്ട് വൈദ്യുതി മോഷ്ടിച്ച് യോഗാഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ ഇനി എന്തുകാര്യത്തില്‍ ആത്മനിര്‍വൃതി നേടും എന്ന കാര്യത്തില്‍ അല്പം ആശങ്കയില്ലാതെ ഇല്ല.
6. Indian borders will become more stronger than the China Wall.
അതിര്‍ത്തി സംരക്ഷണത്തിന് കൂടുതല്‍ പട്ടാളക്കാരെ നിയമിക്കാന്‍ കഴിയും എന്നാണെന്ന് തോന്നുന്നു. നല്ലത്. നമ്മുടെ അതിരുകള്‍ ബലവത്തായതായി മാറും. കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സന്തോഷിക്കുന്നു.
7. 1500 Oxford like Universities can be opened.
ഹോഓഓഓ........... രണ്ടു തവണ വായിച്ചിട്ടേ വിശ്വസിച്ചുള്ളൂ.....നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇനി എന്തിന്റെ പേരില്‍ മക്കളെ പുറത്ത്‌ വിട്ടു പഠിപ്പിക്കും? ഈ ഓക്സ്ഫോര്‍ഡ് മോഡല്‍ യൂണിവേര്‍സിറ്റികള്‍ കേരളത്തിന്‌ കൊടുക്കരുത്. അഥവാ ആരെങ്കിലും ചോദിച്ചാല്‍ ആദ്യം ആ സ്വാശ്രയപ്രശ്നം പരിഹരിച്ചു വരാന്‍ പറഞ്ഞ് ആട്ടിയോടിക്കണം.
8. 28,000 kms Rubber road (like in Paris) can be made.
പാരിസ് വരെ പോകണ്ട.. തണുപ്പ് അല്പം കൂടുതലാണ്. കുറഞ്ഞത് ആ സേലം- കോയമ്പത്തൂര്‍ പോലെയെങ്കിലുമുള്ളത് മതി.
9. 2,000 hospitals (with all facilities) all medicine Free.
എങ്കില്‍ ഈ ജനലോക്‌പാലിന്റെ പരിധിയില്‍ മരുന്ന് കമ്പനികളെയും മെഡിക്കല്‍ സ്റ്റോര്‍ ഉടമകളെയും കൊണ്ട് വരണം. അല്ലെങ്കില്‍ കൃത്രിമ മരുന്ന് ക്ഷാമം ഉണ്ടാക്കുന്ന ആ പതിവ് പരിപാടി ഇവിടെ ആവര്‍ത്തിക്കും. അങ്ങനെ ഇതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തുകയുമില്ല.
10. 95 crore people will have their own house.
സുനാമി ഫണ്ട് പിരിച്ചവര്‍ക്കൊക്കെ തന്നെയാകുമോ ഇതിന്റെയും ചുമതല? ചെങ്ങറ, മൂലമ്പള്ളി, നന്ദിഗ്രാം ഇവര്‍ക്കൊക്കെ മുന്‍ഗണന കൊടുക്കണം.

പത്തു പേര്‍ക്ക് ഈ ഇമെയില്‍ ഫോര്‍വേഡ് ചെയ്തു കൊടുക്കണം എന്നാണ് ആ സുഹൃത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വരെയും ഞാന്‍ ആര്‍ക്കും അയച്ചിട്ടില്ല. പത്തു പേരുടെ അഭിപ്രായം അറിഞ്ഞിട്ടാകാം എന്ന് കരുതി. അതും കഴിഞ്ഞു സ്വന്തം കണ്ണാടിയിലെ എന്റെ പ്രതിബിംബം ഒന്ന് നോക്കി ഞാനും അഴിമതി വിരുദ്ധ പോരാട്ടത്തിന് ഇറങ്ങും. എന്റെ പ്രതിബിംബം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞെങ്കില്‍ മാത്രം. അല്ലെങ്കില്‍ ഒരു പക്ഷെ കത്തിച്ചു നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന മെഴുകുതിരിയുടെ ചൂട് തട്ടി രോമം കരിയുന്നത് മാത്രമായിരിക്കും ഫലം.

.........................................................................................................
അഴിമതി തുടച്ചു നീക്കേണ്ട അര്‍ബുദം ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  സമരം നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനും ആളല്ല.  പക്ഷെ അതിനെതിരെയുള്ള സമരങ്ങള്‍  ഒരു ജനാധിപത്യ വ്യവസ്ഥിതിയെ അപ്പാടെ അവിശ്വാസത്തില്‍ എടുത്തുകൊണ്ടാവരുത്.  സ്കൂള്‍ കുട്ടികള്‍ ബസിന് കല്ലെറിയുന്ന കൌതുകത്തോടെയും ലാഘവത്തോടെയും,  ഈ അടുത്തു ചില രാജ്യങ്ങളില്‍ നടന്നത്  പോലെ ഒരു ജനകീയ വിപ്ലവം സ്വപ്നം കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ, അടി ഒന്ന് പതറിയാല്‍ ചാടി വീഴാന്‍ തക്കം പാര്‍ത്തിരിക്കുന്ന വേട്ടപട്ടികള്‍ നമുക്ക് ചുറ്റിനും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. എല്ലാം കഴിഞ്ഞ് ബ്രെഡും വെള്ളവുമായി വരുന്ന ഹെലികോപ്റ്ററുകള്‍ക്ക് നേരെ ഇരു കയ്യുമുയര്‍ത്തി മേലോട്ടും നോക്കി നില്‍ക്കുമ്പോള്‍ ചെയ്തു പോയ തെറ്റിന് പശ്ചാത്തപിക്കാന്‍ സമയം കിട്ടിയെന്നു വരില്ല.

Sunday, May 1, 2011

പതിമൂന്ന് ആര്‍ക്ക് കറുത്ത വെള്ളി ?

കേരളത്തിലെ ഒരു കോടി എഴുപത്തിനാല് ലക്ഷത്തോളം സമ്മതിദായകര്‍ ഇക്കഴിഞ്ഞ പതിമൂന്നിന് വിവിധ മണ്ഡലങ്ങളിലായി നിക്ഷേപിച്ച വോട്ടുമുട്ടകള്‍  മേടച്ചൂട്  തട്ടി വിരിഞ്ഞ്  ഘടാഘടിയന്മാരായ 140 എം.എല്‍.എ' മാര്‍ പുറത്തുവരാന്‍ ഇനി വെറും പതിമൂന്ന് ദിനങ്ങള്‍ മാത്രം.  ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവവും കാത്ത്  ലേബര്‍ റൂമിന് മുമ്പില്‍  തേരാ പാരാ നടക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് സമാനമായ സ്ഥാനാര്‍ഥികളുടെ വെപ്രാളവും, എത്ര കൂട്ടിയാലും 'ടാലിയാകാത്ത' മുന്നണികളുടെ അവകാശവാദങ്ങളും കാണുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ചിന്തിചിട്ടുണ്ടാകും, ഇത് ഇത്രയും നീട്ടേണ്ടിയിരുന്നില്ല എന്ന്. ഒന്നും രണ്ടും വെച്ച്  എണ്ണിപ്പെറുക്കിയിരുന്ന കാലത്ത് പോലും ഫലം അറിയാന്‍  ഇത്ര കാത്തുകെട്ടി ഇരിക്കേണ്ട ഗതികേട് ഉണ്ടായിരുന്നില്ല. കമ്മീഷന് ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം. ചേര്‍ത്തലയിലെയോ, കടയ്ക്കലിലെയോ സര്‍ക്കാര്‍ ഡോക്ടര്‍മാരെ കാര്യം ഏല്‍പ്പിക്കാം നമുക്ക്. നിമിഷം നേരം കൊണ്ട് വോട്ടും മെഷീനും- രണ്ടും രണ്ടു പാത്രത്തില്‍ ഇട്ടു തരും അവര്‍.

