Pages

Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Sunday, November 13, 2011

ഒരു വയ്യാവേലിയുടെ ഓര്‍മ്മയ്ക്ക്‌

ഇക്കഴിഞ്ഞ വെക്കേഷന് നാട്ടിലേക്ക് പുറപ്പെടുന്നതിന്റെ തൊട്ടു തലേ ദിവസം. എമിറേറ്റ്സ് അനുവദിച്ചിരിക്കുന്ന നാല്‍പതു കിലോയുടെ ചെക്ക്‌-ഇന്‍ ബാഗേജിന്റെ പരിധിക്ക് പുറത്തേക്കു തള്ളി നില്‍ക്കുന്ന സാധനങ്ങള്‍ ഹാന്‍ഡ്‌ കാരിയിലേക്ക് ഇടിച്ചുകയറ്റി എങ്ങനെ എയര്‍ലൈന്‍ അധികൃതരെപറ്റിക്കാം എന്ന് ചിന്തിച്ചു തലപുണ്ണാക്കി ഇരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.

അങ്ങേ തലയ്ക്കല്‍ നാട്ടുകാരനായ മോയ്ദീനിക്ക. .... നാളെ നാട്ടിലേക്ക് പോകുന്നു എന്നറിഞ്ഞിട്ടുള്ള വിളിയാണ്. ചില്ലറ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഫോണ്‍ വെക്കാന്‍ നേരം മൂപ്പരുടെ വക ക്ഷണം. "നീ വൈകിട്ട് റൂമിലേക്ക്‌ വാ.  ഭക്ഷണം കഴിച്ചു പിരിയാം".

വൈകിട്ട് പുള്ളിയുടെ റൂമില്‍ പോയാല്‍ ഞാന്‍ പെട്ട് പോകും. പല നാടുകളിലായി ഗള്‍ഫില്‍ പത്തു മുപ്പതു വര്‍ഷത്തിനു മുകളില്‍  പ്രാവാസ ജീവിതം പൂര്‍ത്തിയാക്കിയ ആളാണ്‌.പണ്ട് ഖോര്‍ഫുഖാനില്‍ ഉരുവില്‍ വന്നിറങ്ങിയ കാലം മുതലുള്ള ചരിത്രം വീണ്ടും  കേള്‍ക്കണം. പിന്നെ, തിരികെ വരാന്‍ നേരം നല്ല മുറ്റു വാടയുള്ള മട്ടണ്‍കറി കൂട്ടി ചോറ് കഴിക്കണം. രണ്ടിനും ഇന്നൊരു ബാല്യം ബാക്കിയില്ല എന്നില്‍ !!

"വൈകുന്നേരം ഞാന്‍ അല്പം തിരക്കിലായിരിക്കും. കുറച്ചു പര്‍ച്ചേസ് കൂടി ബാക്കിയുണ്ട്. നമുക്ക് വന്നിട്ട് കാണാം". ഞാന്‍ അല്പം വളഞ്ഞവഴിക്ക് പോയി.


"നാളെ വൈകിട്ടല്ലേ നീ പോകൂ? എങ്കില്‍ ഞാന്‍ നാളെ ഉച്ചയോടു കൂടി അങ്ങോട്ട്‌ വരാം. ഒന്നു രണ്ടു സാധനം തന്നു വിടാന്‍ ഉണ്ട് "

ഞെട്ടി എന്ന് മാത്രമല്ല ഞാന്‍ ഞെട്ടിത്തരിച്ചു. ഈ ഒന്നു രണ്ട് സാധനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആ ഒന്നും രണ്ടും കൂടി ചെര്‍ത്തെഴുതുന്ന ഒരു പന്ത്രണ്ട്‌ കിലോയോളം
വരുമെന്ന് എനിക്കറിയാം.  മട്ടന്‍ കറിയും ലാത്തിയടിയും സഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് വൈകിട്ട് തിരക്കായിരിക്കും എന്ന് പറഞ്ഞത്. അതിങ്ങനെ തിരിഞ്ഞു കൊത്തും എന്ന്  സ്വപ്നേപി കരുതിയില്ല.  ഇതിപ്പോ പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടിയതുപോലെ ആയല്ലോ ഈശ്വരാ !!!!!!!!

നാട്ടിലേക്ക് പോകുന്ന പരിചയക്കാരുടെ കയ്യില്‍ എന്തെങ്കിലുമൊക്കെ കൊടുത്ത് വിട്ടില്ലെങ്കില്‍ ഉറക്കം വരാത്ത ഒരുപാട് ആളുകളുടെ ജനുസില്‍പെട്ട ആളാണ് 
മോയ്ദീനിക്ക. ഇത്രയും നാളത്തെ പ്രാവാസം കൊണ്ട് സമ്പാദിച്ചതില്‍ നല്ലയൊരു പങ്കും സാധന സാമഗ്രഹികളായി നാട്ടിലേക്കയച്ച് ഇനിയും ചെറിയ ഒരു 'ബക്കാലയുമായി'   ജീവിതം തള്ളി നീക്കുന്ന ഒരു ടിപ്പിക്കല്‍  പ്രവാസി മലയാളി !!!

കൂടെ കപ്പല് കയറിയവരില്‍ നല്ലൊരു പങ്കും  തിരികെ നാട്ടില്‍ പോയി സെറ്റില്‍ ചെയ്തിട്ടും, അറുപതാമത്തെ വയസിലും ലുമിനാര്‍ക്കിന്റെ ഡിന്നര്‍ സെറ്റ് (പൊട്ടുന്ന മുറക്ക്)‌,
സോണി ഹോം തീയേറ്റര്‍, സണ്‍ഗ്ലാസ്, മൊബൈല്‍ ഫോണ്‍  പിന്നെ  നാട്ടില്‍ നിന്നും കയറി വരുന്ന 'എക്സ്പോര്‍ട്ട് ക്വാളിറ്റി' കശുവണ്ടി പരിപ്പ്, ബദാം, ഏലക്ക എന്നിവ കൃത്യമായ ഇടവേളകളില്‍ വീട്ടുകാര്‍ക്കും മുള്ളി തെറിച്ച ബന്ധുക്കള്‍ക്കുമായി തിരിച്ച് എക്സ്പോര്‍ട്ട് ചെയ്യ്ത് സായൂജ്യമടയുന്ന വെരി കെയറിംഗ്, ലവിംഗ്, ജെന്റില്‍ എന്‍.ആര്‍.ഐ !!!

എണ്ണ കിനിഞ്ഞു തുടങ്ങിയ കാലത്ത് ഇവിടെ വന്നു, ഇനിയിപ്പോ ഈ എണ്ണ വറ്റിയിട്ടെ ഇവിടം കാലിയാക്കൂ എന്ന് ശഠിക്കുന്ന, നൂറ്റി അന്‍പതിനു മുകളില്‍ ഷുഗറും,
മുന്നൂറിനു മുകളില്‍ കൊളസ്ട്രോളും ഞരമ്പുകള്‍ പൊട്ടി തെറിക്കാന്‍ പാകത്തില്‍ ബ്ലഡ്‌ പ്രഷറുമുള്ള ഡീപ് റൂട്ടെഡ്‌, ഓര്‍ത്തഡോക്സ്‌ ഗള്‍ഫ്‌ മലയാളി !!!

പറഞ്ഞത് പോലെ പിറ്റേ ദിവസം ഉച്ച തിരിഞ്ഞ് കയ്യിലൊരു ഇടത്തരം പെട്ടിയുമായി ആള്‍ എത്തി.പെട്ടിയെന്ന് പറയുമ്പോള്‍ ചില പഴയ മലയാള
സിനിമകള്‍ക്കുള്ളിലെ സിനിമകളില്‍ കാണുന്ന നായികമാരുടെ പുറകെ എര്‍ത്തായി കൂടുന്നവര്‍ തൂക്കി നടക്കുന്നതുപോലെയുള്ള ചതുരാകൃതിയിലുള്ള ഒരു നീല പെട്ടി.

ഈ പെട്ടി ഇവിടെയൊക്കെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. ഡുവല്‍കോര്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച, ഐസും മറ്റും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പെട്ടി.പക്ഷെ
ഇങ്ങനെയൊരു പെട്ടിയില്‍ എന്ത് ഐറ്റം നമ്പര്‍ ആയിരിക്കും മൊയ്ദീനിക്ക എനിക്കായി കരുതിയിട്ടുണ്ടാവുക? എന്നെ ആകാംക്ഷയുടെ മുള്‍മുനയില്‍ അധികനേരം നിര്‍ത്താതെ പുള്ളി തന്നെ പെട്ടി തുറന്നു കാണിച്ചു.

അകത്തേക്ക് നോക്കിയ എന്റെ മേലാസകലം ഒരു കുളിര് കോരി. നിരനിരയായി നല്ല കോഴിക്കോടന്‍ ഹല്‍വാ മുറിച്ചു വെച്ചത് പോലെ മീന്‍ കഷണങ്ങള്‍.ചുറ്റിനും നിരവധി പ്ലാസ്റ്റിക്‌ കൂടുകളില്‍ ഐസ് കഷണങ്ങള്‍.


"നല്ല ഒന്നാന്തരം 'ഹമൂര്‍' ആണ്. ആറു കിലോ അടുത്തു വരും. ഇന്നലെ രാത്രി തന്നെ വെട്ടി ഉപ്പും മഞ്ഞളും ഒക്കെ തേച്ചുപിടിപ്പിച്ച് ഫ്രീസറില്‍ വെച്ചതാ. ഇപ്പൊ പുറത്തെടുത്തതെ ഉള്ളൂ... കവറിനകത്ത് ഐസും വെച്ചിട്ടുണ്ട്. തണുപ്പ് നിന്നോളും".


ഹമൂര്‍ എന്ന് വെച്ചാല്‍ ഇവിടെ അറബികള്‍ക്ക് പ്രിയപ്പെട്ട, നല്ല രുചിയുള്ള ഒരിനം മത്സ്യം. കിലോക്ക് ഏതാണ്ട് അമ്പതു റിയാല്‍ അടുത്തു വില വരും. ഈ മീനും ചുമന്നു
കൊണ്ട് ഞാന്‍ എങ്ങോട്ട് പോകാനാണ്?

കൂടുതല്‍ ചോദ്യങ്ങള്‍ ഇല്ലാതെ തന്നെ പെട്ടിയുടെ ഉടയോന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ഞാന്‍ പോകുന്ന വഴിയിലാണ് ഉടയോന്റെ മകളുടെ വീട്.

മകള്‍ മൂന്നു മാസം ഗര്‍ഭിണിയാണ്.ഈ മത്സ്യ സമ്പത്ത് തട്ടുകേട്‌ കൂടാതെ അവരുടെ വീട്ടില്‍ എത്തിക്കണം. മകള്‍ക്ക് വേണ്ടി മാത്രമല്ല, കുറച്ചു നാള്‍ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്തിട്ടുള്ള മകളുടെ അമ്മായി അപ്പനും കൂടി വേണ്ടിയാണത്രെ ഇത് !!!!!


മരുമകള്‍ ഗര്‍ഭം ധരിച്ചാല്‍ അമ്മായിഅപ്പന് വ്യാക്കൂണ്‍ വരുമോ എന്ന് ചോദിക്കാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. ഈ പറയുന്ന വീട് എന്ന് പറഞ്ഞാല്‍
തൊഴിലുള്ളതും തൊഴില്‍രഹിതരുമായ പത്ത്പന്ത്രണ്ട് പേരുടെ വാസസ്ഥലമാണ്. അത്രയും അംഗങ്ങളുള്ള വീട്ടിലേക്ക് കേവലം ആറു കിലോ മീന്‍ എക്സ്പോര്‍ട്ട് ചെയ്‌താല്‍ വലിയ പള്ളിയില്‍ ഈച്ച കയറി പോകുന്നതിന് തുല്യമാണെന്ന് തന്നു വിടുന്നയാള്‍ക്കും അറിയാം. എങ്കിലും ഒരു രസം. ഏതായാലും ഞാന്‍ പോകുന്നു. എങ്കില്‍ പിന്നെ ഒരപ്പന്റെ സ്നേഹം ഹമൂര്‍ എന്ന മീനിന്‍റെ രൂപത്തില്‍ അവിടെ എത്തട്ടെ !!!!!!!!

അറുപതിന് മുകളില്‍ പ്രായം വരുന്ന ആ സീനിയര്‍ പ്രവാസിയെ നിരാശപ്പെടുത്താന്‍ എന്റെ മനസ് അനുവദിച്ചില്ല. മാതാവ് മീന്‍ കഴിക്കാത്തതിനാല്‍, പ്രോട്ടീനും‍, വിറ്റാമിനും ഇല്ലാതെ ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ പോകുന്ന ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ മുഖം ഞാന്‍ മനക്കണ്ണില്‍ കണ്ടു.‍ ഒമേഗ-3
ഫാറ്റി ആസിഡിന്റെ അഭാവത്തില്‍ കൊറോണറി ഡിസീസുമായി  മല്ലടിക്കുന്ന ആ അമ്മായിഅപ്പന്റെ ചിത്രം എന്നെ അസ്വസ്ഥനാക്കി. എമിറേറ്റ്സിനെ പറ്റിക്കാന്‍ തലപുകച്ചുകൊണ്ടിരുന്ന എന്റെ പെട്ടിയില്‍ നിന്നും  എട്ടു കിലോ 'ചൈനീസ്‌ ഐറ്റംസ് ' പുറത്തേക്ക് ചാടി. പകരം, വോട്ടെടുപ്പ് കഴിഞ്ഞ് സീല്‍ വെച്ച ബാലറ്റ് പെട്ടി പോലെ മാസ്ക്കിംഗ് ടേപ്പില്‍ പൊതിഞ്ഞ നീല പെട്ടിയടക്കം എട്ടു കിലോയോളം മോസ്റ്റ്‌ ഡെലീഷ്യസ്, ഹെല്‍ത്തി ഹമൂര്‍ ഉള്ളിലേക്ക് ഊളിയിട്ടു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ മൊയ്ദീന്‍ ഇക്ക ചതിക്കും.... തീര്‍ച്ച !!!

സാധാരണ ഗതിയില്‍ കൃത്യം ആറു മണിക്ക് പുറപ്പെടുന്ന ദമ്മാം- ദുബായ് വിമാനം അമ്പത് മിനിറ്റ് വൈകിയാണ് അന്ന് യാത്ര പുറപ്പെട്ടത്‌. യാത്രയില്‍  ഒഴിവാക്കേണ്ട
അശുഭകരമായ വസ്തുക്കളുടെ പട്ടികയില്‍ ഒടുവിലത്തേതായി ഞാന്‍ മത്സ്യം എന്ന സമുദ്രോല്‍പ്പന്നം എഴുതി ചേര്‍ത്തു !!!!!!!

ഫ്ലൈറ്റിനുള്ളില്‍ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറച്ചില്ല. ഒരു മണിക്കൂര്‍ മുപ്പത്തിയഞ്ച് മിനിറ്റാണ് ടിക്കറ്റ്‌ പ്രകാരം ദുബായ്‌ എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ്‌ ടൈമായി
കിട്ടുന്നത്. ഇപ്പോഴത്തെ യാത്ര അമ്പതു മിനിറ്റ് വൈകിയും. അങ്ങനെ നോക്കിയാല്‍ രാത്രി 10.05- നുള്ള ദുബായ്- കൊച്ചി കണക്ഷന്‍ ഫ്ലൈറ്റ്‌ പിടിക്കണേല്‍ മൂന്നേമുക്കാല്‍ മൈല്‍ നീളമുള്ള ടെര്‍മിനലിനുള്ളില്‍കൂടി ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത്  ഓടേണ്ടി വരും!!

എന്റെ തലച്ചോറിനുള്ളിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഗ്രൂപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തത്ഫലമായി ഫ്ലൈറ്റ്‌ ലാന്‍ഡ്‌ ചെയ്‌താല്‍ അടിയന്തിരമായി
ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറായി. വിമാനം റണ്‍വേയില്‍ ഇറങ്ങി ഓട്ടത്തിന്റെ വേഗത കുറയ്ക്കുന്നതിന്‌ മുമ്പേ തന്നെ സീറ്റ് ബെല്‍റ്റ്‌ ഊരി മാറ്റി ചാടി എഴുന്നേറ്റ് മുകളില്‍ നിന്നും ഹാന്‍ഡ്‌ ബാഗേജ്‌ എടുക്കുക്ക. ശേഷം, ടാക്സിവേയില്‍ കൂടി ടെര്‍മിനല്‍ ലക്‌ഷ്യമാക്കിയുള്ള ഓട്ടത്തിനിടയില്‍ ധരിച്ചിരിക്കുന്ന ബെല്‍റ്റ്‌, പേഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങി സെക്യൂരിറ്റി ചെക്കിങ്ങില്‍ വര്‍ജിക്കേണ്ട വസ്തുക്കള്‍ ആ ബാഗിലേക്ക് മാറ്റുക. പിന്നീട്ട്, മുമ്പില്‍ നില്‍ക്കുന്ന ആളുകളുടെ കാലില്‍ ചവിട്ടിമെതിച്ച് ഏറ്റവും ആദ്യം വാതിലിന് അടുത്തെത്തുക. വാതില്‍ തുറന്ന് എയറോബ്രിഡ്ജ് ഘടിപ്പിച്ചു കഴിഞ്ഞാല്‍ ആ പാലത്തിലൂടെ ട്രാന്‍സിറ്റ്‌ ടെര്‍മിനല്‍ ലക്‌ഷ്യം വെച്ച് കുതിക്കുക. ഇത്രയും കാര്യങ്ങള്‍ സുഗമമായി നടത്തുവാന്‍ വേണ്ടി ഏതാണ്ട് മധ്യഭാഗത്തായിരുന്ന എന്റെ സീറ്റ് എയര്‍ഹോസ്റ്റസിനെ മണിയടിച്ചു മുന്‍ ഭാഗത്ത്  ഒഴിഞ്ഞുകിടന്ന ഒന്നിലേക്ക് മാറ്റി.

ഒരു മണിക്കൂറോളം വൈകി ഒന്‍പത് മണിക്ക് ദുബായിയില്‍ ലാന്‍ഡ്‌ ചെയ്ത വിമാനത്തില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ചത്പോലെ ഓടിക്കിതച്ചെത്തിയ ഞാനടക്കം നാല്
യാത്രക്കാരുടെ ബോര്‍ഡിംഗ് പാസ്‌ തിരികെ വാങ്ങി  പുതിയതൊന്ന് തന്നുകൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.

"സോറി, ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. നാളെ മറ്റൊരു ഫ്ലൈറ്റില്‍ സീറ്റ്‌ അറേഞ്ച് ചെയ്തിട്ടുണ്ട്. താമസിക്കാന്‍ ഹോട്ടലും." ഞാനൊഴികെ മറ്റു മൂന്നുപേരും ആ
ഓഫര്‍ സ്വീകരിച്ചു.

ഇതെന്തു ന്യായം? ഫ്ലൈറ്റ്‌ പുറപ്പെടാന്‍ ഇനിയും അന്‍പതു മിനിറ്റോളം സമയം ബാക്കിയുണ്ട്. ബോര്‍ഡിംഗ് പാസുമായി വന്ന എന്നെ എങ്ങനെ നിങ്ങള്‍ക്ക് തടയാനാ
വും? ആറ്റുനോക്കിയിരുന്ന വെക്കേഷനില്‍ നിന്നും ഒരു ഇരുപത്തിനാല് മണിക്കൂര്‍ കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്നത്തെ വിമാനത്തില്‍ പോകാം . പക്ഷെ ഇനി ലഗേജുകള്‍ മാറ്റി കയറ്റാന്‍ സമയമില്ല. ലഗേജു വേണമെങ്കില്‍ നാളത്തെ ഫ്ലൈറ്റില്‍ അയക്കാം...... എന്നോടുള്ള വാശിക്ക് ഒന്നാക്കിയതാണോ? എങ്കില്‍ വാശിയുടെ കാര്യത്തില്‍ ഞാനും പുറകിലല്ല, ലഗേജില്ലാതെ ഒറ്റക്കെങ്കില്‍ ഒറ്റയ്ക്ക്...... ലഗേജ് ഞാന്‍ പിന്നീട് കളക്ട് ചെയ്തോളാം......  ഇന്ന് തന്നെ പോകാന്‍ എനിക്ക് സമ്മത........... ഒരു വാശിക്ക് ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് എന്നെ വിശ്വസിച്ച് ആ നീലപ്പെട്ടിയില്‍ എന്റെയൊപ്പം ഇറങ്ങിത്തിരിച്ച ഹാമൂറിനെക്കുറിച്ച് ഞാന്‍ ഓര്‍ത്തത്‌. ഒരു മകള്‍ക്കുള്ള അച്ഛന്റെ സ്നേഹമാണ് അത്. ആ സ്നേഹത്തെ  ഒറ്റക്കാക്കി ഞാന്‍ പോയാല്‍ എന്താവും സ്ഥിതി ? ഗള്‍ഫിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ അമ്പത് ഡിഗ്രിക്കും മുകളിലാണ് ചൂട്. ഇല്ല, ലഗേജ്‌ ഇല്ലാതെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല.

തര്‍ക്കം മുറുകി. ഒടുവില്‍, ഗത്യന്തരമില്ലാതെ എന്നെ അയാള്‍ ഒരു കൌണ്ടറിലേക്ക് കൊണ്ട് പോയി. അവിടെ ഒരു ഫിലിപ്പിനോ യുവതിയും അറബ് വംശജനായ യുവാവും
മുമ്പില്‍  തുറന്നു വെച്ച ആപ്പിള്‍ ഐപാഡില്‍ ഓടുന്ന വീഡിയോ ദ്രിശ്യത്തിലേക്കും നോക്കി മുല്ലവള്ളിയും തേന്മാവും പോലെ ഇരിക്കുന്നു. അവരുടെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങളില്‍ നിന്നും സ്ക്രീനില്‍ ഓടിക്കൊണ്ടിരിക്കുന്ന ദ്രിശ്യത്തിന്റെ ഗൌരവം എനിക്ക് പിടി കിട്ടി !!!

എന്നെ ചൂണ്ടികാട്ടിക്കൊണ്ട് കൂടെവന്നിരിക്കുന്നയാള്‍ കാര്യങ്ങളുടെ ഒരു കിടപ്പുവശം അവരെ പറഞ്ഞു മനസിലാക്കി.


" ഇവന്‍ ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെ പിടിച്ചിരിക്കുകയാണ്. എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല".


എന്റെ വരവും, അതും പോരാഞ്ഞ് അവരുടെ മുമ്പിലെ വീഡിയോ ദൃശ്യം കാണുവാനുള്ള ആകാംക്ഷയില്‍ കൌണ്ടറിനു മുകളിലൂടെ കഴുത്തു നീട്ടിയുള്ള എത്തിനോട്ടവും

മുല്ലവള്ളി-തേന്മാവിന് ഗ്രൂപ്പിന് തീരെ പിടിച്ചില്ല എന്ന് അവരുടെ മുഖഭാവത്തില്‍നിന്നും എനിക്ക് വ്യക്തമായി.  രതിനിര്‍വേദം സിനിമയില്‍ നായികയും നായകനും
സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന സീനിലേക്ക് മുറ്റം തൂത്തുകൊണ്ട് നായികയുടെ അമ്മ കയറിവരുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന അതേ രോഷം ഞാന്‍ അവരുടെ മുഖത്തും കണ്ടു.

അഞ്ചു മിനിറ്റോളം നീണ്ട ചൂടേറിയ ചര്‍ച്ചക്കൊടുവില്‍ ഒത്തുതീര്‍പ്പു ഫോര്‍മുല ഉരുത്തിരിഞ്ഞു. ഏഴ് മണിക്കൂര്‍ കഴിഞ്ഞ് , രാവിലെ മൂന്നു മണിക്കുള്ള കൊച്ചി ഫ്ലൈറ്റിന്
ബോര്‍ഡിംഗ് പാസ്‌  തരാം. സമയ ക്ലിപ്തതയില്‍ തുടങ്ങി കഴിക്കാന്‍ തരുന്ന വടയുടെ വലിപ്പത്തിലും എയര്‍ഹോസ്റ്റസ് അമ്മച്ചിമാരുടെ പ്രായാധിക്യത്തിലും വരെ എയര്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്ന ഞാന്‍ അവിടെ നിന്ന നില്‍പ്പില്‍ മനസാ വാചാ കര്‍മ്മണാ ചെയ്തു പോയ എല്ലാ തെറ്റുകള്‍ക്കും മാപ്പ് പറഞ്ഞു. അഞ്ചര മാസം കൂടുമ്പോള്‍ വെറും പതിനേഴു ദിവസത്തേക്ക്, അതായത് വെറും 408 മണിക്കൂര്‍ സമയത്തേക്ക് കിട്ടുന്ന പരോള്‍. അതില്‍ നിന്നും എട്ടു മണിക്കൂര്‍ കവര്‍ന്നെടുത്ത അധികൃതരെ മനസില്‍ മുട്ടന്‍ തെറി പറഞ്ഞുകൊണ്ട് ഞാന്‍ ലോഞ്ചിലേക്ക് നടന്നു. അവരുടെ മുമ്പിലിരിക്കുന്ന ഐപാഡിലേക്ക് അവസാനമായി ഒന്നുകൂടി പാളിനോക്കിയിട്ട് !!!!!!!!!!

പുലര്‍ച്ചെ, കൊച്ചിയിലേക്കുള്ള യാത്രയിലുടനീളം ഉദ്വേഗഭരിതമായിരുന്നു മനസ്. എന്താകും ആ നീലപെട്ടിക്കുള്ളിലെ അവസ്ഥ?ഉറക്കംതൂങ്ങി അടഞ്ഞു പോകുന്ന കണ്ണുകളെ   നഗ്നമായ ആ മീന്‍കഷണങ്ങള്‍ ഇടയ്ക്കിടെ കുത്തിയെഴുന്നേല്‍പ്പിച്ചു. രാവിലെ പത്തര മണിയോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി വെളിയില്‍ കടന്ന എന്നെയും വഹിച്ചു കൊണ്ടുള്ള വാഹനം മോയ്ദീനിക്കയുടെ മകളുടെ വീടിന്റെ പടിക്കല്‍ എത്തുമ്പോള്‍ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. ചെറുപയര്‍ പാത്രം മൂടി തുറന്നു വീണതുപോലെ ഒരു കൂട്ടം ആളുകള്‍ തിണ്ണയിലും മുറ്റത്തുമായിരുന്ന്  വെടി പറയുന്നു. പല പ്രായത്തിലും രൂപത്തിലുമുള്ളത് !!!!

ഇന്ന് പടികയറി വരുന്ന ഹമൂറിന്റെ കാര്യം അറിയാവുന്ന ആളുകള്‍ മാത്രം എന്റെ വണ്ടി കണ്ട് താല്പര്യത്തോടെ ഇറങ്ങി വന്നു.
മീന്‍ വണ്ടി താമസിച്ചു വന്നത് കൊണ്ട് മകളുടെ അമ്മായി അപ്പന്റെ മുഖത്ത് അല്പം നീരസമുണ്ടോ? ഹേയ്, എനിക്ക് തോന്നിയതാവണം. വൈകാന്‍ കാരണമായ സംഭവങ്ങള്‍ ഞാന്‍ ചെറിയ വാക്കുകളില്‍ പുള്ളിയെ വിവരിച്ചു കേള്‍പ്പിച്ചു. അപ്പോഴെല്ലാം ഇടയ്ക്കിടെ ആ കണ്ണുകള്‍ വണ്ടിക്കുള്ളിലിരിക്കുന്ന എന്റെ പെട്ടിയിലേക്ക് പോകുന്നത് ഞാന്‍ കണ്ടു.

ഇനിയും വൈകിക്കേണ്ട, ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ക്ക് വിരാമം കുറിച്ച് കൊണ്ട് ഞാന്‍ എന്റെ  പെട്ടി അഴിച്ച് 'ബ്ലൂ ബോക്സ്‌' മൊയ്ദീന്‍ ഇക്കയുടെ മകളുടെ അമ്മായി അപ്പന് കൈമാറി.


" എന്നാ പിന്നെ ഞാന്‍ അങ്ങോട്ട്‌ " ?


"അതെന്നാ പോക്കാ ? ഊണൊക്കെ കഴിച്ചു പതുക്കനെ പോയാ പോരെ" ? യാത്ര ചോദിച്ച് എത്രയും വേഗം അവിടെ നിന്നും  മുങ്ങാന്‍ ശ്രമിച്ച എന്നെ പുള്ളി തടഞ്ഞുനിര്‍ത്തി ഒരു നിമിഷം എന്റെ നേരെ ഒന്ന് തറപ്പിച്ചു നോക്കി ആ പെട്ടി തുറന്നു.


ഇപ്പോള്‍ ഇത്രയും നേരം ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്ന ആ സംശയത്തിന് വ്യക്തമായ ഉത്തരം കിട്ടിയിരിക്കുന്നു. ഉള്ളിലുണ്ടായിരുന്ന സാധനം
ചീഞ്ഞു എന്ന് മാത്രമല്ല ചീഞ്ഞളിഞ്ഞ് ആ കുഞ്ഞു പെട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തിയിരുന്ന ദുര്‍ഗന്ധം എല്ലാ കെട്ടുകളും ഭേദിച്ച് പ്രകൃതിയുടെ വിരിമാറിലേക്ക് പരന്നൊഴുകുക കൂടി ചെയ്തു. ഒരു നിമിഷം നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലാണോ നില്‍ക്കുന്നതെന്ന് പോലും സംശയിച്ചുപോകുന്ന ഒന്നാംതരം സ്മെല്‍.

ഏതു കഠിന ഹൃദയനായ മാംസഭോജിയുടെയും കരളലിയിപ്പിക്കാന്‍ പോന്നതായിരുന്നു പെട്ടിക്കുള്ളിലെ കാഴ്ച. ഇച്ചിരി വെള്ളത്തില്‍ എന്തിനോ വേണ്ടി പറ്റിപ്പിടിച്ചുകിടക്കുന്ന കുറെ മീന്‍ കഷണങ്ങള്‍.
!!!!