മെയ്‌ 13 ആരുടെയെങ്കിലും കറുത്ത വെള്ളി ആയി മാറട്ടെ..... കൂടെ നടന്നവരും വന്നു കൂടിയവരും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് വാദം പറഞ്ഞ് രണ്ട് വറ്റ് കൂടുതല്‍ ചോദിക്കട്ടെ! !!! കേരളം ഇടത്തേക്കോ വലത്തേക്കോ എത്ര ഡിഗ്രി ചെരിയും എന്ന് കണക്ക് കൂട്ടി തലപുകഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ഇരുമുന്നണികളും അവരുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ചിലകാര്യങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്ന് നോക്കുന്നത് സമയം തള്ളിനീക്കാന്‍ നല്ലതാണെന്ന് തോന്നുന്നു.


അരി മുടക്കിയതാരെന്നോ, കിട്ടിയ അരിയില്‍ കല്ല്‌ വാരി വിതറിയതാരെന്നോ ഉള്ള സംശയങ്ങള്‍ക്ക് ഇനി തെല്ലും സ്ഥാനമില്ല. മൂന്നു മുതല്‍ ഒരു രൂപയ്ക്കു വരെ അരി കൊടുത്ത് മലയാളിയുടെ കുംഭ നിറക്കുമെന്ന് ഇരു മുന്നണികളും ഒരേ ശബ്ദത്തില്‍ പറഞ്ഞത് കേട്ട് മലയാളി കയ്യും കഴുകി ഇരിക്കുകയാണ്. നെല്ലും വയലും എന്നത് അതിവേഗം വിസ്മൃതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, എവിടെനിന്നും എടുത്ത് ഇത് കൊടുക്കുമെന്ന കാര്യത്തില്‍ എന്തെങ്കിലും ഉപായം നിങ്ങള്‍ കണ്ടിട്ടുണ്ടോ? പറമ്പിലും പാടത്തും കോണ്‍ക്രീറ്റ് കാടുകള്‍ വെച്ചുപിടിപ്പിച്ച്, വര്‍ഷം മുഴുവന്‍ പഞ്ഞക്കര്‍ക്കിടകത്തെ കൂടെക്കൂട്ടിയ നമ്മുടെ കലത്തില്‍ അരി വേകണമെങ്കില്‍ ഇടതു ജയിച്ചാലും വലത് ജയിച്ചാലും മാര്‍ഗം ഒന്നേയുള്ളൂ..... മലയാളിയെ എന്‍ഡോസള്‍ഫാന് പകരം ഇനിയെന്ത് വിഷം കുടിപ്പിക്കുമെന്ന് ചിന്തിച്ചു വിഷമിച്ചിരിക്കുന്ന പവാര്‍ മന്ത്രിയുടെ അടുത്ത് കയ്യും നീട്ടി ചെല്ലണം. ചുരുക്കി പറഞ്ഞാല്‍, പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാന്‍ ഉണ്ണും എന്ന പരമ്പരാഗത മാര്‍ഗം തന്നെ അവലംബിക്കണമെന്ന് സാരം.

25 മുതല്‍ 35 ലക്ഷം വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നണികളുടെ മത്സരിച്ചുള്ള പ്രഖ്യാപനത്തില്‍ എന്‍റെയും അന്തരംഗം സന്തോഷത്താല്‍ ' വിജ്രുംഭിച്ച് ' പോയതാണ്. ഒരുവേള ഇവിടുള്ള ജോലിയും ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയാലോ എന്ന് പോലും വിചാരിച്ചു. പക്ഷെ പത്തു ദിവസം പോലും ഞാന്‍ തികച്ച് ഉറങ്ങിയിട്ടില്ലാത്ത എന്റെ വീടും ഫെഡറല്‍ ബാങ്കും തമ്മിലുള്ള 'അഭേദ്യമായ ബന്ധം' എന്നെ പുറകോട്ടു വലിച്ചു കളഞ്ഞു. ഞാന്‍ മാത്രമല്ല, നാടും വീടും വിട്ട് മറുനാട്ടില്‍ ജോലിചെയ്യുന്ന ഏതൊരുവനും പിന്നെ നാട്ടില്‍ ജോലിയില്ലാതെ നടക്കുന്നവരുമൊക്കെ ഇങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഒരുപക്ഷെ വിജ്രുംഭിച്ചു പോകും. അറ്റ്‌ലീസ്റ്റ്, കഞ്ഞി തിളച്ചെങ്കിലും തുടങ്ങട്ടെ, എന്നിട്ട് പോകാം കണ്ണും തിരുമ്മി എഴുന്നേറ്റ്............!!!!!!!!!

40,000 കോടി രൂപയുടെ റോഡ് വികസന പദ്ധതി എന്ന വാഗ്ദാനം വായിച്ച് കണ്ണ് മഞ്ഞളിച്ചുപോയെങ്കിലും ആ പറഞ്ഞ തുകയുടെ നാലിലൊന്ന് റോഡുവികസനം എങ്കിലും വരട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ പിന്നെ, ഈ പറഞ്ഞ 40,000 കോടി, 400,000,000,000.00 (പൂജ്യം കൂടി പോയോ?) എന്ന് അക്കത്തില്‍ എഴുതാനുള്ള വീതി പോലുമില്ലാത്ത , മണിക്കൂറില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗതയില്‍ താഴെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന നമ്മുടെ റോഡുകളുടെ അപര്യാപ്തതയെ മറികടക്കാന്‍ വാഹനങ്ങളുടെ വില്പനയും ഉപയോഗവും തടയേണ്ടിവരും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഏകമാര്‍ഗം ഗര്‍ഭചിദ്രത്തിലൂടെ ജനസംഖ്യ കുറക്കുക എന്ന മണ്ടന്‍ തിയറിപോലെ...........

വിദ്യാഭ്യാസ - ആരോഗ്യമേഖലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ രണ്ട് കൂട്ടരും അക്കമിട്ട് വിവരിച്ചിരിക്കുന്നത് കണ്ടു. കൂടുതല്‍ ഒന്നും പറയാനില്ല. മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്ട്രന്‍സ് റിസള്‍ട്ട് വന്നതിനു ശേഷം സ്വകാര്യ മാനേജ്മെന്റുകളുമായി ' വാണിയംകുളം കാളക്കച്ചവടം ' മോഡല്‍ ചര്‍ച്ചയില്‍ ഒതുങ്ങുന്നതാവരുത് വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍. കൊതുകിന്‍റെ മൂളല്‍ കേള്‍ക്കുമ്പോള്‍ മാത്രം പനിച്ചു വിറച്ച് കിടക്കുന്നവന് പാരസെറ്റമോള്‍ വാങ്ങാന്‍ കര്‍ക്കിടക മഴയത്ത് കുടയും ചൂടി പോകുന്നതില്‍ ഒതുങ്ങരുത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍. വഴിതെറ്റി വന്നുപെടുന്ന വിനോദസഞ്ചാരിയുടെ ഒരു കയ്യില്‍നിന്നും നികുതിഭാരം ഇറക്കിവെച്ച് മറുകയ്യില്‍ സൈക്കിള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തി കത്തിച്ച് കൊടുത്ത് ടൂറിസം മേഖലയെ ഉദ്ധരിക്കാന്‍ നോക്കരുത്.

പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനവും ഒരു മുന്നണിയുടെ പ്രകടനപത്രികയില്‍ കണ്ടു. പ്ലീസ്‌...ഉപദ്രവിക്കരുത്... ഇപ്പോള്‍ തന്നെ മൂന്നേകാല്‍ കോടിയില്‍പരം ജനങ്ങള്‍ക്ക്‌ ദിവസം നാല്പ്പതിയെട്ടു മണിക്കൂറും മാറ്റി മാറ്റി പീഡിപ്പിക്കുവാനുള്ള ചാനലുകള്‍ നമുക്കുണ്ട്. ഇനി ഈ സൈസിലുള്ള ഒരെണ്ണം പോലും താങ്ങുവാനുള്ള ബാന്‍ഡ് വിഡ്ത് മലയാളിയുടെ ഉള്ളിലോടുന്ന കേബിളുകള്‍ക്കില്ല. ഇനി അഥവാ കൂടുതല്‍ ചാനലുകള്‍ വന്നാലേ ചെയ്തുകൂട്ടുന്ന സല്‍പ്രവര്‍ത്തികള്‍ ജനങ്ങളിലേക്ക് എത്തൂ എന്ന് കരുതുന്നുവെങ്കില്‍ ഘട്ടം ഘട്ടമായി മാത്രം പ്രോത്സാഹിപ്പിക്കുക. അല്ലെങ്കില്‍ ഒരു പക്ഷെ ' ഇടുങ്ങിയ ചാനലുകളില്‍ ' നിന്നും ഒരേസമയം പുറത്തുചാടുന്ന വളര്‍ച്ച മുരടിച്ച റിപ്പോര്‍ട്ടര്‍മാര്‍ തമ്മിലിടിച്ചു പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇപ്പറഞ്ഞതത്രയും വായിച്ച് ബോറടിച്ച എല്ലാവര്‍ക്കുമായി ഏറ്റവും ഒടുവിലത്തെ വാഗ്ദാനം സമര്‍പ്പിക്കുന്നു. " അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റും" (അതിവേഗം ബഹുദൂരം) !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ചിരിച്ചോ ചിരിച്ചോ...ടിന്റുമോന്‍ എന്ത് പറഞ്ഞാലും നിങ്ങളതെല്ലാം തമാശയായി എടുക്കും..........