പെട്ടി പൊട്ടിക്കുന്നതും കാത്ത് പ്രതീക്ഷയോടെ നിന്നിരുന്നവരുടെ മുഖം റിയാലിറ്റി ഷോയില്‍ നിന്നും ആദ്യ റൌണ്ടിലെ എലിമിനേഷനില്‍ പുറത്തായ മത്സരാര്‍ത്ഥിയുടെ
പോലെ മ്ലാനമായി. ഒരു മീന്‍പോലും കേടുകൂടാതെ കൊണ്ടുവരാന്‍ കഴിയാത്ത എന്റെ ആണത്തത്തെ ചോദ്യം ചെയ്തു കൊണ്ടായിരിക്കണം, ചുണ്ട് കോട്ടിക്കൊണ്ട് സ്ത്രീജനങ്ങള്‍ അകത്തേക്ക് പിന്‍വലിഞ്ഞു.

"ഇതൊക്കെ വല്ല ഉത്തരവാദിത്തം ഉള്ളവരുടെയും കയ്യില്‍ കൊടുത്തു വിടണ്ടേ? നെടുമ്പാശ്ശേരി എത്തിയപ്പോഴേ ആ പെട്ടി തുറന്ന് കുറച്ച് ഐസ് ഇട്ടു കൊടുതിരുന്നേല്‍
കുറച്ചു മീനെങ്കിലും കേടുകൂടാതെ ഇങ്ങെത്തിയേനെ" !!!

ഹാമൂറ്‌ തിന്നാന്‍ കൈയും കഴുകി ഇരുന്ന, ചന്തിക്ക് പകുതിവെച്ച് ജീന്‍സ്‌ ഇട്ടിരുന്ന കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്റെ കൊതിക്കെറുവ് ആത്മഗതാഗതമായി പുറത്തു ചാടി !!!


എന്നാ പിന്നെ ഈ നാല് കഷണം മീന്‍  കേടു കൂടാതെ കൊണ്ടുപോകാന്‍ നിനക്കൊരു മൊബൈല്‍ മോര്‍ച്ചറിയുമായി എയര്‍പോര്‍ട്ടില്‍ വന്ന് കാത്തുകെട്ടി
കിടക്കാമായിരുന്നില്ലേ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അങ്ങനെ വല്ലതും ചോദിച്ചാല്‍ പിന്നാമ്പുറം കാണിച്ചിട്ടിരിക്കുന്ന ജീന്‍സ്‌ കുറച്ചു കൂടി ഇറക്കി അവന്‍ ഉമ്മറം കാണിക്കുമോയെന്ന് ഭയന്ന്,  തുറന്ന വായ്‌ അടച്ചുപിടിച്ച് ഞാന്‍ എന്റെ വണ്ടിയിലേക്ക് കയറി. തിരിച്ചടിക്കാന്‍ ആയുധമില്ലാതെ യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ തികച്ചും തന്ത്രപരമായ പിന്മാറ്റം!!!!!!.

ആ വീടിന്റെ പടി കടക്കുന്നതിനുമുമ്പ് കാറിന്റ ഗ്ലാസ്സുകള്‍ പരമാവധി മുകളിലേക്കുയര്‍ത്തിയിട്ടും,  ഒരു നേരത്തെ ഭക്ഷണത്തിനായി കണ്ടന്‍ പൂച്ചകള്‍ കടി പിടികൂടുന്ന ശബ്ദം എന്റെ കാതുകളില്‍ വന്ന് അലച്ചുകൊണ്ടിരുന്നു.

Tuesday, July 19, 2011

അയാള്‍ കളംമാറി ചവിട്ടുകയാണ്

രാത്രി മുഴുവന്‍ മുറിയിലൂടെ അയാള്‍  എരിപൊരി സഞ്ചാരത്തിലായിരുന്നു. വൈകുന്നേരം മുതല്‍ തുടങ്ങിയ ആലോചനയും നടത്തവുമാണ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. മുറിയുടെ ഒരു മൂലയില്‍ സിഗരറ്റ് കുറ്റികള്‍ ഒരു ചെറിയ കൂമ്പാരമായിരിക്കുന്നു. തീരുമാനമെടുക്കേണ്ട നിര്‍ണ്ണായക നിമിഷങ്ങളിലെല്ലാം താന്‍ ഒരു പരാജയമാണെന്ന് അയാള്‍ക്ക്‌ തോന്നി. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അക്കരയ്ക്ക് പോയ പല സുഹൃത്തുക്കളും വിളി തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അവിടെ കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ചും പുതിയ സുഹൃത്തുക്കളെപറ്റിയുമുള്ള നിറം പിടിപ്പിച്ച കഥകള്‍. ഓരോ ദിവസവും അവരുടെ സമ്മര്‍ദം ഏറി വരുന്നു. ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. രാത്രിയുടെ ഏതോ യാമത്തില്‍ ഭ്രാന്തമായ ആവേശത്തോടെ തന്റെ ലാപ്ടോപ്‌ തുറന്ന്  ഫേസ്ബുക്കിന്റെ പലമൂലയിലായി ഉറക്കംതൂങ്ങിയിരിക്കുന്ന തന്റെ സുഹൃത്തുക്കളെ ചീത്ത വിളിച്ചോടിച്ചു. ഫാം വില്ലയിലെ കൃഷിയിടത്തില്‍ അരുമയോടെ പരിപാലിച്ചിരുന്ന കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ചു. തൊഴുത്തില്‍ മേഞ്ഞിരുന്ന ദിവസം ഇരുപത്തിനാല് ലിറ്റര്‍ പാല് തരുന്ന പശുക്കളെ അറവുകാരന് പിടിച്ചു കൊടുക്കാന്‍ എന്തിനും ഏതിനും ലൈക്കുന്ന സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചു. ശേഷം, ഫേസ്ബുക്ക് ശക്തിയോടെ വലിച്ചടച്ച്‌ പാസ്‌വേഡ് പുറകിലത്തെ വാതില്‍ തുറന്ന് കിണറ്റിലേക്കെറിഞ്ഞു . ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ്‌ തണുത്ത വെള്ളവും കുടിച്ച് വീണ്ടും ലാപ്ടോപ്പിന് മുമ്പിലേക്ക് വന്ന അയാളുടെ മനസ് ഇപ്പോള്‍ ശാന്തമായിരുന്നു. തന്നെ വട്ടത്തില്‍ ആക്കാന്‍ കാത്തിരിക്കുന്ന ഗൂഗിള്‍ പ്ലസിന് അടുത്തേക്കുള്ള അയാളുടെ യാത്ര ആരംഭിക്കുകയായി.
----------------------------------------------------------------------------------------------------
ഫേസ്ബുക്കിന്റെ കടുത്ത ആരാധകര്‍ പ്രതിഷേധിക്കരുത്. ഇവിടെ നില്‍ക്കക്കള്ളിയില്ലാതെ വന്നാല്‍ ആ കിണര്‍ വറ്റിച്ച് പാസ്‌വേഡ് നമുക്ക് പുറത്തെടുക്കാം.

Wednesday, February 23, 2011

ഒരു രാജിക്കത്ത് - തിരഞ്ഞെടുപ്പ് സ്പെഷ്യല്‍....

ഡിയര്‍ അറബീ,
ഞാന്‍ എന്റെ രാജി പ്രഖ്യാപിക്കുകയാണ് താങ്കളുടെ സ്ഥാപനത്തില്‍ നിന്നും.. എന്നെ  അടുത്തറിയാവുന്ന, എന്റെ മനസിലിരുപ്പ് നന്നായറിയാവുന്ന താങ്കള്‍ ഈ പ്രഖ്യാപനത്തില്‍ അര്‍മാദിച്ചു തുള്ളിച്ചാടും എന്നെനിക്കറിയാം ... കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്ന് പറയുന്നത് പോലെ ഞാന്‍ പോയാല്‍ നിങ്ങളിവിടെ കിടന്നു നക്ഷത്രം എണ്ണുന്നത് ഞാനെന്റെ മനക്കണ്ണില്‍ കാണുന്നുണ്ട്. . നമ്മുടെ ആട് കമ്പനിയുടെ രൂപീകരണം മുതല്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നിങ്ങള്‍ക്ക്  വേണ്ട നിയമ പ്രശ്നങ്ങള്‍ പറഞ്ഞു തന്നു കാത്തു രക്ഷിച്ച എന്റെ നാക്കിന്റെ ബലത്തെ ഈയിടെയായി നിങ്ങക്ക് വലിയ വിലയൊന്നും ഇല്ലാ എന്ന് കുറെ നാളായി എനിക്ക് മനസിലാകുന്നുണ്ട്..  എന്നോട് കാണിക്കുന്ന ഈ വിവേചനം ഞാന്‍ സഹിച്ചേനെ..  എന്റെ അമ്മാമേടെ അനിയത്തീടെ മകന്‍  ജോസുകുട്ടിയോട് നിങ്ങള്‍ കാണിച്ചത് ഒരു കാലത്തും എനിക്ക് സഹിക്കാന്‍ പറ്റില്ല.  നാട്ടില്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന അവന്‍ അവിടെ നിന്നാല്‍ പെഴച്ചു പോകും എന്ന് കുടുംബക്കാര്‍ പറഞ്ഞപ്പോളാണ്  ഇഷ്ടമില്ലതിരുന്നിട്ടും എന്റെ സ്വന്തം കാശു ചിലവാക്കി വിസ എടുത്ത് ഞാന്‍ കൊണ്ട് വന്നത്. . അവനു നിങ്ങള്‍ കൊടുത്തത് ഇവിടുത്തെ പൊള്ളുന്ന വെയിലില്‍ ഉള്ള പുറം പണി ആണെങ്കിലും നിങ്ങടെ അനുവാദമില്ലാതെ കൊണ്ട് വന്നതല്ലേ എന്ന് കരുതി ഞാന്‍ അങ്ങ് ക്ഷമിച്ചതാണ്.  എന്നോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ നിങ്ങള്‍ ആളുകളെ വിട്ട് അവന്റെ കയ്യും കാലും തല്ലി ഒടിച്ചതു എനിക്ക് ക്ഷമിക്കാന്‍ പറ്റുമോ? അവന്റെ 'ഇഖാമയും' കഷ്ടപ്പെട്ടു നേടിയ ഗള്‍ഫ്‌ ലൈസന്‍സും നിങ്ങടെ ആളുകള്‍ കീറി കളഞ്ഞത് എനിക്ക് മറക്കാന്‍ പറ്റുമോ? അവനെ പറ്റി ആളുകള്‍ എന്തെങ്കിലും ഇല്ലാവചനം നിങ്ങടെ അടുത്ത് വന്ന് ഓതി തന്നിട്ടുണ്ടേല്‍ ഞാനോ അവനോ എന്ത് പിഴച്ചു..?  ആടിന് കഞ്ഞി വെള്ളവും കൊണ്ട് വരുന്ന നിങ്ങടെ കേട്ട്യോള്‍ടെ അനിയത്തിയുടെ അടുത്ത് ഇത്രേം നാളായിട്ടും എന്തേലും കന്നംതിരിവ്‌ അവന്‍ കാണിച്ചിട്ടുണ്ടോ? എന്റെയും ഞാന്‍ കൊണ്ട് വന്ന ആളുകളുടെയും പുറത്തു മാത്രമല്ലേ ഉള്ളൂ നിങ്ങടെ ഈ കുതിര കയറ്റം?  നമ്മുടെ ഡല്‍ഹി ബ്രാഞ്ചിലെ ഫാമില്‍  ജോലി ചെയ്യുന്ന എന്റെ മകനെ കാണാന്‍ ഞാനൊന്ന് പോയപ്പോള്‍ , അവനെ അവിടുത്തെ മാനേജര്‍ ആക്കാനാണ് ഞാന്‍ പോയതെന്ന് നിങ്ങടെ സില്‍ബന്ധികള്‍ പറഞ്ഞു പരത്തിയില്ലേ?

ഷുഗറിന്റെയും  കൊളസ്ട്രോളിന്റെയും അസ്കിതയില്‍  കഷ്ടപ്പെടുന്ന നിങ്ങള്‍ക്ക്  ആട്ടിന്‍പാലില്‍  'ഐസ്ക്രീം' കലര്‍ത്തി തന്ന ഹൈദരാലിയെ നിങ്ങള്‍ വെറും വെറുതെ വിട്ടില്ലേ? കണ്ണടച്ചിരുന്ന് പാലും ഐസ്ക്രീമും കഴിക്കുന്നത്‌ ആരും കാണുന്നില്ലാ എന്ന് കരുതരുത്. നമ്മുടെ ഫാമില്‍ നിന്നും മുട്ടനാടിനെ കട്ട് വിറ്റ്‌ ജയിലില്‍ പോയ രാമകൃഷ്ണനോട് പോലും നിങ്ങള്‍ കാണിക്കുന്ന സ്നേഹം കണ്ട് അസൂയകാരണം എന്റെ കണ്ണുകള്‍ നിറയുന്നു. അവനെ കാണാന്‍ ആഴ്ച്ചക്ക് ആഴ്ച്ചക്ക് 'ബുഖാരി റൈസും' ചുട്ട കോഴിയുമായി ജയിലില്‍ പോകാന്‍ നിങ്ങക്ക് യാതൊരു ഉളുപ്പുമില്ലല്ലോ? അതിനു ഞാന്‍ കൂടെ വരാത്തതാണോ എന്റടുത്തു ചാടിക്കടിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ച ഘടകം?!! നിങ്ങടെ കൂടെയുള്ള പൊറുതി ഞാന്‍ മതിയാക്കി..  നട്ടെല്ലുള്ളവന്‍ നാറിയാല്‍ പിന്നെ പരമ നാറിയാണെന്ന് മുരളി പണ്ടേതോ സിനിമയില്‍ പറഞ്ഞിട്ടുണ്ട്.. എന്നെ ആ പണിക്ക് കിട്ടില്ലാ.....

ഈ ബിസിനെസില്‍ നമ്മുടെ എതിരാളികളായ വിജയേട്ടനും  ബാലേട്ടനും ഒക്കെ ഈ വരുന്ന മെയ്‌ മാസത്തോടെ തുടങ്ങുന്ന  അവരുടെ കമ്പനിയില്‍ ആളെ എടുക്കുന്നുണ്ട് എന്ന് ഞാന്‍ പത്രത്തില്‍ കണ്ടു.."നൂറ്റി നാല്പതോളം" പേരെ ഇന്റര്‍വ്യൂ എടുത്ത് അതില്‍ നിന്നും "എഴുപത്തി ഒന്നോളം" ആള്‍ക്കാര്‍ എങ്കിലും ഉണ്ടെങ്കിലെ അവര്‍ക്ക് പുതിയ ആട് കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുള്ളൂ... നമ്മുടെ പോലെ വെളുത്ത് മെലിഞ്ഞ തൊലിഞ്ഞ ആടൊന്നുമല്ല അവരുടേത്... നല്ല 'ചുമന്നു' തുടുത്ത കൊഴുത്ത ആടുകള്‍..  ഞാന്‍ ഒന്ന് നോക്കട്ടെ.. ഇവടെ നിന്നും എത്ര പേരെ എന്റെ കൂടെ കൊണ്ട് പോകാന്‍ പറ്റുമെന്ന്.. താങ്കള്‍ തരുന്നതിനെക്കാളും ശമ്പളവും, ഡയറക്ടര്‍ ബോര്‍ഡില്‍ വൈസ്‌ ചെയര്‍മാന്‍ സ്ഥാനവും അവര്‍ എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഈ വൈസ്‌ ചെയര്‍മാന്‍ എന്നുള്ളത് എന്റെ ഒരു 'അന്ത്യാഭിലാഷം' ആണെന്നുള്ളത് നാട്ടിലെങ്ങും പാട്ടാണല്ലോ? പിന്നെ എന്തിനു  ഞാന്‍ ഇവിടുത്തെ ആട്ടിന്‍ തൊഴുത്തിന്റെ പിന്നാമ്പുറത്ത് ആട്ടിന്‍ കാട്ടവും ഉരുട്ടി സമയം കളയണം.. പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടുന്നത് പോലെയാകും അത് എന്ന് എന്നെ പലരും ഉപദേശിക്കുന്നുണ്ട്..  എന്നെ ഞാന്‍ അല്ലാതെ മറ്റൊരാള്‍ ഉപദേശിക്കുന്നത് പണ്ടേ ഇഷ്ടമില്ലാത്തതിനാല്‍ അത് ഞാന്‍ ദേ , ഈ ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍  കൂടി പുറത്തു വിട്ടു.

ഇനി ഒന്ന് കൂടി ഞാന്‍ പറഞ്ഞേക്കാം..അവിടുത്തെ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയോ, അവര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ ആള്‍ക്കാരെ കിട്ടുകയോ ചെയ്‌താല്‍ ഞാന്‍ തിരികെ വരും...അന്നേരം ഞാന്‍ ഈ പറഞ്ഞതൊക്കെ ചുമ്മാ മനസ്സില്‍ വെച്ച് എന്നോട്  പെരുമാറിയേക്കരുത് !!!. പണ്ട് മുടിയനായ പുത്രന്‍ തിരികെ വന്നപ്പോള്‍ ചെയ്തത് പോലെ, ഇവിടുത്തെ ഏറ്റവും വലിപ്പമുള്ള - ദേ ആ നില്‍ക്കുന്ന ചെമ്മരിയാടിനെ തന്നെ ബിസ്മിയും ചൊല്ലി അറുത്ത് എന്റെ അണ്ണാക്കില്‍ വെച്ച് തരണം..

ബാക്കി എല്ലാം വിധി പോലെ..
എന്ന് ഇത്രയും നാള്‍ നിങ്ങടെ സ്വന്തമായിരുന്ന........

മാത്തുക്കുട്ടി---സാര്‍..,
പാലക്കര.
--------------------------------------------------------------------------------------------------------------- 

Tuesday, February 8, 2011

'എ ജേര്‍ണി വിത്ത്‌ ഔസേപ്പച്ചന്‍ '

സൌദിക്കും ബഹ്റൈനും ഇടക്കുള്ള കടല്‍ പാലം കടന്ന് ബഹ്റൈനില്‍ നിന്നും ദിവസേനയുള്ള വിദേശ എയര്‍ലൈനുകളെ ആശ്രയിക്കുക...നാട് പിടിക്കുന്നതിന് ദമ്മാമില്‍ ഉള്ളവര്‍ മിക്കവാറും സ്വീകരിക്കുന്ന മാര്‍ഗം...കോസ് വേയിലെ ബ്ലോക്കില്‍ അല്പസമയം കിടന്നാലും വേണ്ടില്ല- കാലം തെറ്റി പെയ്യുന്ന മഴ പോലെ തോന്നുമ്പോള്‍ മാത്രം പറക്കുന്ന എയര്‍ ഇന്ത്യയുടെ വരവും കാത്ത് മാനത്തേക്ക് കണ്ണും നട്ടിരിക്കേണ്ടല്ലോ!! ഇതാകുമ്പോള്‍ പറഞ്ഞ സമയത്ത് പോകും.കൊച്ചീല്‍ ഇറങ്ങേണ്ടവനെ കോഴിക്കോട് കൊണ്ട് ഇറക്കില്ല....കോഴിക്കോട് ഇറങ്ങേണ്ടവനെ തിരുവനന്തപുരത്ത് ഇറക്കി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ചൂണ്ടി കാണിച്ച് പരശുറാം പിടിച്ച് വടക്കോട്ട്‌ പൊക്കോളൂ എന്നും പറയില്ല...

ഇതെല്ലാം മനസ്സില്‍ കണ്ടാണ് രണ്ട് വര്‍ഷം മുമ്പൊരു വെക്കേഷന്‍ കാലം കൊച്ചിക്കുള്ള ടിക്കെറ്റുമെടുത്ത് ഞാന്‍ അവിടെനിന്നുള്ള ബഹ്റൈന്‍ - കൊച്ചി ഫ്ലൈറ്റിന് കയറിയത്. ക്രിസ്തുമസ്സും ന്യൂ ഇയറുമെല്ലാം ഒന്നിച്ചു വരുന്നത് കൊണ്ട് സാമാന്യം നല്ല തിരക്കുള്ള സമയം. ഒരു കയ്യില്‍ ഹാന്‍ഡ്‌ ബാഗും മറു കയ്യില്‍ ബഹ്‌റൈന്‍ ഡ്യൂട്ടി ഫ്രീയിലെ 'കുപ്പികളുമായി' യാത്രക്കാര്‍ ഒന്നൊന്നായി കടന്നു വന്നു കൊണ്ടിരുന്നു. എറ്റവും അവസാനമായി നിലാവത്ത് അഴിച്ചു വിട്ട പിടക്കോഴിയെ പോലെ തന്റെ സീററ് അന്വേഷിച്ച് അതിലെയും ഇതിലേയും ഒക്കെ അലഞ്ഞു നടന്ന ഒരാള്‍ എയര്‍ ഹോസ്റ്റെസിന്റെ അകമ്പടിയോടെ എന്റെ അരികില്‍ വന്നിരുന്നു. വന്നപാടെ തന്റെ കയ്യിലുണ്ടായിരുന്ന 'കുപ്പി സഞ്ചി'കുലുങ്ങാതെ ഭദ്രമായി മുകളില്‍ വെച്ചു. ശേഷം ദയനീയമായി എന്നെ ഒന്ന് നോക്കി. ആ കടാക്ഷം മുമ്പ് പലരില്‍ നിന്നും പലപ്പോഴും എറ്റുവാങ്ങിയിട്ടുള്ളതിനാല്‍ ചോദിക്കാതെ തന്നെ ഞാന്‍ എഴുന്നേറ്റ് ഏതാണ്ട് പത്തു പന്ത്രണ്ടു കിലോ വരുന്ന അദ്ദേഹത്തിന്റെ 'ഹാന്‍ഡ്‌ ബാഗ് ' എടുത്തു കാബിനിലേക്ക് വെച്ചു. എന്റെ കൊച്ചി വരെയുള്ള യാത്രക്ക് ഇണയായി, തുണയായി കിട്ടിയ ആളല്ലേ? സീറ്റ്‌ ബെല്‍റ്റ്‌ പറിച്ചെടുത്ത് വീട്ടില്‍ കൊണ്ട് പോകുമെന്ന് തോന്നിയപ്പോള്‍ ഞാനതും ഇട്ടു കൊടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് അല്പം ആശ്വാസം.ഒരു മിനിട്ട് കണ്ണടച്ചിരുന്നു.  അതിനു ശേഷം എന്റെ നേരെ തിരിഞ്ഞു..

"എന്റെ പേര് ഔസേപ്പ്..കട്ടപ്പനയാ വീട്.  മോന്റടുത്ത് വിസിറ്റിങ്ങിനു വന്നിട്ട് പോകുവാ...മോന്റെ പെരെന്നെതാ"? ആ ഒരൊറ്റ ശ്വാസത്തിലുള്ള തുറന്നു പറച്ചിലില്‍ തന്നെ ഇന്നത്തെ എന്റെ യാത്ര നിദ്രാവിഹീനമാകുമെന്ന് എതാണ്ടുറപ്പായി..

ഞാന്‍ ആളെ ആകമാനം ഒന്ന് നോക്കി.അറുപത്തി അഞ്ചിനും എഴുപതിനുമിടയില്‍ പ്രായം.ദേഹം നിറയെ വാരി വലിച്ചടിച്ചിരിക്കുന്ന സ്പ്രേയും വിമാനത്തില്‍ കയറുന്നതിന് മുമ്പ് വലിച്ചു തള്ളിയ സിഗരറ്റും തമ്മില്‍ കൂടിക്കുഴഞ്ഞ രൂക്ഷഗന്ധം. ഏതാണ്ട് നാല്‍പ്പത്തി രണ്ടോളം ഇഞ്ച് വലിപ്പമുള്ള പാന്റ്സിനിടയിലേക്ക് പൊക്കിളിനും നെഞ്ചിനും ഇടക്ക് വെച്ച് അകത്തേക്ക് കടന്നു പോകുന്ന, നോക്കിയാല്‍ കണ്ണടിച്ച് പോകുന്ന ചുവപ്പും മെറൂണും കലര്‍ന്ന ഷര്‍ട്ട്. കഴുത്തിലെ ഒരു എട്ട് എട്ടര പവന്‍ തൂക്കം വരുന്ന മാല കാറ്റ് കൊള്ളിക്കാനായി പകുതി ഷര്‍ട്ടിന് വെളിയിലേക്ക് ഇട്ടിരിക്കുന്നു. കൂട്ടുപുരികം...തലയില്‍ കൊടുക്കാത്ത രോമം ദൈവം കൈകളിലും ഇരു ചെവികളിലുമായി കൊടുത്ത്‌ രോമ വിതരണം ബാലന്‍സ്  ചെയ്തിരിക്കുന്നു. ഒറ്റവാക്കില്‍
പറഞ്ഞാല്‍ , കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ  ഉല്‍പ്പന്നം!!!

കുറച്ചു നേരം ഞങ്ങള്‍ നാട്ടുകാര്യം പറഞ്ഞിരുന്നു. പത്തറുപത് കൊല്ലം മുമ്പ് തന്‍റെ അച്ഛന്റെ കാലത്ത് പാലായില്‍ നിന്നും സകുടുംബം കട്ടപ്പനക്ക് കുടിയേറിയ കഥ ഔസേപ്പ് ചേട്ടന്‍ പറഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ റബ്ബര്‍ പാല്‍ ഉപേക്ഷിച്ച് ഒട്ടകപ്പാല് തേടി ഗള്‍ഫിലേക്ക് കുടിയേറിയ കഥ ഞാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷിയിടത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ച മ്ലാവിന്റെയും കാട്ടുപന്നിയുടെയും കഥ പുള്ളി പറഞ്ഞപ്പോള്‍, വേലിക്കെട്ടില്ലാത്ത അബ്ഖൈക്ക് - അല്‍ഹസ ഹൈവേയില്‍  വെച്ച് എന്റെ കാറിന് മുമ്പില്‍ ചാടിയ ഒട്ടകത്തിന്റെ കഥ ഞാന്‍ പകരം പറഞ്ഞു കേള്‍പ്പിച്ചു. കുടിയേറ്റ കര്‍ഷകര്‍ക്ക്  പട്ടയം കൊടുക്കാമെന്ന്  പറഞ്ഞ് പലതവണ നെടുങ്കണ്ടത്തിനും ഉടുമ്പന്‍ചോലക്കും വിളിപ്പിച്ച് പറ്റിച്ചു വിട്ട സര്‍ക്കാരുകളോട് ഔസേപ്പേട്ടന്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ , ഫാമിലി വിസാ കൊടുക്കാമെന്ന് പറഞ്ഞ് തൊഴിലാളികളെ  പറ്റിക്കുന്ന കമ്പനികളോടുള്ള രോഷം ഞാനും മുഷ്ടി ചുരുട്ടി പ്രകടിപ്പിച്ചു.  അങ്ങനെ ഒരു തള്ളിന്‌ രണ്ട് ഉന്ത് എന്ന സ്കോറിന് ഞാന്‍ ലീഡ്‌ ചെയ്യുമ്പോള്‍  ‍‍'കഴിക്കാനുള്ള വകയുമായി'  ഉന്തുവണ്ടിയും തള്ളിയെത്തിയ പെങ്കൊച്ചുങ്ങളുടെ പുറകെ ഗോള്‍മുഖം എനിക്കായി തുറന്നിട്ട്‌ തന്ന്  ഔസേപ്പ് ചേട്ടന്‍  പോയി.

സുരപാനത്തിന്റെ ആദ്യ പകുതിയില്‍ മറ്റെല്ലാ മലയാളികളെയും പോലെ തന്നെ ഔസേപ്പച്ചനും ഡീസന്റായിരുന്നു. ഒറ്റവലിക്ക് ഫസ്റ്റ് റൌണ്ട് ഫിനിഷ് ചെയ്ത ശേഷം  ഞാനിതെത്ര കണ്ടിട്ടുള്ള തറവാടിയാണെന്ന മട്ടില്‍ എന്റെ നേരെ തിരിഞ്ഞ്  എന്നെ വീണ്ടും ആ പഴയ കുടിയേറ്റക്കാലത്തേക്ക് കൂട്ടികൊണ്ടുപോയി സാഹസിക കഥകളുടെ കെട്ടഴിച്ചു.

കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ അരവയറുമായി പള്ളിക്കൂടത്തില്‍ പോയിരുന്ന കുട്ടിക്കാലം പറഞ്ഞ് എന്നെ 'സെന്റി അടിപ്പിച്ചു'. സമ്പന്നതയിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ ഏലത്തിന് മരുന്നടിക്കാന്‍ വന്ന തമിഴ് പെണ്ണുങ്ങളെ വളയ്ക്കാന്‍ നോക്കിയ കഥ പറഞ്ഞ് എന്നെ പുള്ളിയുടെ 'ഫോളോവേഴ്സ് ലിസ്റ്റില്‍' ഉള്‍പ്പെടുത്താന്‍ നോക്കി. മണ്ണിനെ സ്നേഹിക്കാത്ത ഞാനുള്‍പ്പടെയുള്ള തലമുറയെ കുറ്റപ്പെടുത്തി. 'മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിച്ചാ അന്ന് കാടു കേറിക്കിടന്നിരുന്ന ആ സ്ഥലമൊക്കെ ഞങ്ങള്‍ പൊന്നാക്കി മാറ്റിയത്". ഉടയോന്‍ മുതല്‍ ലൌഡ് സ്പീക്കര്‍ വരെയുള്ള സിനിമകളില്‍ കേട്ടിട്ടുള്ള ഡയലോഗ് ആയതിനാല്‍  ഇത് രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് കുറേശ്ശെ ബോറടിച്ചു തുടങ്ങി. "ഒരേക്കര്‍ സ്ഥലത്ത് എത്ര മലമ്പാമ്പ് വരെ ഉണ്ടായിരുന്നു?സഹി കെട്ട് ഞാന്‍ ഒരു തവണ ചോദിച്ചു..!! തലതെറിച്ചവനെന്ന് മനസ്സില്‍ പറഞ്ഞു കാണുമെങ്കിലും പിന്നെ കുറെ നേരത്തേക്ക് പുള്ളി മലകയറ്റ പുരാണം ഓഫ് ചെയ്തു വെച്ചു.