---------------------------------------------------------------------------------------------------------------------------------
റീ- കൌണ്ടിംഗ് : ഇനി വരാന്‍ പോകുന്നത് ഇടതാണെങ്കിലും വലതാണെങ്കിലും ഒരു ചെറിയ അപേക്ഷ... പറഞ്ഞതെല്ലാം വിഴുങ്ങരുത്.... അല്‍ഷിമേഴ്സിന്റെ അന്തകവിത്ത്‌ ഹെലികോപ്റ്ററില്‍ കൊണ്ട് വന്ന് മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് സ്പ്രേ ചെയ്ത്, പതിവ് പോലെ സ്വന്തം പാര്‍ട്ടിയിലെ തൊഴുത്തില്‍കുത്തും, മുന്നണിക്കുള്ളിലെ കലാപങ്ങളും, വെട്ടിത്തിരുത്തലുകളും വെട്ടിനിരത്തലുകളും, ഡല്‍ഹി യാത്രകളുമായി അഞ്ചു കൊല്ലം തള്ളി നീക്കാമെന്ന് ദയവുചെയ്ത് കരുതരുത്. ഈ പടച്ചുകൂട്ടിയ പ്രകടന പത്രികകള്‍ക്ക് അത് അടിച്ചുകൂട്ടിയ കടലാസിന്റെ വില പോലും നിങ്ങള്‍ കൊടുക്കില്ല എന്നറിയാം. പക്ഷെ, ' ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന് സ്വപ്നം കണ്ട് കയ്യിലെ എണ്ണമെഴുക്ക് കളയാന്‍ സോപ്പും കയ്യില്‍ വെച്ച് നടക്കുന്ന ഒരു ന്യൂനപക്ഷം ആള്‍ക്കാരെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന് ഓര്‍ത്താല്‍ നല്ലത്.... അവസാനം, ഇതെല്ലാം കണ്ടു കേട്ട് മനസ് മടുത്ത, ചിന്തിക്കാന്‍ കഴിവുള്ള ഇന്നത്തെ തലമുറയെ അരാഷ്ട്രീയവാദികളെന്നോ, സാമൂഹിക പ്രതിബദ്ധത ഇല്ലത്തവരെന്നോ വിളിച്ച് അധിക്ഷേപിക്കരുത്. അഴിമതിക്കെതിരെ ഈ അടുത്തുനടന്ന ചില സമരങ്ങള്‍ കൂടുതല്‍ വ്യാപ്തിയിലേക്ക് വളര്‍ന്നാല്‍ , ആ പ്രതിഷേധത്തിന്റെ ചൂട് താങ്ങാനുള്ള ശേഷി ഒന്ന് സണ്‍ബാത്ത് ചെയ്തു പോലും വെയില് കൊള്ളിക്കാത്ത നിങ്ങളുടെ ത്വക്കിന് ഉണ്ടായിക്കൊള്ളണമെന്നില്ല.

ജയ്‌ ഹിന്ദ്‌.... ഒപ്പം രണ്ട് ലാല്‍സലാമും.................

Sunday, April 3, 2011

വെല്‍ഡണ്‍ ഇന്ത്യ ..വെല്‍ഡണ്‍ ധോണി.........

അഭിനന്ദനങ്ങള്‍ ടീം ഇന്ത്യ.............
നുവാന്‍ കുലശേഖര എറിഞ്ഞ നാല്പത്തി ഒമ്പതാം  ഓവറിലെ രണ്ടാം പന്ത് ലോങ്ങ്‌ ഓണിനു മുകളിലൂടെ ഗാലറിയിലേക്ക് പറത്തി മഹേന്ദ്രസിംഗ് ധോണിയെന്ന  വിക്കെറ്റ്‌ കീപ്പര്‍ ക്യാപ്റ്റന്‍ മറ്റൊരു ലോക കിരീടത്തിനായുള്ള  ഇന്ത്യന്‍ ക്രിക്കെറ്റ് പ്രേമികളുടെ നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുന്നു.

ഇരുപത്തിയൊന്നു വര്‍ഷം ഇന്ത്യന്‍ ക്രിക്കെറ്റിനെ സ്വന്തം ചുമലില്‍ കൊണ്ടുനടന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ലോക ക്രിക്കറ്റിലെ അസാമാന്യ പ്രതിഭ  സഹകളിക്കാരുടെ ചുമലിലേറി മൈതാനം വലം വെച്ചത് ഇന്ത്യന്‍ കായിക പ്രേമികളുടെ മനസ്സില്‍ എന്നെന്നും മങ്ങാതെ നില്‍ക്കും.ഒപ്പം ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണിങ് ബാറ്റ്സ്മാന്‍മാരെ നഷ്ടപ്പെട്ടിട്ടും പതിവ് പോലെ ഒരു കൂട്ടത്തകര്‍ച്ചയിലേക്ക് ടീമിനെ തള്ളി വിടാതിരുന്ന മധ്യനിര ബാറ്റ്സ്മാന്‍മാരും.



 നന്ദിയുണ്ട് ധോണീ...നന്ദിയുണ്ട്.... അന്‍പത് ഓവര്‍ വിക്കറ്റിന് പിന്നില്‍ നിന്നും പിന്നെ ഇന്ത്യ കിതച്ചു കീഴടങ്ങുമെന്ന് തോന്നിയപ്പോള്‍ വിക്കറ്റിന് മുന്നില്‍ നിന്നും നയിച്ചതിന്...സാമാന്യം വലിയ സ്കോര്‍ ഇങ്ങനെയും ചേസ് ചെയ്തു ജയിക്കാമെന്ന് കാണിച്ചു തന്നതിന്.. ഇന്ത്യന്‍ ക്രിക്കെറ്റ് പ്രേമികള്‍ക്ക് രണ്ടാമതൊരു ലോകകപ്പ്‌ സമ്മാനിച്ചതിന്... ആറ്‌ ലോകകപ്പ് കളിച്ച സച്ചിനെ വെറും കയ്യോടെ വിടാതിരുന്നതിന്.... എല്ലാത്തിനുമുപരി , ഇതേ ലങ്കയോട് തോറ്റമ്പി  കത്തുന്ന ഗാലറികളെ സാക്ഷി നിര്‍ത്തി തല കുമ്പിട്ടു മടങ്ങിയ 1996- ലെ നമ്മുടെ കളിക്കാരുടെ ചിത്രം ഇന്ത്യന്‍ മനസുകളില്‍ നിന്നും മായിച്ചു കളഞ്ഞതിന്... അവസാനമായി, ക്രിക്കറ്റെന്നാല്‍, പത്തോ പത്തിനഞ്ചോ കളിക്കാര്‍ക്കും പിന്നെ ചില കോര്‍പറേറ്റുകള്‍ക്കും പരസ്യ കമ്പനികള്‍ക്കും  പണമുണ്ടാക്കാനുള്ള മാര്‍ഗം മാത്രമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്ന നാട്ടില്‍ , അതൊരു വികാരമായി കൊണ്ട് നടക്കുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് ഇടക്കാലാശ്വാസം നല്‍കിയതിന്....!!!!!!!!!

കേവലം പതിനാലു ടീമുകള്‍ മാത്രം പങ്കെടുത്ത ഈ 'ലോകകപ്പ്‌ ' വിജയം അത്രയതികം ആഘോഷിക്കേണ്ട ഒന്നല്ല എന്നറിയാം...പക്ഷെ നൂറ്റിഇരുപത്തിയൊന്നു കോടി ജനങ്ങളുള്ള രാജ്യത്തിന്റെ കായിക ഭൂപടത്തില്‍  ലോക നിലവാരത്തിലുള്ള മറ്റൊരു കായിക ഇനം സ്ഥാനം പിടിക്കുന്നതുവരെയെങ്കിലും ക്രിക്കറ്റിനെ നമ്മുടെ മനസിന്റെ ബൌണ്ടറിക്കപ്പുറം നിര്‍ത്തേണ്ട കാര്യമില്ലല്ലോ?

(നാല് ദിവസത്തിനുള്ളില്‍, ഒരേ വിഷയത്തെപ്പറ്റി തന്നെയുള്ള ഈ രണ്ടാമത്തെ പോസ്റ്റ്‌ അല്പം മടുപ്പുളവാക്കുന്ന ഒന്നാണെന്നറിയാം. പക്ഷെ ഇനി ഇങ്ങനെ ഒരു പോസ്റ്റിടാന്‍ ഇരുപത്തിയെട്ട് വര്‍ഷം കാത്തിരിക്കാനുള്ള ക്ഷമ എനിക്കില്ല. പ്രത്യേകിച്ചും ഒരു ക്രിക്കെറ്റ്പ്രേമി എന്നതിനേക്കാള്‍  ഇന്ത്യന്‍ കായിക രംഗത്തെ ഏതു നേട്ടത്തിലും ആനന്ദം കണ്ടെത്തുന്ന ഒരു സാധാരണ കായികപ്രേമി എന്ന നിലയ്ക്ക്. )

Thursday, March 31, 2011

കല്‍ക്കട്ടയില്‍ കരയിച്ചതിന് മുംബൈയില്‍ കാണിച്ചു തരാം.

ദേ,കയ്യെത്തും ദൂരെയുണ്ട്
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പാക്കിസ്ഥാന്റെ ജീവിതം പിന്നെയും ബാക്കി !!!!!!ഫൈനലിന് മുമ്പ് നടന്ന 'ഫൈനലില്‍' പാക്കിസ്ഥാനെ വാഗ ബൌണ്ടറിക്ക് മുകളിലൂടെ സിക്സര്‍ പറത്തി  ഇന്ത്യ മറ്റൊരു ലോകകപ്പ് വിജയം എന്ന ലക്‌ഷ്യത്തിലേക്ക് ഒരു പടി മാത്രം അകലെ എത്തി നില്‍ക്കുന്നു.....ഇന്ത്യ - പാക്‌ ലോകകപ്പ്‌ പോരാട്ടത്തിന്റെ വിധി മാറ്റി എഴുതുമെന്ന പാക്കിസ്ഥാന്റെ വെല്ലുവിളി മൊഹാലിയിലും പാഴ്വാക്ക് മാത്രമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ബൌളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകളില്‍ (അങ്ങനെയൊക്കെയും സംഭവിക്കും വല്ലപ്പോഴും) പാക്‌ ബാറ്റ്സ്മാന്മാര്‍ ഒരോരുത്തരായി കൂടാരം കയറുമ്പോള്‍ പാക്‌ പ്രധാനമന്ത്രി ചോദിച്ചിട്ടുണ്ടാകണം... "നല്ലത് പോലെ കലക്കി ഒരു ഗ്ലാസ്‌ കൂടി തരട്ടെ" എന്ന് !!

രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ആദ്യമായി ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനല്‍, ആതിഥേയരായ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ ഫൈനല്‍  തുടങ്ങിയ  പ്രത്യേകതകളുള്ള ഈ മത്സരത്തില്‍ ഒരു 'ലങ്കാ ദഹനത്തിനായി'  നമുക്ക് കാത്തിരിക്കാം... ഇരു ടീമുകളുടെയും ഇത് വരെയുള്ള പ്രകടനം കണക്കിലെടുത്താല്‍ കലാശ പോരാട്ടത്തിലെ വിജയികളെ പ്രവചിക്കാന്‍ പ്രയാസപ്പെടേണ്ടി വരും. പക്ഷേ ഒന്നുറപ്പുണ്ട്....  ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ നേരിട്ട മറ്റേത് ടീമിനെക്കാളും ഒരു പടി മുന്നിലാണ് ശ്രീലങ്ക... ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിട്ട ഓസ്ട്രേലിയയെക്കാളും സെമിയില്‍ ഇന്നലെ തോല്‍പ്പിച്ച പാക്കിസ്ഥാനെക്കാളും ശക്തമായ എതിരാളികള്‍... കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയക്കൊപ്പം ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ച മറ്റൊരു ടീമുണ്ടാകില്ല..  (കൈ മടക്കി പന്ത്  'എറിയുന്ന'  രണ്ട് ബൌളര്‍മാര്‍ അവരുടെ ടീമില്‍ ഉള്ളതാണ് ഈ പ്രകടനത്തിന് കാരണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല)


ആ സ്കോര്‍ബോര്‍ഡില്‍ നോക്കിയാല്‍ ആരായാലും കരയും
പതിനഞ്ചു വര്ഷം മുമ്പ് കാണികള്‍ കളം നിറഞ്ഞാടിയ  ഒരു രാത്രിയില്‍, വിനോദ്‌ കാംബ്ലിയുടെ കണ്ണീര് വീണ ഈഡന്‍ ഗാര്‍ഡന്‍സില്‍  നിന്നും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്ലേക്ക് വണ്ടി കയറുമ്പോള്‍ മരതക ദ്വീപുകാരുടെ വിദൂര സ്വപ്നത്തില്‍ പോലും ഓസ്ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടുള്ള ഒരു ലോകകപ്പ്  ഉണ്ടായിരുന്നിരിക്കില്ല....ആദ്യ പതിനഞ്ചു ഓവറുകള്‍ 'സ്ഫോടനാത്മകമാക്കി'  ഏകദിന ക്രിക്കറ്റിന്റെ രൂപം മാറ്റിയെഴുതിയ ജയസൂര്യയും കലുവിതരണയും പിന്നെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തനായിരുന്ന അരവിന്ദ ഡിസില്‍വയും അടങ്ങിയ ടീമായിട്ടുപോലും ക്രിക്കറ്റ്‌ പണ്ഡിതര്‍ അങ്ങനെ ഒരു അട്ടിമറി പ്രതീക്ഷിച്ചുമില്ല. അതാണ്‌ ശ്രീലങ്ക ... ശരാശരി കളിക്കാരെ വെച്ച് ലോകകപ്പ്‌ നേടുകയും അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സന്തുലിതമായ ഒരു ടീം കെട്ടിപ്പെടുക്കുകയും ചെയ്ത ടീം. ധോണിയും സംഘവും സൂക്ഷിച്ചേ മതിയാകൂ...!!!!!!!!!!

അന്ന് ഇരു ടീമില്ലും ഉണ്ടായിരുന്നവരില്‍, പതിനഞ്ചു വര്‍ഷത്തിന്റെ 'അധിക ചെറുപ്പം' നല്‍കിയ പ്രസരിപ്പുമായി നമ്മുടെ ടീമില്‍ സച്ചിന്‍ മാത്രം ഉണ്ട്. ശ്രീലങ്കന്‍ ടീമില്‍ മുരളിയും . ഒരു പക്ഷെ ഇനി ഒരു ലോകകപ്പ് കൂടി കളിക്കാന്‍ സച്ചിന്‍ ടീമിലുണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്....ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച്, കൂടുതല്‍ സെഞ്ചുറികള്‍ തികച്ച്, ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ റെക്കോര്‍ഡുകളും തന്റെ ചെറിയ ശരീരത്തില്‍ കൊണ്ട് നടക്കുന്ന സച്ചിനെന്ന പ്രതിഭക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല സമ്മാനം ആയിരിരിക്കും ഈ വിജയം. പക്ഷെ മറു വശത്തും ഇത് തന്നെയാണ് അവസ്ഥ... കൈക്കുള്ളില്‍ ചതി ഒളിപ്പിച്ച പന്തും കണ്ണുകളില്‍ കൌശലവുമായി വരുന്ന   മുത്തയ്യ മുരളീധരന്‍ എന്ന ലോകോത്തര സ്പിന്നെറും തന്റെ അവസാന ലോകകപ്പ്‌ അവിസ്മരണീയമാക്കുവാനായിരിക്കും ശ്രമിക്കുക...