ആദ്യത്തെ ഡോസ് വയറ്റിലെത്തി പ്രതിപ്രവര്‍ത്തനം തുടങ്ങിയതോടെ ഔസേപ്പ് ചേട്ടന്റെ ഉള്ളിലെ ഉറങ്ങിക്കിടന്ന  കലാകാരന്‍ ചുവപ്പ് ഷര്‍ട്ടിന് അടിയില്‍നിന്നും വെളിയില്‍ ചാടി. തൊട്ടു നക്കാന്‍ അച്ചാര്‍ കൊടുക്കാത്ത
എയര്‍ ഹോസ്റ്റസിനെ 'നാവും-ഹോട്ടും-പിക്കിള്‍സും' തമ്മിലുള്ള കെമിസ്ട്രി പഠിപ്പിച്ചു. എനിക്ക് വേണ്ടാത്ത എന്റെ 'ക്വോട്ടാ'കൂടി പുള്ളിക്ക് വാങ്ങി കൊടുക്കാന്‍ പറഞ്ഞ് എന്റെ തുടകളില്‍ തോണ്ടാന്‍ തുടങ്ങി. അങ്ങനെ എന്റെ ശുപാര്‍ശയില്‍ കിട്ടിയ, എന്റെ വീതവും അകത്താക്കി അതുകൊണ്ടും മതിയാകാതെ ആ വഴി പോയ എല്ലാ ക്യാബിന്‍ ക്രൂവിനെയും വിളിച്ച് പിഞ്ചു കുട്ടികളെ പോലെ വാശി പിടിച്ചു. അവസാനം, വാശിയുടെ കാര്യത്തില്‍ ആറും അറുപതും ഒരു പോലെയാണെന്ന പഴംചൊല്ല് മനസിലാക്കിയ ഒരു റഷ്യന്‍ സുന്ദരി  'രണ്ടെണ്ണം' കൂടി മനസില്ലാ മനസോടെ ഒഴിച്ച് കൊടുത്തു.

അത് കൂടി  കഴിഞ്ഞതോടെ ഔസേപ്പ് ചേട്ടന്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചു . തോണ്ടലുകള്‍ക്ക് ഇപ്പോള്‍ ജെ സി ബി'യുടെ തുമ്പിക്കൈയുടെ ശക്തി.എന്നില്‍ നിന്നും കടം കൊണ്ട മദ്യത്തിന്റെ വീര്യം എന്റെ നേരെ തന്നെ പ്രയോഗിക്കുന്നു.വല്ലവന്റെയും സെറ്റ് പല്ല് കടം എടുത്ത് വെച്ച് അവനെ തന്നെ ഇളിച്ചു കാണിക്കുന്നത് പോലെ. മദ്യത്തിന്  ക്വോട്ട നിശ്ചയിച്ചിരിക്കുന്ന  എയര്‍ലൈന്‍സിനോടുള്ള അരിശത്തില്‍ കൂട്ട് പുരികങ്ങള്‍ വിറ കൊണ്ടു.  'നമ്മള് ചോദിക്കുന്നത് തരാതിരിക്കാന്‍ ഇതെന്താ ഇവളുമാര് വീട്ടീന്ന് കൊണ്ടുവരുന്നതാണോ?" പറന്നുകൊണ്ടിരിക്കുന്ന ഈ സാധനം എപ്പോള്‍ വേണേലും താഴോട്ട് പോകാം. കടലി വീണാ വെള്ളം കുടിച്ചു ചാകണം. കരയില്‍ വീണാല്‍ തീയില്‍ വെന്തു വെണ്ണീറാകും. അതിനിടക്കുള്ള ഈ സമയം കുടിച്ച് ഉല്ലസിച്ചു പോകുന്നതിനാ ഈ സുന്ദരിമാരെയൊക്കെ പണിക്കെടുതിരിക്കുന്നെ..!!  കട്ടപ്പനക്കും കുമളിക്കും മദ്ധ്യേ പ്രൈവറ്റ് ബസില്‍ തൂങ്ങി നടന്നിരുന്ന, വായുവില്‍ കൂടി തന്റെ രണ്ടാമത്തെ യാത്ര മാത്രം നടത്തുന്ന ആ  കര്‍ഷക ശ്രീയുടെ 'വ്യോമയാന വിജ്ഞാനകോശത്തില്‍' എനിക്ക് നേരിയ അസൂയ തോന്നി. എങ്കിലും കരിനാക്ക് വളച്ചു പറയുന്നതിനൊക്കെ ഒരു അതിരില്ലേ? സപ്തതി അടുത്തെത്തിയിരിക്കുന്ന  പുള്ളിക്കിനി 'മണ്ണടിശാലക്ക്' കുറച്ചു നേരത്തേ പോയാലും കുഴപ്പമില്ലാ. അത് പോലെയാണോ നമ്മുടെ കാര്യം? ഞാന്‍ പിണങ്ങി മുഖം വീര്‍പ്പിച്ചിരുന്നു. കുറെ നേരത്തേക്ക് പിന്നെ സംസാരം ഒന്നുമുണ്ടായില്ല..

ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും... ഔസേപ്പ്‌ ചേട്ടന്‍ എന്നെ തോണ്ടി വിളിച്ചു.. "ഒന്ന് മുള്ളണം." അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം? കൊച്ചു കുട്ടിയൊന്നുമാല്ലല്ലോ എടുത്തു കൊണ്ടു പോയി മൂത്രമൊഴിപ്പിക്കാന്‍‍? ഞാന്‍ വഴി മാറി കൊടുത്തു. അല്ലാതെ പിന്നെ..?

ആദ്യകാല ബ്രേക്ക്‌ ഡാന്‍സുകാരുടെ  ഭിത്തിയില്‍ പിടിച്ചുള്ള സ്റ്റെപ്‌ പോലെ ഓരോ സീറ്റിലും പിടിച്ചു എണ്ണമെടുത്തുകൊണ്ട്  ടോയ്ലെറ്റ് ലകഷ്യമാക്കി പോയ ഔസേപ്പച്ചന് മുമ്പില്‍, ഭക്ഷണം കഴിഞ്ഞ് ഒന്നൊന്നിനും പോയാല്‍ കൊച്ചി എത്തുന്നതിന് മുമ്പ് ചെറിയ മയക്കമാകാമല്ലോ എന്ന് കരുതിയിരുന്നവരുടെ ഒരു ചെറിയ നിര പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. ആ വരിയുടെ ഏറ്റവും അവസാനമായി നമ്മുടെ കര്‍ഷക ശ്രീമാന്‍ വിങ്ങുന്ന മനസുമായി (മനസല്ല അല്ലെ?) കുറച്ചു നേരം നിലയുറപ്പിച്ചു.. ഒരു മിനിറ്റ്‌ .. രണ്ട് മിനിറ്റ്‌..മൂന്നു മിനിറ്റ്‌ ..ക്യൂവിന്റെ നീളം കുറയുന്നില്ലാ എന്ന് മാത്രമല്ലാ 'ശങ്ക' അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. സ്റ്റോറേജ് ബ്ലാഡറിന്‍റെ ഇലാസ്റ്റിസിറ്റി ഏതാണ്ട് പൂര്‍ണ്ണമായും പിടിവിട്ട് പോയിരുന്ന ഔസേപ്പച്ചന്  അതില്‍ കൂടുതല്‍ ക്ഷമിക്കാന്‍ പറ്റുമായിരുന്നില്ല!! ഉള്ളിലെ ഫുള്ളിന്റെ വീര്യം പുള്ളിയെ വെള്ളിയരഞ്ഞാണാം മാത്രം ഇട്ട് പാലായിലെ വീട്ടുമുറ്റത്ത്‌ ഓടിക്കളിക്കുന്ന നാല് വയസുകാരനിലേക്ക് കൊണ്ടു പോയി. ചവിട്ടിയിരുന്ന കാലിന്റെ അടിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു ചെറിയ ജലാശയം രൂപപ്പെടുകയും പെപ്സി കുടിച്ചതിനു ശേഷമുള്ള 'ആഹാ' എന്ന ശബ്ദം ഔസേപ്പച്ചനില്‍  നിന്നും പുറപ്പെടുകയും ചെയ്തു..പിന്നെ, തനിക്ക് മുമ്പേ 'കാര്യസാധ്യത്തിനായി' വെറുതെ ക്യൂ നിന്ന് സമയം പാഴാക്കുന്ന 'പൊട്ടന്മാരെ' ഒന്ന് നോക്കി തിരിഞ്ഞു നടന്നു.

കളി തോറ്റു കഴിഞ്ഞ് അരയില്‍ ഒരു വെളുത്ത ടവെലും കെട്ടി സാനിയ മിര്‍സാ പോകുന്നത് പോലെ, പുതയ്ക്കാന്‍ കൊടുത്ത ബ്ലാങ്കറ്റ്‌ നനഞ്ഞ പാന്റിസ്നു മുകളില്‍ ഉടുത്ത്  എന്റെ അടുത്ത് വന്നിരുന്ന ഔസേപ്പ് (ഇനി അങ്ങനയെ വിളിക്കൂ..ബഹുമാനം പോയി) പുറകില്‍ കേട്ട 'അയ്യേ ചവിട്ടല്ല് , അവിടെ വെള്ളമുണ്ട്'  എന്നൊക്കെയുള്ള ആള്‍ക്കാരുടെ ബഹളം തരിമ്പും മൈന്‍ഡ് ചെയ്തതേയില്ലാ.. ഞാന്‍ ഒന്ന് പാളി നോക്കി.. കട്ടപ്പന ആയാലും വിമാനം അയാലും ഒന്ന് മൂത്രമൊഴിക്കാന്‍ എനിക്കീ നടപ്പ് വഴി മാത്രം മതി എന്നൊരു പുച്ഛഭാവം ആ മുഖത്തുണ്ടോ? ആവോ!! ഇര എടുത്തത്തിനു ശേഷം വേരിനിടക്ക് കയറുന്ന പെരുമ്പാമ്പിനെ പോലെ, ശരീരം പരമാവധി ചുരുക്കി ആ പുണ്യാഹത്തില്‍ പങ്കാളിയാകാതെ തുറന്ന മൂക്കും അടഞ്ഞു പോകുന്ന കണ്ണുകളുമായി  ഞാനെന്റെ പകുതി സീറ്റിലേക്കൊതുങ്ങി.




Tuesday, January 18, 2011

ബൂര്‍ഷ്വാ...റീ ലോഡഡ് .

സ്വന്തമായി ഒരു സ്ഥാപനം വേണം. ഒരു തൊഴിലുടമയാകണം. എന്റെ 'ശിരോമണ്ഡലത്തില്‍' ഈ ചിന്ത ഉദിച്ചത് ഇന്നോ ഇന്നലെയോ ഒന്നുമല്ല. പഴയ ആ കോയമ്പത്തൂര്‍ ജീവിതകാലത്തെ എന്റെ 'കന്നി തൊഴിലിനിടക്ക് ' തന്നെ ഒരു 'അര മുതലാളിയെങ്കിലും'ആയിത്തീരണം എന്ന ബൂര്‍ഷ്വാ ചിന്ത എന്റെ മനസിന്റെ ആഴങ്ങളില്‍ കിടന്ന് പുകയാന്‍ തുടങ്ങിയിരുന്നു. 

തൊഴിലാളി വര്‍ഗം എന്ന് പറയുന്നത് മുതലാളി വര്‍ഗത്തിന് കുതിര കേറാന്‍ പറ്റിയ ഒരു ഉപകരണമാണെന്നും,    തൊഴിലാളിയായി   ജീവിക്കുന്നവന്‍ ആജീവനാന്തം  അങ്ങനെതന്നെയായിരിക്കും എന്ന ധാരണയോ മിഥ്യാധാരണയോ എന്നില്‍ ബലപ്പെട്ടത്‌ എന്റെ കരിയറിലെ ആ മധുവിധു നാളുകളില്‍ തന്നെയായിരുന്നു. ഫാക്ടറി മാനേജറുടെ തന്നിഷ്ടവും താന്‍പോരിമയും സ്വജനപക്ഷപാതവും നിറഞ്ഞ തീരുമാനങ്ങളാണോ എന്റെ ഉള്ളില്‍ ഇങ്ങനെ ഒരു ദുരാഗ്രഹത്തിന്റെ വിത്ത് പാകിയത് എന്നറിയില്ല. അല്ലെങ്കില്‍ ഒരു പക്ഷെ യൂണിറ്റ്‌ മാനേജര്‍ അണ്ണാച്ചിയുടെ തൊഴിലാളി വിരുദ്ധ, തുഗ്ലക്ക്‌ മോഡല്‍ പരിഷ്ക്കാരങ്ങളാവം!!.

മുല്ലപെരിയാര്‍  ഇന്നത്തേത് പോലെ അന്നും '136 അടിക്ക്' മുകളില്‍ നിറഞ്ഞ് കവിഞ്ഞ്‌ തമിഴനും മലയാളിക്കുമിടയില്‍ നീറി പുകഞ്ഞിരുന്നോ എന്നെനിക്കറിയില്ല. ചെന്തമിഴ് തോട്ടങ്ങളില്‍ ഉണ്ടാകുന്ന മുല്ലപ്പൂവിനും മുരിങ്ങകായ്ക്കും കേരളത്തിന്റെ ചെക്പോസ്റ്റുകളില്‍   ' വാറ്റ്‌ ' ചുമത്തിയിരുന്നോ എന്നും അറിയില്ല. മലയാളി ജീവനക്കാരെ കാണുമ്പോഴെല്ലാം  പഴയ 'യെസ്ഡി ബൈക്ക്' റേയ്സ് ചെയ്യുമ്പോള്‍ ഉള്ളപോലെയുള്ള ഒരുമാതിരി ശബ്ദം അവര്‍ പുറപ്പെടുവിച്ചിരുന്നു. 

അത് ഒരു പക്ഷെ ഇഷ്ടമില്ലാത്ത ജോലി എന്റെ തലയില്‍ കെട്ടിവെച്ചു തന്ന മാനേജ്മെന്റിനോടുള്ള രോഷത്തില്‍ നിന്നും പിറവികൊണ്ട എന്റെ സംശയം മാത്രമായിരുന്നിരിക്കാം. കോഴ്സ് കഴിഞ്ഞ്, റോഡ്‌ റോളര്‍ മുതല്‍ നാസയുടെ 'സ്പേസ് ഷട്ടില്‍' വരെ  അഴിച്ചു റിപ്പയര്‍ ചെയ്ത്  നശിപ്പിക്കാനുള്ള ആത്മവിശ്വാസവുമായി ചെന്ന എന്റെ കൈകളിലേക്ക്  വെര്‍ണിയറും, സ്ക്രൂഗേജും, ബോര്‍ഗേജും  തന്ന് പാവപ്പെട്ട തമിഴ്മക്കളുടെ അദ്ധ്വാനത്തിന്റെ 'ക്വാളിറ്റി ചെക്ക്‌ ' ചെയ്യുവാന്‍ പറഞ്ഞാല്‍ എനിക്കെങ്ങനെ ദഹിക്കും? ഇനി അഥവാ എനിക്ക് ദഹിച്ചാല്‍ തന്നെ ത്രെഡ് ചെയ്ത പുരികം പോലെയുള്ള പോടിമീശയുമായി വന്ന 'മലയാളത്ത് പയ്യന്റെ' വിളയാട്ടം ലെവന്മാര്‍ സമ്മതിച്ചു തരുമോ?അത് കൊണ്ട് ആദ്യ ആഴ്ചകളില്‍ തന്നെ ഞാനും അവരുമായി ഒരു 'കോയമ്പത്തൂര്‍ കരാര്‍' ഒപ്പ് വെച്ചു. ഇന്‍സ്ട്രുമെന്റ്സ് വെച്ചുള്ള ഗുണനിലവാര നോട്ടം വേണ്ട. എല്ലാം ഒരു 'കണ്മതി' മതി. അല്ലെങ്കിലും പണ്ടേ എന്റെ കണ്ണുകളെ എനിക്ക് വിശ്വാസമായിരുന്നു. ബംഗ്ലൂര്‍ക്ക് കയറ്റിവിട്ട 'ഷിപ്മെന്റ്' പോയതിന്റെ ഇരട്ടി വേഗതയില്‍ തിരികെ വരുന്നിടം വരെ എന്റെ ഈ 'കണ്ണേറ്' കൊണ്ടുള്ള ചെക്കിംഗ് തുടര്‍ന്നു.