കൈമെയ്‌ മറന്നു പോരാടിയാല്‍ കലാശക്കളികളില്‍ കലം ഉടക്കുന്നവര്‍ എന്ന പേരുദോഷം മായിച്ചു കളയാന്‍ പര്യാപ്തമായ ടീമാണ് നമ്മുടേത്. പക്ഷെ രണ്ടായിരത്തി മൂന്നില്‍ വാണ്ടറേഴ്സില്‍ ടോസ് കിട്ടിയത് മുതല്‍ കാണിച്ച മണ്ടത്തരങ്ങളില്‍ നിന്നും പാഠം പഠിക്കണം.  കൊല്ലം തോറും കൊണ്ടാടുന്ന  ഐ പി എല്‍ എന്ന ക്രിക്കെറ്റ് മാമാങ്കത്തില്‍ കാണിക്കുന്നതിന്റെ പകുതിയെങ്കിലും ആത്മാര്‍ഥത വാംങ്കഡെ സ്റ്റേഡിയത്തില്‍ പുറത്തെടുക്കണം. എങ്കില്‍ കപില്‍ ദേവിന് ശേഷം മൂന്നു തവണ ഇന്ത്യയെ ലോകകപ്പില്‍ നയിച്ച അസ്ഹറുദീനും, ഓരോ തവണ വീതം നയിച്ച ഗാംഗുലിക്കും ദ്രാവിഡിനും കഴിയാത്തത്‌ ധോണിയിലൂടെ നേടാന്‍ നമുക്ക് സാധിക്കും.

എന്തായാലും മുംബൈയിലെ കാണികള്‍ക്ക്  നല്ല ഒരു മത്സരം പ്രതീക്ഷിക്കാം.. ഒപ്പം കളി കഴിയുന്നത് വരെ ലങ്കയെ വെല്ലുവിളിക്കുകയും ആവാം.. കല്‍ക്കട്ടയില്‍ തോറ്റതിന് മുംബൈയില്‍  കാണിച്ചു തരാം... ഈഡന്‍ ഗാര്‍ഡനില്‍ കാംബ്ലി കരഞ്ഞത് പോലെ കരയരുത് ധോണീ...കരയിക്കുകയും ചെയ്യരുത്... ഇനി ഒരു ലോകകപ്പിന് കൂടി സച്ചിന് ബാല്യമില്ല !!!!


ധോണീ പ്ലീസ്...ഇത് പോലെ ഒന്നുകൂടി.
ഇനി അല്പം അന്ധവിശ്വാസം... ..എണ്‍പത്തി മൂന്നില്‍ കപിലിന്റെ ചെകുത്താന്മാര്‍ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ പ്രുഡന്‍ഷ്യല്‍  ലോകകപ്പ്‌ ഉയര്‍ത്തി പിടിക്കുമ്പോള്‍ ആ ടീമില്‍ അംഗമായി സുനില്‍ വല്‍സന്‍ എന്ന മറുനാടന്‍ മലയാളി ഉണ്ടായിരുന്നു...ഒറ്റ മല്‍സരം പോലും കളിക്കാതെ അദൃശ്യ സാനിധ്യമായി....ഇരുപത്തിയെട്ട് വര്‍ഷത്തിനു ശേഷം ഇന്ത്യ മറ്റൊരു ഫൈനല്‍ കളിക്കുമ്പോള്‍, ഒറ്റ മല്‍സരം മാത്രം കളിച്ച് പിന്നീട്  മറ്റൊരു അദൃശ്യ സാന്നിധ്യമായ ഒരാള്‍ മലായാളിയുടെ രൂപത്തില്‍ ടീമിലുണ്ട്...അപ്പോള്‍ ഈ ലോകകപ്പ്‌ ആര്‍ക്കാണ്...? നമുക്ക് തന്നെ...സൂക്ഷിക്കുക...ഒരുപക്ഷെ ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം കൊച്ചി നഗരത്തില്‍ രൂക്ഷമായ ലഡ്ഡു ക്ഷാമം നേരിട്ടേക്കാം....
-----------------------------------------------------------------------------------------------------------------------------
സ്ട്രെയിറ്റ് ഡ്രൈവ് : യൂസുഫ്‌ റാസ ഗിലാനിയെ  കളി കാണാന്‍ മൊഹാലിക്ക് വിളിച്ചു വരുത്തി പച്ചപ്പട തോല്‍ക്കുന്നത് കാണിച്ചു കൊടുത്ത നമ്മുടെ പ്രധാനമന്ത്രി തന്റെ നയതന്ത്ര ചാതുര്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഓവറുകള്‍ക്കിടയില്‍ പരസ്യം വരുന്നത് പോലെ ഓരോ ഓവറുകള്‍ കഴിയുമ്പോഴും ഓരോരോ കരാറുകളില്‍ ഒപ്പിട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ കൈ കുഴഞ്ഞിട്ടുണ്ടാവണം ..(ഇത് കൊണ്ടൊക്കെ വല്ല ഗുണവുമുണ്ടോ എന്നാരും ചോദിക്കരുത്) . ഇനി ലങ്കന്‍ പ്രസിഡന്റിനെ  കൂടി മുംബൈക്ക് ക്ഷണിക്കണം. അങ്ങനെ ചൈനയുടെ തോളത്ത് കയ്യിട്ട് ഞെളിഞ്ഞു നടക്കുന്ന ലങ്കക്കാരനെ നമ്മുടെ വരുതിക്ക് കൊണ്ടുവരാന്‍ ക്രിക്കറ്റ് ബോളില്‍ നയതന്ത്രം ഒളിപ്പിച്ച് വെച്ചുള്ള  റിവേഴ്സ് സ്വിംഗ് എറിയണം .. എലിക്കെണിയില്‍ ചുട്ട തേങ്ങ വെച്ച് എലിയെ പിടിക്കുന്നത്‌ പോലെ...!!!!!!!!!!!

Thursday, February 3, 2011

സ്മാര്‍ട്ട്‌ കൊച്ചി @ ദുബായ്.കോം

ഭൂമിക്ക് സ്വതന്ത്രാവകാശം എന്ന ബാലികേറാമല  ചാടി കടന്ന് സ്മാര്‍ട്ട്‌ സിറ്റിയിലൂടെ  കൊച്ചി 'സ്മാര്‍ട്ട്' ആകാന്‍ പോകുന്നു. ടീകോം 'റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും' അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ഭൂമി കൊടുക്കില്ലാ എന്നും പറഞ്ഞ് അഞ്ചു വര്‍ഷത്തോളം ഈ പദ്ധതി നീട്ടികൊണ്ട് പോയ, ഭരണത്തിന്റെ ' ഫൈനല്‍ ലാപ്പില്‍ സ്പ്രിന്റ് ചെയ്ത് ' ഓടാന്‍ ശ്രമിക്കുന്ന  വി എസ് സര്‍ക്കാര്‍ പോകുന്ന പോക്കില്‍ വരും തലമുറക്കും കേരളത്തിന്‌ ആകെയും നല്‍കിയ ഒരു നല്ല സംരംഭമായി ഇത് തീരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ആയിരത്തി എഴുനൂറ് കോടി രൂപയോളം നിക്ഷേപവും തൊണ്ണൂറായിരത്തിലധികം  പേര്‍ക്ക് തൊഴില്‍സാധ്യതയും വാഗ്ദാനം ചെയ്ത് 2003 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച്, എല്‍.ഡി.എഫ് സര്‍ക്കാര്‍ 2007 മെയ് 13ന് ഒപ്പ് വെച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ യാഥാര്‍ത്യമാകാന്‍  എങ്ങനെ ഇത്രയും നീണ്ടുപോയ്‌ എന്ന് വിദഗ്ധര്‍ തന്നെ ചിന്തിച്ച് തല പുകക്കട്ടെ... കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി തുടങ്ങാന്‍ താല്‍പ്പര്യമറിയിച്ച് 2004 ജൂലായില്‍ കേരളത്തിലെത്തിയ ദുബായ് സംഘം, കൊച്ചിക്കും ദുബായിക്കുമിടയില്‍  പറന്ന ദൂരം നേരെ പറന്നിരുന്നെന്കില്‍ എത്ര വട്ടം ഭൂമിക്ക് വലം വെക്കാമായിരുന്നു? ഏതായാലും എല്ലാ പ്രതിബന്ധങ്ങളുമകന്ന്, തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്ത് കൊച്ചി  'സുന്ദരമാകാന്‍' പോകുന്നു.



'എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക്' പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍  കൊച്ചിക്ക് കൈവന്നിരിക്കുന്ന ഈ 'സ്മാര്‍ട്ട്നെസ്സിനെ'ആരു വേണമെങ്കിലും സ്വന്തായി ഏറ്റെടുത്തോട്ടെ..ഇതിന്റെ പേരില്‍ രണ്ട് വോട്ടാണ് വേണ്ടതെങ്കില്‍ ഈ സൈബെര്‍ വാലിയുടെ പശ്ചാത്തലത്തില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന സ്വന്തം തലയും കൊടിയുമുള്ള  ഫ്ലെക്സുകള്‍ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശാല വരെ ഉയര്‍ത്തിക്കോട്ടെ. പക്ഷേ, ഈ പദ്ധതിക്കൊപ്പം തന്നെ, അല്ലെങ്കില്‍ അതിനും മുമ്പേ തന്നെ ചെയ്തു തീര്‍ക്കേണ്ട ഒട്ടനവധി അടിസ്ഥാന പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനുള്ള 'മാസ്റ്റര്‍ പ്ലാന്‍' മനസിലെങ്കിലും വരച്ചിടണം.

പിസയും ബര്‍ഗെറും മാത്രം കഴിച്ച് മിനറല്‍ വാട്ടെറിലും സോഫ്റ്റ്‌ ഡ്രിങ്ക്സിലും മുഖം കഴുകുന്ന സൈബര്‍ കുഞ്ഞുങ്ങള്‍ കാക്കനാടിന്റെ താഴ്വാരത്തേക്ക് വരുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ആഡംബര ഫ്ലാറ്റുകളും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും വന്നേക്കാം.മറ്റു സൈബര്‍ നഗരങ്ങളിലെ പോലെ രാത്രികാല ജീവിതത്തിലേക്ക് കൊച്ചിയും വഴുതി പോയേക്കാം. ഒരു കാര്യം അപ്പോഴും നമ്മള്‍ വിസ്മരിച്ചുകൂടാ.അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയില്‍  ഈ 'സുന്ദര നഗരത്തിന്റെ പിന്നാമ്പുറങ്ങളില്‍' ജീവിക്കുന്ന ശരാശരി കൊച്ചിക്കാരുണ്ട്. ദിനംപ്രതി ജോലിക്ക് വേണ്ടിയും മറ്റനവധി ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഈ നഗരത്തെ ആശ്രയിക്കുന്ന കൊച്ചിക്കാരല്ലാത്ത ആളുകളുണ്ട്.  കൊച്ചി 'സ്മാര്‍ട്ട്‌' ആകണമെങ്കില്‍ സ്മാര്‍ട്ട് സിറ്റി മാത്രം വന്നാല്‍ മതിയാകില്ല. അടിസ്ഥാന സൌകര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണം.  തൂണുകളില്‍ ഓടുന്ന മെട്രോ വന്നില്ലെങ്കിലും കുഴപ്പമില്ല...കാലു തടഞ്ഞു വീഴാതെ നടക്കാനെങ്കിലും കൊച്ചിയുടെ പാതകള്‍ വികസിപ്പിച്ചാല്‍ മതി. കൊച്ചി കായലിനു കുറുകെ പാലം പണിത് ആകാശ നഗരം കൊണ്ട് വരുന്നതിനു മുമ്പ് ഓടകള്‍ക്ക് മുകളില്‍ രണ്ടു സ്ലാബ് എങ്കിലും പിടിച്ചിട്ട് കാല്‍നടക്കാരന്റെ കാല് കുടുങ്ങാതെ നോക്കണം.  വൈറ്റില ബസ്‌ സ്റേഷന്‍ വന്നില്ലെങ്കിലും കുഴപ്പമില്ല, കലൂര്‍ ബസ്റ്റാന്റിലെ പരമ്പരാഗത കുഴികളെങ്കിലും അടച്ചാല്‍ മതി!!!

എന്റെ തലമണ്ടയില്‍ വന്ന  പിന്തിരിപ്പന്‍ ആശയങ്ങളല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്. എന്ത് വികസനം- അത് ഹൈടെക്‌ അയാലും അല്ലെങ്കിലും- ആര് കൊണ്ട് വന്നാലും അതിന്റെ ഒരു ചെറിയ അംശം ഗുണഫലം എങ്കിലും സാധാരണക്കാരനും കിട്ടട്ടെ എന്ന അതിമോഹത്തില്‍ നിന്നും , രണ്ടു വര്‍ഷത്തോളം കൊച്ചിയിലെ 'ഫുട്പാത്തുകളിലൂടെ' ബൈക്ക് ഓടിച്ച് നടന്ന
അനുഭവത്തില്‍ നിന്നും രൂപം കൊണ്ട ഒരു എളിയ പ്രതികരണം മാത്രം...!!!

മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം ഒരു ഭരണമാറ്റം ഉണ്ടായാലും, കേവലം രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി അനാവശ്യ വിവാദങ്ങളുണ്ടാക്കി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആരും വിലങ്ങുതടിയാകില്ല എന്ന് എല്ലാ പ്രസ്ഥാനങ്ങളും ഒരു തീരുമാനമെടുക്കും എന്ന് പ്രത്യാശിക്കാം. ഒപ്പം, ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ മൊത്തതിലുള്ള വികസനക്കുതിപ്പിന് സ്മാര്‍ട്ട് സിറ്റി ഒരു പ്രചോദനമാകും എന്നും...


ചിത്രം : ഗൂഗിള്‍.

Sunday, December 5, 2010

കൊച്ചിക്കെന്താ കൊമ്പില്ലേ?

എല്ലാ അഗ്നി പരീക്ഷകളെയും അതി ജീവിച്ച്,  ബി സി സി ഐ നടത്തിയ കാവിലെ പാട്ട് മത്സരത്തിലും, ആല്‍തറയിലെ ചെസ് മത്സരത്തിലും കഴിവ് തെളിയിച്ച് കൊച്ചി ടീം ഐ.പി.എല്‍ നാലാം സീസണില്‍  പാഡണിഞ്ഞ്  ഗാര്‍ഡ് എടുക്കാന്‍ ഇറങ്ങുന്നു എന്ന വാര്‍ത്തയില്‍ കൂടുതല്‍ മലയാളിക്ക് അര്‍മാദിക്കാന്‍ എന്ത് വേണം?

ഇതിനും വേണ്ടി എന്ത് തെറ്റാ മലയാളി ബി സി സി ഐ എന്ന ഇന്ത്യയിലെ മഹാപ്രസ്ഥാനത്തോട്‌ ചെയ്തത്? നമ്മുടെ സ്വന്തം ഗോപുമോനെ കയ്യില്‍ പന്തും കൊടുത്ത് 'രാജ്യത്തിന്‍റെ അഭിമാനം' കാക്കാന്‍ എറിയാന്‍ വിട്ടതോ? അതോ സമുദ്ര നിരപ്പില്‍ നിന്നും രണ്ടടി താഴ്ത്തി ഗ്രൌണ്ട് ഉണ്ടാക്കി ഓസ്ട്രെലിയക്കാരെ കളിയ്ക്കാന്‍ വിളിച്ചിട്ട് മഴയാണെന്നും പറഞ്ഞു ഞണ്ടും കൊഞ്ചും കരിമീനും കൊടുത്ത് കളിപ്പിക്കാതെ വിട്ടതോ?    
       
കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നില്ലാ എന്ന കാരണം പറഞ്ഞ്,  ഒരൊറ്റ പന്ത് പോലും എറിയാതെ, തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് കാക്കാതെ, ഐ.പി.എല്‍ നാലാം സീസണില്‍നിന്നും  കൊച്ചിയെ റണ്‍ഔട്ട്‌ആക്കാന്‍ പഠിച്ച പണി  പതിനെട്ടും  നോക്കിയില്ലേ നിങ്ങള്‍?  നിങ്ങള്‍ ഈ  ഐ.പി.എല്‍ ഗവേ‍ണിങ് കൌണ്‍സില്‍ ഇടയ്ക്കിടെ ചേര്‍ന്ന് ഞങ്ങളെ പേടിപ്പിച്ചു മാനസികമായി തളര്‍ത്തി , കാര്യം നേടിയെടുക്കാം എന്ന് വിചാരിച്ചോ? അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നേല്‍ ഞങ്ങള്‍, എനിക്ക് പിറക്കാതെ പോയ ഉണ്യാണല്ലോ മകനെ നീ എന്നും പറഞ്ഞ് ടീവിക്ക് മുമ്പിലിരുന്ന് മൂക്ക് പിഴിഞ്ഞ്, വടക്കേ ഇന്ത്യന്‍ ടീമിന്റെ കളി കാണേണ്ടി വരില്ലായിരുന്നോ?


ആലുവാ പുഴയിലെ കുഴികളില്‍ നിന്നും വെള്ളമെടുത്ത് കൊച്ചിയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന കുപ്പികളില്‍ നിറച്ച്  ഒന്നിന് ഇരുപത് രൂപ മാത്രം ഈടാക്കുന്ന കുടിവെള്ള കച്ചവടം,  ഇരുപത്തഞ്ചു ഗ്രാം ബസ്മതി അരികൊണ്ടുണ്ടാക്കി  വെറും നൂറ്റി അമ്പത് രൂപക്ക് വയറ്  നിറയെ കഴിക്കാന്‍ പറ്റുന്ന ബിരിയാണി കിറ്റ് നിര്‍മ്മാണം എന്ന് തുടങ്ങി കേരളത്തിന്റെ, വിശേഷാല്‍ കൊച്ചിയുടെ അടുത്ത അഞ്ചു വര്‍ഷത്തെ വികസന സ്വപ്‌നങ്ങള്‍ ഞങ്ങള്‍ നെയ്ത് കൂട്ടിയത് ഈ ടീമില്‍ കണ്ണും നട്ടായിരുന്നു.

ഈ  പാലം ഒന്ന് കടന്നുകിട്ടീട്ട് വേണം നിങ്ങടെ മുഖത്ത് നോക്കി രണ്ട് 'കൂരായണാ  കൂരായണാ'   വിളിക്കാന്‍ എന്ന് കരുതി ഞങ്ങള്‍ ക്ഷമിച്ചിരിക്കുകയായിരുന്നു ഇത്രയും നാള്.  നിങ്ങള് പറഞ്ഞ കാശ് നയാ പൈസാ കുറയാതെ എണ്ണിത്തന്നല്ലേ  ഞങ്ങള്‍ ടീം മേടിച്ചത്? ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ 'ഏത് ഞങ്ങള്‍, ഏത്  മലയാളി' എന്ന് തിരിച്ച് ചോദിക്കരുത്. ഈ പങ്ക്കച്ചവടത്തില്‍ മരുന്നിനൊരു മലയാളിയെ ഉള്ളൂ എന്നറിയാം. എന്നാലും 'ഞങ്ങള്‍' ഞങ്ങടെ ടീം എന്ന് നെഞ്ചത്ത് കൈ വെച്ചങ്ങ് പറയും.  


ആയിരത്തി നാനൂറ് കോടി രൂപക്ക് മുകളില്‍ മുടക്കിയ ടീമിന്റെ തര്‍ക്കം പരിഹരിക്കാന്‍ നിങ്ങള്‍ ഞങ്ങക്ക് വെറും ഒന്നോ രണ്ടോ മാസത്തെ സമയമല്ലേ തന്നത്? എയര്‍പോര്‍ട്ട്‌ ഉണ്ടാക്കുന്ന കാര്യത്തിലൊഴികെ മറ്റെന്ത് കാര്യത്തിലും തീരുമാനമെടുക്കാന്‍ ‍ ഞങ്ങള്‍ക്ക് കുറഞ്ഞതൊരു പത്ത് കൊല്ലം വേണമെന്ന് നിങ്ങള്‍ക്കറിയാവുന്നതല്ലേ?  ദുബായിക്കാരന്‍ ഫരീദ് റഹ്മാന്‍ ഞങ്ങടെ പിന്നാലെ നടക്കാന്‍ തുടങ്ങീട്ട് എത്ര കൊല്ലമായി? വിഴിഞ്ഞം തുറുമുഖത്തിന്റെ ചര്‍ച്ച ഞങ്ങള്‍ തുടങ്ങീട്ടു വര്‍ഷമെത്ര ആയെന്നറിയോ നിങ്ങള്‍ക്ക്  ?എന്തിന് ഈ പറഞ്ഞ കൊച്ചിയില്‍ ഒരു മെട്രോ റെയില്‍ വരാനുള്ള സാഹചര്യം  ഒത്തു വന്നിട്ട് അതിനെ പറ്റി ഞങ്ങള്‍ കൂലംകഷമായി   പഠിച്ചുകൊണ്ടിരിക്കുന്നതെയുളളൂ.  (ഇതിന്റെ എല്ലാം കൂടെ പരീക്ഷ എന്നാണോ?)എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരിതവും പേറി ജീവഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെയും  അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ട്,  മണ്ണും വായുവും ജലവും മലിനമാക്കുന്ന കീടനാശിനിയെക്കുരിച്ചു ഒരു വ്യാഴ വട്ടത്തിലേറെയായി പഠനശിബിരങ്ങള്‍ തന്നെ നടത്തിയിട്ടും തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല.

 ഇതെല്ലാം നിങ്ങള്‍ക്കറിയാവുന്നതാണ് . എന്നിട്ട് വെറും  രണ്ടു മാസം സമയം തന്നിരിക്കുന്നു. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. ഒരു കേന്ദ്ര മന്ത്രിസ്ഥാനം ബലികൊടുത്തു മേടിച്ചെടുത്ത ടീമിന്റെ 'ആധാരം, അടിയാധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച  രസീത്'  ഇതൊന്നും ചോദിച്ച് മേലില്‍    ഞങ്ങടെ സ്റ്റേഡിയത്തിന്റെ   പരിധിയില്‍ പോലും വന്നു പോകരുത്.