അന്ന് മുതല്‍ എന്നെ കാണുമ്പോള്‍ 'യെസ്ഡി ബൈക്കുകളില്‍' നിന്നും പതിവുള്ള ഇരമ്പലുകള്‍ക്ക് പുറമേ കരിയും പുകയും വമിച്ചു തുടങ്ങി. സേലം - കോയമ്പത്തൂര്‍ ഹൈവേയില്‍ ഇടയ്ക്കിടെ കാണുന്ന വരകള്‍ പോലെ, കറുത്ത്  ഇരുണ്ട ശരീരത്തില്‍ വെട്ടിന്റെയും കുത്തിന്റെയും പാടുകളുണ്ടായിരുന്ന  യൂണിറ്റ്‌ മാനേജര്‍, ഫാക്ടറി ഉടമകളുമായി മുള്ളിത്തെറിച്ച ബന്ധത്തില്‍ കിട്ടിയ സിക്സ് പാക്‌ തഴമ്പ്  - എവിടെയാണെന്ന് പറയേണ്ടല്ലോ - എന്നെ കാണിച്ചു ബോധ്യപ്പെടുത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.  രു ചിന്ന മുതലാളിയെങ്കിലും ആകണം  എന്ന എന്റെ സ്വപ്നത്തിന്റെ രണ്ടാം ഘട്ടം ഈ ഭയത്തില്‍ നിന്നും ആരംഭിക്കുകയായിരുന്നു.

ആരോടും പറയാതെ,  സൈലന്‍റ് മോഡില്‍ വൈബ്രേഷന്‍ ഇട്ടു കൊണ്ട് നടന്നിരുന്ന  ഒരിക്കലും നടക്കില്ലാ എന്ന് കരുതിയിരുന്ന എന്റെ സ്വപ്നത്തിന് ചിറക് മുളക്കുന്നത്, യൂണിറ്റിലേക്ക് കാസ്റ്റിംഗ് പ്ലേറ്റ് വിതരണം ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ സെയില്‍സ്‌ എക്സിക്യൂട്ടീവ് - എന്റെ അതെ സ്വപ്നങ്ങളുമായി നടന്നിരുന്ന  പാലക്കാടുകാരന്‍ കിഷോറിനെ പരിചയപ്പെട്ടപ്പോള്‍ മുതലാണ്‌. ആദ്യ കണ്ടുമുട്ടലില്‍ തന്നെ ഞങ്ങള്‍ പരസ്പരം ഹൃദയം കൈ മാറി.  ജീവിക്കുകയാണെങ്കില്‍ ഇനി സ്വന്തം തൊഴില് ചെയ്ത്. 

തുടര്‍ ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ കര്‍പ്പകം കോംപ്ലക്സ്‌ തിരഞ്ഞെടുത്തു. 'ഗംഗ, യമുനാ, കാവേരിയില്‍' വന്ന മുതല്‍വനും പടയപ്പയുമെല്ലാം മാറി മാറി കണ്ട് പടക്ക കച്ചവടം മുതല്‍ തുമ്മലില്‍ നിന്നും നെടുവീര്‍പ്പില്‍ നിന്നും വൈദ്യുതി  ഉല്‍പ്പാദിപ്പിക്കുന്നത് വരെ ചര്‍ച്ച ചെയ്തു. കുറെ ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 'ഗണപതിയില്‍'പൂട്ടികിടക്കുന്ന കാസ്റ്റിംഗ് യുണിറ്റ്‌ വാടകക്കെടുക്കാന്‍ തീരുമാനമെടുത്ത് ഞങ്ങള്‍ താല്‍ക്കാലികമായി പിരിഞ്ഞു.  കാസ്റ്റ് അയണ്‍ മൌള്‍ഡിംഗ് എന്നുള്ളത് കോയമ്പത്തൂരില്‍ അന്ന് കുടില്‍ വ്യവസായമാണ് (ഇപ്പോളത്തെ അവസ്ഥ എന്താണെന്ന് അറിയില്ല). കാള വണ്ടികളിലും ട്രാകടര്‍ ട്രെയിലറുകളിലും വിവിധ ഫാക്ടറികളിലേക്ക് ഇത് കയറ്റി കൊണ്ട് പോകുന്നത് പതിവ് കാഴ്ചയും.

അന്ന് മുതല്‍ എന്റെ നടപ്പിലും എടുപ്പിലും ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എന്റെ സ്വപ്നങ്ങളിലേക്ക് ധീരുഭായി അംബാനി മുതല്‍ വാറന്‍ ബഫെ അടക്കമുള്ളവര്‍ കടന്നു വന്നു. ഗണപതിയിലെ ഞങ്ങളുടെ യൂണിറ്റില്‍ നിന്നും കാസ്റ്റ്‌ അയണ്‍ പ്ലേറ്റുകളുമായി ഗേറ്റ് കടന്നു പോകുന്ന വാഹനങ്ങള്‍ പലപ്പോഴും കോയമ്പത്തൂരിന്റെ വീഥികളില്‍ ഗതാഗത തടസ്സം ഉണ്ടാക്കി. റബ്ബര്‍ മരങ്ങളുടെ നിഴല്‍ വീണു കിടക്കുന്ന കാഞ്ഞിരപ്പള്ളിയിലെ റോഡുകളില്‍കൂടി രണ്ടായിരം മോഡല്‍ പുതിയ മാരുതി തൌസന്‍റ്  ഞാന്‍  ഡ്രൈവ് ചെയ്തു പോകുന്നത്  സ്വപ്നം കണ്ട് പല രാത്രികളിലും എണീറ്റിരുന്ന് ചിരിച്ചു.

സ്മാര്‍ട്ട്‌ സിറ്റി ചര്‍ച്ചകളിലെ കള്ള് കുടിയും (ഇത് ഞാന്‍ പറഞ്ഞതല്ല, മുഖ്യമന്ത്രി പറഞ്ഞതാ) തമ്മില്‍ തല്ലുമില്ലാതെ ഞങ്ങളുടെ തുടര്‍ ചര്‍ച്ചകള്‍ കുറേക്കാലം മുമ്പോട്ടു പൊയ് - ഒരു സുപ്രഭാതത്തില്‍ തമിഴ്നാട്ടിലെ വ്യവസായ സംരംഭം ഉപേക്ഷിച്ച്, വെളുത്ത വസ്ത്രം അണിഞ്ഞ ഏതോ താടകയെ കെട്ടി ലണ്ടന് കുടിയേറാനുള്ള എന്റെ പാര്‍ട്ട്ണറുടെ തീരുമാനം ഞാന്‍ അറിയുന്നിടം വരെ.

ആ സംഭവത്തിന്‌ ശേഷം എന്റെ വ്യവസായ വാണിജ്യ സ്വപ്നങ്ങള്‍ക്ക് ഞാന്‍ 'മൊറൊട്ടോറിയം' പ്രഖ്യാപിച്ചു. മുതലാളി വര്‍ഗം എന്നത് ജീവനക്കാരുടെ ചോര ഊറ്റിക്കുടിക്കുന്ന അട്ടകളാണെന്നും താല്‍ക്കാലിക കാര്യസാധ്യത്തിന് വേണ്ടി അവരോട് കൂറ് പുലര്‍ത്തുന്ന തൊഴിലാളികള്‍    'കുലംകുത്തികളാണെന്നും' വിശ്വസിച്ചു. എന്റെ ഉള്ളിലെ അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളിക്ക് വലതുപക്ഷത്ത് നിന്നും  ഇടതുപക്ഷ വ്യതിയാനം സംഭവിക്കുന്നുണ്ടോ  എന്ന് ഞാന്‍ സംശയിച്ചു..

ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് മറ്റൊരു സുഹൃത്ത്‌, ചാരം മൂടികിടന്നിരുന്ന - അല്ലെങ്കില്‍ ഞാന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്ന- എന്റെ ആ പഴയ സ്വപ്നത്തിലേക്ക് ലിറ്ററിന് വെറും 0.45 റിയാല്‍ മാത്രം വിലയുള്ള പെട്രോള്‍ എടുത്ത് ഒഴിച്ചിരിക്കുന്നു. 

ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും വലിയ മാറ്റമില്ല. കൊയമ്പത്തൂരിന്റെ സ്ഥാനത്ത് സൗദി അറേബ്യ.കാസ്റ്റ് അയണിന്റെ സ്ഥാനത് ഹോട്ടല്‍ വ്യവസായം.കര്‍പ്പകം കോംപ്ലക്സില്‍ നിന്നും ലൊക്കേഷന്‍ തണുത്ത ജനുവരി കാറ്റ് വീശിയടിക്കുന്ന മണലാരണ്യത്തിലെ സ്മോകിംഗ് ഷെല്‍ട്ടറിലേക്ക് മാറിയിരിക്കുന്നു.  

മന്തിയും, ഷവായയും, തലശ്ശേരി ബിരിയാണിയും ഒത്തൊരുമയോടെ ഒറ്റ അടുക്കളയില്‍ വേകുന്ന , സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ പറ്റുന്ന തന്റെ ഉള്ളിലുള്ള മോഡേണ്‍ ഭക്ഷണശാലയുടെ ചിത്രം അയാള്‍ എന്റെ മുമ്പില്‍ വരച്ചു കാട്ടുന്നു. വിശന്നു പൊരിയുന്ന വയറുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യമാണെന്നും, ദിലീപും ലാലേട്ടനുമെല്ലാം ഈ വ്യവസായം വഴി ആ പുണ്യം നേടാന്‍ 'ക്യൂ' നില്‍ക്കുന്നവരിലെ കണ്ണികളാണെന്നും അയാള്‍ പറയുന്നു. ഇന്ത്യ ഇന്ന് സാമ്പത്തിക രംഗത്ത്‌ കുതിച്ചുയരുന്ന ഒരു വന്‍ശക്തിയാണെന്നും,  ഇനിയുള്ള കാലം വെറുമൊരു 'എംപ്ലോയ്'  ആയി ഇവിടെ നിന്നാല്‍ തിരികെ ചെല്ലുമ്പോള്‍ നാട്ടിലെ സമ്പത്തിന്റെ കുത്തൊഴുക്കില്‍ അടി ഒലിച്ച് പോകുമെന്നും പറഞ്ഞ് എന്നെ പേടിപ്പിക്കുന്നു.. 

അയാളുടെ ആ 'നവ ലിബറല്‍' ആശയങ്ങളോട് മുഖം തിരിച്ചു നില്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എങ്കിലും എത്ര നാള്‍ ആ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചു നില്‍ക്കാന്‍ എനിക്ക് പറ്റും? 

എന്റെ നേരെ നീട്ടിയിരിക്കുന്ന  ആ ഏദന്‍ പഴത്തില്‍ കൊത്തണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. സമാന ചിന്താഗതിയുമായി നടക്കുന്ന  ഞങ്ങളില്‍  ആരാണ് സര്‍പ്പമെന്നും ആരാണ് ഹവ്വ എന്നും എനിക്കറിയില്ല. എന്നാല്‍ ഈ 'സ്വയംതൊഴില്‍'  എന്നുള്ളത് എനിക്ക് വിലക്കപെട്ട കനി അല്ല എന്ന് മാത്രം അറിയാം.

സംഗതി ഏതായാലും പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എനിക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. ഇനിയുള്ള എന്റെ രാത്രികള്‍ക്ക് 'മസാലദോശയുടെ മാദകഗന്ധം' ആയിരിക്കും. ഉറക്കത്തില്‍ ഒരു പക്ഷെ ഞാന്‍ കടുക് വറുത്ത് രാത്രിയില്‍ കുടിക്കാന്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ ഒഴിക്കുമായിരിക്കും. ബിരിയാണിയില്‍ നിന്നും പാറ്റയെ കിട്ടിയ കസ്റ്റമര്‍ എന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ച് അലറിയേക്കാം.  വെളിച്ചെണ്ണക്ക് പകരം മൃഗ കൊഴുപ്പ്  ചേര്‍ത്ത് ഭക്ഷണം പാകം ചെയ്തതിന് അറബി പോലീസിന്റെ ചാട്ടയടി കൊള്ളേണ്ടി വന്നേക്കാം. എങ്കിലും ഞാന്‍ സമാധാനിക്കും. ഒരു 'എന്റെര്‍പ്രെണര്‍' ആയിത്തീരാനുള്ള  ഇത്രയും കാലത്തെ എന്റെ കാത്തിരിപ്പിന് ഇങ്ങനെയാണ് തിരശീല വീഴുന്നതെങ്കിലോ?!!

Saturday, January 8, 2011

നീതി സ്റ്റോര്‍

നിര നിരയായി കെട്ടി തൂങ്ങി കിടക്കുന്ന വഴക്കുലകളെ വകഞ്ഞ് മാറ്റി, അന്ന് രാവിലെ ഷേവ് ചെയ്ത എന്റെ മുഖം വാഴക്കായ്കളില്‍ മുട്ടാതെ അകത്തേക്ക് നീട്ടി പച്ചക്കറി കടക്കാരനോട് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു..
"ഒരു കിലോ സവാള, ഒരു കിലോ തക്കാളി, ഒരു കിലോ ബീന്‍സ്, അര കിലോ വെളുത്തുള്ളി"!!!!.... ഞൊടിയിടയില്‍ അവിടമാകെ ഒരു നിശബ്ദത..കഥാപ്രസംഗത്തിനിടക്ക് സിംബല്‍ അടിച്ച് കഴിഞ്ഞുള്ള രണ്ടു സെക്കന്റ്‌ പോലെ....കിരീടത്തില്‍ കീരിക്കാടന്‍ ജോസിനെ കാണിക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ നിലച്ചത് പോലെ...

ഏങ്ങി വലിഞ്ഞ് കത്തുന്ന നിലവിളക്കിന്റെ തിരിപോലെയിരുന്ന  കടക്കാരന്റെ മുഖം പെട്ടെന്ന് രണ്ട് കിലോയുടെ എണ്ണപ്പാട്ട വിളക്കിലേക്ക് മറിഞ്ഞു വീണത്‌ പോലെ ആളി കത്തി..കടയില്‍ പച്ചക്കറി  വാങ്ങാന്‍ നിന്നിരുന്ന കെട്ട് പ്രായം തികഞ്ഞതും കെട്ട് പൊട്ടിച്ച് പോയതുമായ പെണ്ണുങ്ങള്‍ ആരാധനയോടെ എന്നെ നോക്കി മന്ദഹസിച്ചു...ടച്  വുഡ്...

ഞാന്‍ വെറുതെ എന്റെ പോലീസ് സണ്‍ഗ്ലാസ് ഒന്ന് നേരെ വെച്ച്, സോഡിയാക്  ഷര്‍ടിന്റെ    കയ്യില്‍ ഒന്ന് മണത്തു നോക്കി..ഹും ...രാവിലെ അടിച്ച ചാനല്‍ നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്തു തുടങ്ങിയിരിക്കുന്നു.. വെറുതെയല്ല പെണ്ണുങ്ങള്‍  ഇങ്ങനെ തറച്ചു നോക്കുന്നത് ..            
(ആരും വെറുതെ ബാര്‍ഗൈന്‍ ചെയ്യരുത്..പോലീസ് ലോക്കലാവും, സോഡിയാക്  പീറ്റര്‍ ഇംഗ്ലണ്ടാവും, ചാനെല്‍ റോയല്‍ മിറേജാവും...)


എല്ലാം ഈ പറഞ്ഞ തൂക്കം തന്നെ വേണോ...? കടക്കാരന്റെ ആര്‍ത്തിയോടെയുള്ള ചോദ്യം..ബ്ലഡി  പച്ചക്കറിക്കടക്കാരന്‍ ...എന്തറിയാം ഈ ഗള്‍ഫുകാരെ പറ്റി? പുച്ഛത്തോടെ ചുണ്ട് ഒരു കോണിലേക്ക് വളച്ച്‌ വെച്ച് തിരികെ ചോദിച്ചു...തന്റെ കേള്‍വിക്ക് എന്തേലും കുഴപ്പം..? ഐ മീന്‍ ..വേണ്ട വേണ്ട ...ഇംഗ്ലീഷ് വേണ്ട...ആളു പാവമാ ...ഞൊടിയിടയില്‍ വെളുത്ത കവറില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ 'പ്രയോറിറ്റി  ബേസില്‍' മുമ്പിലെത്തി... കവര് കയ്യില്‍ വാങ്ങി നൂറിന്റെ ഒരു നോട്ടെടുത്ത് കടക്കാരന്റെ ത്രാസ്സിലേക്ക്  ഇട്ട് ധൃതിയില്‍ പുറത്തേക്കു നടന്ന എന്റെ പുറത്ത് തട്ടി കടക്കാരന്‍ വിളിച്ചു...ബാക്കി?...ബാക്കി വേണ്ട ചേട്ടന്‍ വെച്ചോ...ബാക്കി വാങ്ങുന്ന ശീലം എനിക്ക് പണ്ടേ ഇല്ല.. " ചേട്ടന്‍ വെച്ചോളാം അനിയന്‍ ആദ്യം ബാക്കി കാശ് തന്നിട്ട് പോ....രാവിലെ തല നിറച്ച് എണ്ണയും തേച്ച് വന്നപ്പോളേ തോന്നിയതാ മെനക്കേടാകുമെന്ന് . " മുന്നൂറ് രൂപേടെ സാധനോം വാങ്ങി 'നൂറ്  ഉലുവേം' തന്നിട്ട് പോകുന്നോ? ഹെയര്‍ ക്രീമും പച്ച വെളിച്ചെണ്ണയും തിരിച്ചറിയാന്‍ കഴിയാത്ത, വാളയാര്‍ ചുരം കടന്നു വരുന്ന തമിഴന്റെ ലോറികളുടെ ബലത്തില്‍ മാത്രം തന്റെ ബിസിനെസ്സ് സാമ്രാജ്യം കൊണ്ട് നടക്കുന്ന അയാള്‍ എന്റെ നേരെ കോമരം തുള്ളുന്നു..!!


എന്താ പറഞ്ഞെ? എന്താ പറഞ്ഞേന്ന്  ? അണിവിരളില്‍  തൂക്കാന്‍ മാത്രം കനം വരുന്ന ഇതിന് രൂപ മുന്നൂറോ? ഞെട്ടലോടെ തിരിഞ്ഞു നോക്കി..നേരെ നോക്കിയത് വില വിവര പട്ടികയിലേക്ക്... സവാള 80 .. വെളുത്തുള്ളി..260 .. ബാക്കി വായിക്കാന്‍ തോന്നിയില്ലാ..ഞാന്‍ ഇല്ലാത്ത ആറ് മാസം   സമയം നോക്കി സകലമാന സാധനങ്ങള്‍ക്കും വില കൂട്ടിയിരിക്കുന്നു...വെളുത്തുള്ളിയും സവാളയുമെല്ലാം കണ്ണാടി കൂട്ടിനുള്ളില്‍ വൃത്തിയോടെ സൂക്ഷിച്ചിരുന്ന ആ ശരാശരി വെജിറ്റബിള്‍ സെല്ലറോട് എനിക്ക് തോന്നിയ ആദ്യാനുരാഗം ഞൊടിയിടയില്‍ പകയായി മാറി.  സ്വന്തം നാടിനോടുള്ള ആത്മരോഷം കൊണ്ട് എന്റെ കണ്ണുകള്‍ ചുവന്നു..


"സാധനങ്ങള്‍ ഇങ്ങനെ വൃത്തിക്കും വെടിപ്പിനും കണ്ണാടി കൂട്ടിനുള്ളില്‍ വെച്ചിരിക്കുന്നു എന്ന് കരുതി തനിക്ക് തോന്നിയ പോലെ വില മേടിക്കാന്‍ ആര് തന്നു ലൈസെന്‍സ് " ??


"എന്ത് വൃത്തി ? എന്ത് വെടിപ്പ്? ഇത് അഖിലേന്ത്യാ തലത്തിലുള്ള വില വര്‍ധനയാണ് "..പിന്നെ കണ്ണാടികൂട് - വെളുത്തുള്ളിയുടെയും സവാളയുടെയും തൊലി പറന്നു പോയി എനിക്ക് കാപിറ്റല്‍ നഷ്ടം വന്നാല്‍ താന്‍ നികത്തുമോ ആ നഷ്ടം? ഒരു എക്കണോമിസ്റ്റിന്റെ  വാക്ക്ചാതുര്യത്തോടെയുള്ള    അയാളുടെ മറുപടിയില്‍ എനിക്ക് കാര്യങ്ങള്‍ കുറേശെ ബോധ്യമായി. 
"ഇനി എപ്പോള്‍ കുറയും ഇതിന്റെ ഒക്കെ മുടിഞ്ഞ വില?" ഇത്തവണ എന്റെ ശബ്ദം അല്പം താഴ്ന്നിരുന്നു..അതിന് കുറെ സമയം എടുക്കും..  ജനിതക വഴുതനങ്ങ വരാന്‍ പോകുന്നു..രണ്ടാം ഘട്ടത്തില്‍ ജനിതക സവോളയും മറ്റും വരും..അപ്പോള്‍ പ്രതീക്ഷിക്കാം.. അയാളുടെ വിശദീകരണം എനിക്ക് തൃപ്തിയായില്ല . അല്ലെങ്കില്‍ ജനിതക വിത്തുകളെ അവഗണിച്ച് കളഞ്ഞത്, അതിനെ പറ്റി കൂടുതല്‍ അറിയാതിരുന്നത്‌  അയാള്‍ക്ക് മറുപടി പറയാനുള്ള എന്റെ ആത്മവിശ്വാസത്തെ തളര്‍ത്തി കളഞ്ഞു. 


കുബൂസും ലെബാനും കഴിച്ചു മിച്ചം പിടിച്ച കാശ് ഇവിടെ രണ്ടാഴ്ച മാന്യമായി പച്ചക്കറി തിന്നാന്‍ പോലും തികയില്ല എന്ന സത്യം എന്നെ ഭ്രാന്ത് പിടിപ്പിച്ചു...ഇങ്ങനെ പോയാല്‍ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ശരാശരി മലയാളി എങ്ങനെ കഞ്ഞി കുടിക്കും? എല്ലാവരും നാട്ടുകൂട്ടത്തില്‍ വിധി പറയുന്നവരുടെ  മക്കളും മരുമക്കളുമല്ലല്ലോ ?  നേരെ വീട്ടിലേക്കോടി...എന്നെ രാവിലെ ഇതിന് പറഞ്ഞു വിട്ട് ഫോര്‍ പീപ്പിള്‍സിന്റെ മുമ്പില്‍ നാണം കെടുത്തിയ   ഭാര്യ അടുക്കളയില്‍ കത്തിയുമായി എന്തോ പണിയിലാണ് ..ആ കത്തി  പിടിച്ചു വാങ്ങി ഞാന്‍ പുറത്തേക്കോടി..ആരേം ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു ഭാര്യ പുറകെയും...പുറത്തേക്കിറങ്ങി...കുലച്ചു നിക്കുന്ന വാഴയുടെ ചുണ്ട് വെട്ടി ഭാര്യേടെ മുമ്പിലേക്കെറിഞ്ഞു..മുറ്റത്തിന്റെ  ഒരു വശത്ത് നിന്നിരുന്ന ചേമ്പിന്റെ താളും , പപ്പായയും  എല്ലാം നിമിഷ നേരം കൊണ്ട്  മുറ്റത്ത്‌ ഒരു ചെറിയ കൂനയായി. ...ഇനി ഞാന്‍ പോകുന്നത് വരെ വിറ്റാമിന്‍  എ മുതല്‍ ഇസഡ് വരെ തന്ന് എന്റെ ആരോഗ്യം  നോക്കേണ്ട ചുമതല  ഇതിന്റെ ഒക്കെ ചുമലില്‍....അല്ലെങ്കില്‍ കടക്കാരന്‍ പറഞ്ഞത് പോലെ ‘അന്തക വിത്തുകളുടെ’ സെക്കന്റ്‌ എഡീഷന്‍ വരട്ടെ...അത് വരെ ഇത് മതി...

Saturday, December 18, 2010

ഒരു പരോള്‍കാലം

വീണ്ടും ഒരു അവധിക്കാലം. കുബൂസിന്റെയും ചുട്ട കോഴിയുടെയും ഇടയില്‍നിന്നും,  എത്ര ചീത്ത കേട്ടാലും നാണമില്ലാതെ എന്നും  വെളുപ്പാന്‍  കാലത്ത് കുലുക്കി വിളിക്കുന്ന, താളബോധമില്ലാത്ത  മൊബൈല്‍ അലാറത്തിന്റെ ചെവി തുളക്കുന്ന  ശബ്ദത്തില്‍  നിന്നും, മണല്‍ക്കാറ്റിന്റെയും  വെള്ളിയാഴ്ച  ഉറക്കത്തിന്റെയും  ഇടയില്‍ നിന്ന് -- ഒരു ചെറിയ ഇടവേള!!.    

ഇവിടെ വന്ന അന്ന് മുതല്‍ നാട്ടിലേക്കു പോകാന്‍ അവസരം കിട്ടുന്ന ഓരോ അവധിക്കാലവും പണ്ടത്തെ മധ്യവേനലവധി പോലെയാണ്  . അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തി സ്കൂള്‍ബാഗ് ഒരു മൂലയിലേക്കെറിഞ്ഞ് , പുറത്തേക്കു കുതിക്കാന്‍ വെമ്പുന്ന പഴയ സ്കൂള്‍ വിദ്യാര്‍ഥിയുടെ അതേ മാനസികാവസ്ഥ. ഇനി എത്ര തവണ പോയാലും അതിനൊരു മാറ്റമുണ്ടാകുമെന്ന് തോന്നുന്നുമില്ല.

നാട്ടിലേക്ക്  പോകാനുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത് കഴിഞ്ഞാല്‍  പിന്നെ മനസ് തറയിലിട്ട റബ്ബര്‍ പന്ത് പോലെയാണ്. അങ്ങനെ തെന്നി തെറിച്ചുകൊണ്ടിരിക്കും.  തിരികെ  വരാന്‍  സമയമാകുമ്പോള്‍ അത് പൊറോട്ടക്ക്‌ കുഴച്ച് വെച്ച മൈദ മാവ് പോലെയാകും. വലിച്ചു പറിച്ചെടുക്കാന്‍ ശ്രമിച്ചാലും പറിഞ്ഞു വരാതെ ഒട്ടിയിരിക്കുന്ന അവസ്ഥ.അവസാനം ഒരു വിധം ഇവടെ തിരികെ എത്തിപ്പെട്ടാലോ ...വഴിയരികിലെ ചുവരുകളില്‍  പതിക്കുന്ന സിനിമ  പോസ്റ്ററിന്റെ പകുതി ഏതെങ്കിലുമൊക്കെ ആട് വന്നു തിന്ന്, ബാക്കി കീറിപറിഞ്ഞ്‌, ഒട്ടിപിടിച്ചു അവിടെ തന്നെ ഇരിക്കുന്നത് കണ്ടിട്ടില്ലേ...?എന്ന് പറഞ്ഞപോലെ പകുതി നാട്ടില്‍ തന്നെയായിരിക്കും...ബാക്കി പകുതി ആടിന്റെ വയറ്റിലായ പോസ്റ്റര്‍  പോലെ നമ്മുടെ കൂടെ ഇങ്ങു പോരും!!.
ഇതെന്റെ മാത്രം അവസ്ഥയാണെന്ന് തോന്നുന്നില്ല. നാട്ടില്‍ നിന്നും അകന്ന്, പ്രവാസ ജീവിതം സ്വയം വിധിച്ച ശിക്ഷയായി ഏറ്റുവാങ്ങി, നാടിന്‍റെ പച്ചപ്പും ബന്ധങ്ങളുടെ ഊഷ്മളതയും   മനസ്സില്‍ സൂക്ഷിക്കുന്ന  നല്ലൊരു ശതമാനം പ്രവാസി മലയാളികളുടെയും അവസ്ഥ. വിമാനം നെടുമ്പാശ്ശേരിക്ക് മുകളിലെത്തി, നിലം തൊടാനുള്ള വ്യഗ്രതയില്‍ ചെരിഞ്ഞും തിരിഞ്ഞും വലം വെച്ച്  പറക്കുമ്പോള്‍, കിളി വാതില്‍ പോലെയുള്ള ജാലകത്തില്‍ കൂടി വെളിയിലേക്ക് ആര്‍ത്തിയോടെ നോക്കുന്നവരെ കാണാം. കണ്ണെത്തുന്ന ദൂരത്തോളം തലയുയര്‍ത്തി നിക്കുന്ന തെങ്ങിന്‍തലപ്പുകളും   കാലടി പട്ടണത്തിന്റെ ഒരു വശത്ത്കൂടി, വളഞ്ഞ്‌ പുളഞ്ഞ്   നിശ്ചലമായതുപോലെ കിടക്കുന്ന പെരിയാറും കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു ചെറു ചിരി വരാത്ത എത്ര പേരുണ്ടാകും? താഴെ കാണുന്നത് നമ്മുടെ സ്വന്തം കേരളമാണ്.  ചെക്ക്‌ പോയിന്റുകളില്‍ തിരിച്ചറിയല്‍ രേഖകള്‍  ആവശ്യമില്ലാത്ത, കുടി വെള്ളത്തിന്‌ കാശ് കൊടുക്കണ്ടാത്ത, (കൊച്ചീല് കൊടുക്കേണ്ടി വരും.. കാഞ്ഞിരപ്പള്ളീല്‍  അതിന്റെ ആവശ്യമില്ല)  കൈലി മുണ്ട് മടക്കി കുത്തി റോഡിലൂടെ ഞെളിഞ്ഞ് നടക്കാന്‍ സ്വാതന്ത്ര്യമുള്ള, സൌദിയേക്കാള്‍ രണ്ടര മണിക്കൂര്‍ മുമ്പേ കുതിക്കുന്ന നമ്മുടെ സ്വന്തം നാട്. കേന്ദ്ര നിയമ മന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കാമെങ്കില്‍, ചൂണ്ടു വിരലില്‍ മഷി പുരട്ടി , സ്കൂളുകളുടെ മുമ്പില്‍ വരിയായി നിന്ന്, ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മാമാങ്കങ്ങളില്‍ പ്രവാസികളായ നമുക്കും പങ്കാളികളാകാന്‍ പറ്റുന്ന, ഇന്ത്യ മഹാരാജ്യത്തിലെ തെക്കേ കോണില് 38863 ചതുരശ്രകിലോമീറ്റെര്‍  ചുറ്റളവില്‍ സഹ്യപര്‍വതത്തിനും അറബിക്കടലിനും ഇടക്ക് തിങ്ങി ഞെരുങ്ങി 'വികസിക്കാന്‍' കഴിയാതെ നെടുവീര്‍പ്പുകളുമായി കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട്.