കഴിഞ്ഞ ആറേഴു മാസങ്ങളായി  എന്തൊക്കെ ചര്‍ച്ചകളായിരുന്നു. കൊച്ചിക്ക് ഐ.പി.എല്‍  ടീം  കിട്ടി എന്നറിഞ്ഞത് മുതല്‍ മലയാളിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി തുടങ്ങിയതാണ്. എന്തൊക്കെയായിരുന്നു ബഹളം. റോണ്‍ഡിവു കണ്‍സോര്‍ഷിയം ഉടമകളായ ആങ്കര്‍ എര്‍തോ,  റോസി ബ്ലൂവോ, പരിണീ ഡവലപേഴ്സോ, എന്തിന്  മലയാളിയായ വിവേക് വേണുഗോപാലോ പോലും ഇതെങ്ങനെ ഒരു കരക്കടുപ്പിക്കും എന്ന് ചിന്തിച്ചു ഇത്രയും തലപുകച്ചിട്ടുണ്ടാകില്ല. വേദിയും ജേഴ്സിയും തൊട്ട് ടീം സെലക്ഷനില്‍ വരെ നമ്മള്‍ ഇടപെട്ടു, ചില കല്യാണ സദ്യകളില്‍  ഇടിച്ചു കയറുന്ന 'തോര്‍ത്തുകാരെ' പോലെ.  കൊച്ചി ടീമിന് ഒരു പേര് വേണമെന്ന ചര്‍ച്ച വന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് ഒരു പേര് അന്വേഷിച്ച് പരക്കം പാഞ്ഞു. കേരളത്തിന്റെ തീരങ്ങളില്‍ കിട്ടുന്ന മത്സ്യവര്‍ഗ്ഗത്തിന്റെ പേരിട്ടാല്‍ അത് നമ്മുടെ കയറ്റുമതി മേഖലക്ക്  ഒരു ഉണര്‍വായിരുക്കും എന്ന് 'വിവരമുള്ള' ആരോ പറഞ്ഞപ്പോള്‍ നമ്മള്‍ നീണ്ടകരയിലെയും, തോപ്പുംപടിയിലെയും , മീന്‍കുട്ടകള്‍ മുഴുവന്‍ മറിച്ചും തിരിച്ചുമിട്ട് അരിച്ചു പെറുക്കി. കൊച്ചിന്‍ "തിരുതയില്‍" തുടങ്ങി അവസാനം കൊച്ചിന്‍ ലോപ്സ്റ്റെര്‍ വരെയുള്ള നാമങ്ങള്‍ അവനോന്റെ കീശയുടെ കനമനുസരിച്ച് തിരഞ്ഞുപിടിച്ചു ഓണ്‍ലൈന്‍ വഴി മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തു.

കൊച്ചിക്കൊപ്പം ടീം നേടിയ  സഹാറ പൂനെ വാരിയേഴ്സ്  കുതിരപ്പുറത്തു കുന്തവുമായ് പോകുന്ന കിടുക്കന്‍ ലോഗോയുമായ് കളിയ്ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. നമ്മുടെ സ്വന്തം ലാലേട്ടനും പ്രിയദര്‍ശനും ടീമിനായി മുന്‍പോട്ടു വന്നപ്പോള്‍ മലയാള പടം പിടുത്തക്കാര്‍ക്ക് ഇത്രയും  കാശെവിടുന്നു കിട്ടാന്‍ എന്നും പറഞ്ഞു നമ്മള്‍ ചിരിച്ചു തള്ളി.  അല്ലെങ്കിലും വടക്കേ ഇന്ത്യക്കാരന്‍ പൈജാമയും കുര്‍ത്തയുമൊക്കെ ഇട്ടു വരുമ്പോള്‍ മലയാളി വെള്ളമുണ്ടും മടക്കി കുത്തി തിരിഞ്ഞോടുമാല്ലോ. ഞങ്ങള് സിനിമാക്കാര് ടീം കൊണ്ടുപൊയിരുന്നേല്‍ ‍കാണിച്ചു തരാമായിരുന്നു. ഫാന്‍സിനെ കയറ്റി ഗാലറി നിറച്ചേനെ. എതിരാളി ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ കൂകി വിളിച്ചു ഔട്ട്‌ ആക്കിയേനെ. അമ്മയില്‍ - ഛെ, നാക്ക് സ്ലിപ് ആയി- കെ.സി.എ യിൽ അംഗത്വം എടുക്കാത്തവന്റെ നെഞ്ചത്ത് എറിഞ്ഞു റിട്ടയെര്‍ഡ്  ഹര്‍ട്ട് ആക്കിയേനെ. ഏതായാലും നമ്മുടെ ടീമിന്റെ ജീവന്‍ നീട്ടി കിട്ടിയ സ്ഥിതിക്ക് തല്ക്കാലം സിനിമാക്കാരെ നമുക്ക് മറക്കാം. 
ഇത്രയും ചര്‍ച്ചകള്‍ ഇവിടെ നടന്ന സ്ഥിതിക്ക്, നമ്മള്‍ ‍ മലയാളികളുടെ മുമ്പില്‍ ബി സി സി ഐ മുട്ടുമടക്കിയ സ്ഥിതിക്ക്, ഈയുള്ളവന്റെ താഴെ പറയുന്ന  എളിയ അഭിപ്രായങ്ങള്‍ കൂടി ടീം മാനേജ്മെന്റ്  പരിഗണിക്കണമെന്ന് അപേക്ഷ;
  •  കൊച്ചിയും തിരുവനന്തപുരവും വേദികളായി തികയാതെ വന്നാല്‍  പാലായും പാലക്കാടും പൊന്നാനിയും പരിഗണിക്കണം. അങ്ങനെ നമുക്ക് 'മത മേലധ്യക്ഷന്മാരെ' കയ്യിലെടുക്കാം.
  •  ചിയര്‍ ഗേള്‍സിനെ കേരളത്തിന്റെ തനത് വസ്ത്രമായ സെറ്റ് സാരിയും ഉടുപ്പിച്ച്, മുല്ലപ്പൂവും ചൂടിച്ച്, തിരുവാതിരച്ചുവടുകളോടെ മൈതാനത്ത് മേയാന്‍ ഇറക്കിവിടണം.
  •  ചിയര്‍ ഗേള്‍സിന്റെ നിയമനത്തില്‍ പഴയകാല കിന്നാരതുമ്പികള്‍ക്കും  നിലവിലെ ഗേള്‍സിനും 50 : 50  എന്ന അനുപാതം കൊണ്ടുവരണം.
  •  ഇരുപത് ഓവര്‍ കഴിഞ്ഞുള്ള ഇടവേളകളില്‍ ജയരാജ്‌ വാര്യരുടെ കാരിക്കേച്ചര്‍ ഷോ നടത്തി ലോകമെമ്പാടുമുള്ള ടിവി പ്രേക്ഷകരെ കയ്യിലെടുക്കണം.
  •  നൈറ്റ്‌ പാര്‍ട്ടികളില്‍ മദ്യത്തിനു പകരം ഇളനീരും  കപ്പ പുഴുക്കും വിളമ്പണം. അങ്ങനെ ചെയ്താല്‍ കടം കൊണ്ട് വലയുന്ന കേരള കര്‍ഷകന്റെ കണ്ണീരോപ്പാം. 
  •  'അഴിമതിയുടെ കറ പുരളാത്ത, 'മോടിയില്ലാത്ത ലളിതമായ' ജീവിതം നയിച്ചിരുന്ന, ചിയര്‍ ഗേള്‍സ് എന്ന അപൂര്‍വ ജെനുസില്‍പ്പെട്ട   ജീവികളെ ലോകത്തിനു പരിചയപ്പെടുത്തിയ ഐ.പി.എല്‍  ഉപാന്ജാതാവിനെ  ടീമിന്റെ മുഖ്യരക്ഷാധികാരിയായി നിയമിക്കണം. ഹായ് ഹായ്...
തല്ക്കാലം ഇത്രയും മതി. ടീമിന്റെ ഘടന, ടീം അംഗങ്ങള്‍, ക്യാപ്ടന്‍, ടീമിനുള്ള ആഹാരക്രമം,സേവന വേതന വ്യവസ്ഥകള്‍  തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ പിന്നീട് തരാം.
ഡിസ്ക്ലെയിമര്‍: മേല്പറഞ്ഞ അഭിപ്രായങ്ങളില്‍ മനംനൊന്ത്, ഉടമകള്‍ ടീം പിരിച്ചു വിടുകയോ, അതല്ല വേദി പൊളിച്ചുമാറ്റി അഹമ്മദാബാദിലേക്ക് കൊണ്ട് പോവുകയോ ചെയ്താല്‍ ഈ പോസ്റ്റിട്ടവന് അതുമായി യാതൊരു ബന്ധവുമുണ്ടയിരിക്കുന്നതല്ല.
(ക്രിക്കെറ്റ് ബോര്‍ഡിന്‍റെ കാര്യത്തില്‍ അമ്പ്, വില്ല്, മലപ്പുറം കത്തി, ഒലക്കേടെ മൂട്, പവനായി ശവമായി എന്നൊക്കെ കൂടെ എഴുതണമെന്നുണ്ടായിരുന്നു. ഇത് കേട്ട് കേട്ട് ക്യാപ്ടന്‍ രാജുവും തിലകനും സഹികെട്ട് കാണുമെന്ന തിരിച്ചറിവ് അതില്‍ നിന്നും പിന്തിരിപ്പിച്ചു. )