പറഞ്ഞ് പറഞ്ഞ് കാടു കയറിയല്ലേ?...

എല്ലാതവണയും പോകുമ്പോള്‍ ചിന്തിക്കുന്നത് പോലെ ഇത്തവണയും ഒരുപാട് പദ്ധതികള്‍ മനസിലുണ്ട്.

'എല്‍ ഐ സി എജെന്റ് വരുമ്പോള്‍ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് വാചാലമാകണം! . ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച്    ഒരു ക്ലാസ്സ്‌ എടുത്ത് അവരുടെ വെറുപ്പ്‌ പിടിച്ച് പറ്റണം '. 

'പത്ത് പേരെ ഒന്നിച്ച്‌ കിട്ടിയാല്‍ കേരളത്തിലെ റോഡുകളുടെ ശോചനീയവസ്ഥയെയും      ഗള്‍ഫിലെ  റോഡുകളുടെ  നിര്‍മ്മാണ വൈദഗ്ധ്യത്തെയും പറ്റി ഒരു കവല പ്രസംഗം   നടത്തണം.!!  "ഒരു പരിഷ്കാരി വന്നിരിക്കുന്നു" എന്ന് അവര്‍ മനസിലെങ്കിലും പറയുമല്ലോ....'

 'പിന്നെയും സമയം ബാക്കിയുണ്ടല്ലോ'!!.

'ബാങ്ക് മാനേജരെ ചെന്ന് കണ്ട് എന്‍. ആര്‍ . ഐ  അക്കൌണ്ടിന്റെ ബലത്തില്‍ ഒരു ലോണ് ചോദിക്കാം. കിട്ടിയാല്‍ മുസ്‌ലി  പവെര്‍ എക്സ്ട്രായുടെ ഡീലര്‍ഷിപ്പിന് ശ്രമിക്കണം. പരസ്യത്തിന്റെ ഒരു ഫ്രീക്വെന്‍സി  വെച്ച്  നോക്കീട്ട് ഇതിലും നല്ല ഒരു വരുമാനമാര്‍ഗം വേറെ കാണാന്‍ കഴിയില്ല'.

'അല്ലെങ്കില്‍ ഏതെങ്കിലും നാട്ട് വൈദ്യന്മാരെ കൂട്ട് പിടിച്ച് കുടവയര്‍  കുറക്കാനുള്ള എണ്ണയുടെ 'പേര് ' കണ്ടു പിടിക്കണം'. 'എണ്ണ  ആര്‍ക്ക് വേണമെങ്കിലും ഉണ്ടാക്കാമല്ലോ?'

'അന്തിയുറങ്ങുന്ന വീടും പറമ്പും വിറ്റിട്ടായാലും കുഴപ്പമില്ല ..ഏതെങ്കിലും നിയമന ദല്ലാളന്‍മാരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ജോലി കിട്ടുമോന്ന് നോക്കണം'!! .     
  
ഇതിലെല്ലാം പരാജയപ്പെട്ടാല്‍ സൌദിയുടെ ഇനിയങ്ങോട്ടുള്ള  വികസനപാതയില്‍ എന്റെ തുടര്‍സേവനം ഉണ്ടായിരിക്കും.

'മുമ്പ് പറഞ്ഞ മൈദാ മാവിന്റെ  പരുവത്തിലുള്ള  കനം തൂങ്ങുന്ന, വിങ്ങുന്ന മനസുമായി കുബൂസിന്റെയും ഷവര്‍മയുടെയും ലോകത്തില്‍'...

' സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്റ്റ് '!!!!......................... 

 'അപ്പോള്‍ പിന്നെ...പാസ്പോര്‍ട്ടില്‍ എക്സിറ്റ് സ്റ്റാമ്പ് പതിയേണ്ട സമയമാകുന്നു'.........വീണ്ടും കാണാം.....

Saturday, December 11, 2010

അടിച്ചു മോനെ....അടിച്ചു

പ്രിയപ്പെട്ട സ്നേഹിതാ, 

'ഈ ഇമെയില്‍ താങ്കളുടെ തപാല്‍ പെട്ടിക്കകത്ത് കാണുമ്പോള്‍ താങ്കള്‍ ഒരു പക്ഷെ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ്   തുള്ളിചാടുമായിരിക്കും'.  'സുഹൃത്തുക്കളെ സമ്പാദിക്കാനും, ഫോളോ ചെയ്യാനുമൊക്കെ ഒന്ന് ഉറക്കെ തുമ്മുന്ന സമയം പോലും ആവശ്യമില്ലാത്ത ഈ കാലത്ത് ഞാനും താങ്കളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഒരു ആമുഖത്തിന്റെ അവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞാന്‍ എന്നെ പരിചയപ്പെടുത്തട്ടെ'...

"ഞാന്‍ റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോ. മധ്യ അമേരിക്കയിലെ എല്‍സാല്‍വദോര്‍ എന്ന കൊച്ചു രാജ്യത്തിലെ പ്രമുഖമായ ഒരു ബാങ്കിന്റെ മേലധികാരി". വേട്ടവന്‍ മൂക്കില്‍ പിടിക്കുന്നത്‌ പോലെ വളച്ചു കെട്ടാതെ ഞാന്‍ കാര്യത്തിലേക്ക് കടക്കാം.   ഇറാഖിലുള്ള, ഖലീല്‍ അല്‍ ജബ്ബാര്‍ എന്ന ഒരു എണ്ണ ബ്രോക്കെര്‍ വഴിയാണ് ഞങ്ങടെ രാജ്യത്തേക്ക് അവിടെനിന്നും ബാരല്‍ കണക്കിന് ക്രൂഡ് ഓയില്‍ വന്നു കൊണ്ടിരുന്നത്.  പേരിലെ ഗാംഭീര്യം ബുദ്ധിയുടെ അളവ് കോലല്ല എന്ന് എനിക്ക് ഈയിടെയാണ് ബോധ്യമായത്. അല്ലെങ്കില്‍ ക്രൂഡ് ഓയില്‍ ഇടപാടില്‍ കമ്മീഷന്‍ ഇനത്തില്‍    അയാള്‍ക്ക് കിട്ടിയ എണ്‍പത്  ലക്ഷം അമേരിക്കന്‍ ഡോളര്‍ ഞങ്ങളുടെ രാജ്യത്ത് തന്നെ സ്ഥിര നിക്ഷേപമായി ഇടാന്‍ തോന്നില്ലല്ലോ?..അതും എന്നെ പോലെ ഒരു മൂന്നാംകിട ഫ്രോഡ് തലപ്പത്ത് കേറിയിരിക്കുന്ന ബാങ്കില്‍...

പത്ത് വര്‍ഷം  മുമ്പ് ബാങ്കില്‍ ഇട്ട  'ടി' യാന്റെ നിക്ഷേപം മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേ 'മച്യുരിറ്റി'     ആയതാണ്.   ഇന്ന്  'പ്രയപൂര്‍ത്തിയായി' ബാങ്ക്  നിറഞ്ഞു  നിക്കുന്നു.  അതിങ്ങനെ ഇവിടെ കിടന്ന് പെറ്റുപെരുകി , ബാങ്ക് നിങ്ങടെ  ഞെളിയംപറമ്പ് പോലെ വൃത്തികേടാകേണ്ട  എന്ന് കരുതിയാണ് ഞാന്‍ രേഖകളില്‍ പറഞ്ഞിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെട്ടത്. അവിടെ നിന്നും കിട്ടിയ മറുപടി എന്റെ കണ്ണുകളെ ഈറനണിയിക്കാന്‍ പോന്നതായിരുന്നു . ഒരു കൊല്ലം മുമ്പ് ഞങ്ങള്‍ക്കുള്ള എണ്ണയുമായി ഒരു കൊതുമ്പ് വള്ളത്തില്‍ പുറപ്പെട്ട അദ്ദേഹം സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ കയ്യിലകപ്പെട്ടു. അവര്‍ ചോദിച്ച ഭീമമായ മോചനദ്രവ്യം കൊടുക്കാന്‍ യുദ്ധത്തിന്റെ വറുതിയില്‍ കഴിയുന്ന ഇറാഖ് ഭരണകൂടം    തയ്യാറായില്ല. ഒരാഴ്ചക്ക് ശേഷം ഖലീല്‍ അല്‍ ജബ്ബാര്‍ എന്ന എണ്ണ ബ്രോക്കെര്‍ ആ കടല്‍ കൊള്ളക്കാരുടെ കൈകളാല്‍ കൊല്ലപ്പെട്ടു.

എന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബം ഇറാഖ്  യുദ്ധകാലത്ത്  അമേരിക്കന്‍ സൈന്യത്തിന്റെ ബോംബിങ്ങില്‍ പണ്ടേ കൊല്ലപ്പെട്ടതാണെന്നും, അതുകൊണ്ടാണ് തന്റെ നിക്ഷേപത്തിന്റെ അവകാശികളായിട്ടു   ആരെയും നിര്‍ദേശിക്കാതിരുന്നതെന്നും ബോധ്യമായി..(എന്തൊരു ശുഷ്കാന്തി എന്ന് മനസ്സില്‍ പറഞ്ഞോ?)

ആ ഒരു 'ലൂപ് ഹോളാണ്' ഇങ്ങനെ ഒരു മെയില്‍ താങ്കള്‍ക്ക് അയക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത്രയും കൊല്ലം ഞാന്‍ ഈ രഹസ്യം കൊണ്ട് നടന്നു. ഇനിയും വയ്യ...എന്റെ ലോല ഹൃദയത്തിന് ഇതില്‍ കൂടുതല്‍ താങ്ങാനുള്ള സ്ടോറേജ്  കപ്പാസിറ്റി ഇല്ല.

ഈ കഥകളൊന്നും ഞാനല്ലാതെ മറ്റൊരു മനുഷ്യകുഞ്ഞും ഇത് വരെ അറിഞ്ഞിട്ടില്ല. ഈ രാജ്യത്തെ പുതിയ സാമ്പത്തിക നയമനുസരിച്ച് ഇങ്ങനെ ആളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ സര്‍ക്കാരിന് ഖജനാവിലേക്ക് കണ്ടു കെട്ടാം. ഇത്രയും വലിയ ഒരു സംഖ്യ അങ്ങനെ വെറുതെ ആര്‍ക്കും ഉപകാരപ്പെടാതെ ഖജനാവിലേക്ക് പോകുന്നത് മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും സഹിക്കാന്‍ പറ്റുമോ? വല്ല അനാഥ കുഞ്ഞുങ്ങളുമായിരുന്നേല്‍ ഏതെങ്കിലും അമ്മതൊട്ടിലിലും കൊണ്ടിടാമായിരുന്നു. അത് പോലെയാണോ 'അനാഥ നിക്ഷേപം'?

മേല്പറഞ്ഞ ജബ്ബാറിന്റെയോ അയാളുടെ സ്ഥാപനത്തിന്റെയോ  വ്യാപാര  പങ്കാളിയെന്ന് പറഞ്ഞ്  ആവശ്യമായ  രേഖകള്‍ ഹാജരാക്കുന്നവരുടെ വിദേശ അക്കൌണ്ടിലേക്ക്  ഈ പണം   ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അധികാരം  മേലധികാരി എന്ന നിലയില്‍ എന്നില്‍ നിക്ഷിപ്തമാണ്.     അതിനുള്ള  രേഖകളും മറ്റും എന്റെ ഇപ്പോഴത്തെ പിടിപാടും  സ്വാധീനവും ഉപയോഗപ്പെടുത്തി  നിഷ്പ്രയാസം  സാധിച്ചെടുക്കാവുന്നതേയുള്ളൂ .


ഇവിടെയാണ് താങ്കളുടെ സഹായം എനിക്ക് ആവശ്യമായി വന്നിരിക്കുന്നത്. മേല്പറഞ്ഞ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കുന്നതിന് താങ്കളുടെ ബാങ്ക് അക്കൌണ്ട്  വിവരങ്ങള്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ ,    നിക്ഷേപത്തിന്റെ -ദശാംശം പൂജ്യം അഞ്ചു  ശതമാനം-, അതായത് വെറും നാലായിരം  ഡോളര്‍    തുടങ്ങിയവ ആവശ്യമായി വരും. താല്പര്യം ഉണ്ടെങ്കില്‍ ഇതിനൊരു മറുപടി അയച്ചാല്‍ രേഖകളും തുകയും എത്തിക്കേണ്ട വിധം ഞാന്‍ അടുത്ത മെയിലില്‍ അറിയിക്കാം.

ഈയൊരു ദൌത്യത്തിന് എങ്ങനെ ഞാന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് താങ്കള്‍ ഒരു പക്ഷെ വിസ്മയം കൂറിയേക്കാം. അറബിയുടെ ചവിട്ടും കുത്തുമേറ്റ്  , മണലാരണ്യത്തില്‍ കിടന്ന് കഷ്ടപ്പെട്ട് , മാനസികനില തന്നെ തെറ്റി അവസാനം ബ്ലോഗ്‌ എഴുതാന്‍ വരെ തുടങ്ങിയ നീ തന്നെയല്ലേ കുട്ടാ     ഇതിനേറ്റവും   അനുയോജ്യന്‍?  പ്രൊഫൈല്‍ ഫോട്ടോയിലെ മുഖത്ത് കണ്ട ദൈന്യഭാവം എനിക്ക് എങ്ങനെ മറക്കാന്‍ പറ്റും....

താല്പര്യമുണ്ടെങ്കില്‍ മുമ്പോട്ടുള്ള ഓരോ ചുവടും വളരെ ശ്രദ്ധിച്ചു വേണം.സ്പെക്ട്രതിന്റെയും ആദര്‍ശിന്റെയും നാട്ടുകാരനെ ഞാനായിട്ട് നീന്തല്‍ പഠിപ്പിക്കേണ്ട  കാര്യമില്ല എന്നറിയാം.  രക്ഷപെട്..   കൂട്ടത്തില്‍ എന്നെയും മറക്കല്ല്...കിട്ടുന്ന തുകയുടെ നേര്‍ പാതി ഞാന്‍ എടുത്തിട്ടേ തരൂ... അവസാനം കാര്യം നടന്നു കഴിയുമ്പോള്‍ വെറുതെ ബാര്‍ഗൈന്‍ ചെയ്യാന്‍ ഇടവരുത്..
മറുപടി പ്രതീക്ഷിക്കുന്നു...

സ്നേഹപൂര്‍വ്വം...
റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോ....